Kerala

കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് യുവാക്കള്‍ അറസ്റ്റില്‍

കോന്നി ഇളകൊള്ളൂര്‍ ഐടിസിക്കു സമീപം നാരകത്തിന്‍മൂട്ടില്‍ തെക്കേതില്‍ ടിനു തോമസ് (32), ഇടുക്കി കാമാക്ഷി എന്ന സ്ഥലത്ത് ഇപ്പോള്‍ താമസിച്ചുവരുന്ന പുളിക്കീഴ് സ്വദേശി വിജിത്ത് ജൂണ്‍ (30) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പോലിസ് സൈബര്‍ സെല്ലിന്റെ നിരന്തരനിരീക്ഷണത്തിലായിരുന്നു ഇവര്‍.

കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് യുവാക്കള്‍ അറസ്റ്റില്‍
X

പത്തനംതിട്ട: പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ അശ്ലീലഫോട്ടോകളും, വീഡിയോകളും കൈയില്‍ സൂക്ഷിച്ചതിനും പ്രചരിപ്പിച്ചതിനും യുവാക്കള്‍ അറസ്റ്റിലായി. 'ഓപറേഷന്‍പി-ഹണ്ട്' എന്നപേരില്‍ സംസ്ഥാനം മുഴുവന്‍ നടന്ന റെയ്ഡിന്റെ ഭാഗമായി ജില്ലയില്‍ കോന്നിയിലും പുളിക്കീഴും നടത്തിയ പരിശോധനയിലാണ് രണ്ടുപേര്‍ പിടിയിലായത്. കോന്നി ഇളകൊള്ളൂര്‍ ഐടിസിക്കു സമീപം നാരകത്തിന്‍മൂട്ടില്‍ തെക്കേതില്‍ ടിനു തോമസ് (32), ഇടുക്കി കാമാക്ഷി എന്ന സ്ഥലത്ത് ഇപ്പോള്‍ താമസിച്ചുവരുന്ന പുളിക്കീഴ് സ്വദേശി വിജിത്ത് ജൂണ്‍ (30) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പോലിസ് സൈബര്‍ സെല്ലിന്റെ നിരന്തരനിരീക്ഷണത്തിലായിരുന്നു ഇവര്‍.

ജില്ലാ പോലിസ് മേധാവി കെ ജി സൈമണിന്റെ നിര്‍ദേശാനുസരണം ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ജോസിന്റെയും സൈബര്‍സെല്ലിന്റെയും സഹായത്തോടെ കോന്നി പോലിസ് ഇന്‍സ്‌പെക്ടര്‍ പി എസ് രാജേഷാണ് ടിനു തോമസിനെ അറസ്റ്റുചെയ്തത്. ഹോട്ടല്‍ മാനേജ്മെന്റ് പഠനം കഴിഞ്ഞ് വിദേശത്തുപോയ ഇയാള്‍ ലോക്ക്ഡൗണ്‍ കാരണം തിരികെപ്പോവാന്‍ കഴിയാതെ നാട്ടില്‍ തങ്ങുകയായിരുന്നു. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ അശ്ലീലവീഡിയോകളും ഫോട്ടോകളും നിരന്തരമായി കാണുകയും പ്രത്യേക ഗ്രൂപ്പുകളുണ്ടാക്കി അതിന്റെ അഡ്മിനായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു.

വിവിധ ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയാണ് പ്രചരിപ്പിച്ചത്. ഇത്തരം വിഡിയോകളും ഫോട്ടോകളും അടങ്ങിയ ഒരു മൊബൈല്‍ ഫോണ്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്തു. കൂടുതല്‍ ആളുകള്‍ ഉള്‍പെട്ടിട്ടുണ്ടോയെന്ന് പോലിസ് അന്വേഷിക്കുന്നുണ്ട്. ഇത്തരം വീഡിയോകളും മറ്റും കാണുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും അഞ്ചുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമാണെന്നും നിരന്തരം ഇവ കാണുന്നവര്‍ പോലിസിന്റെ കര്‍ശനനിരീക്ഷണത്തിലാണെന്നും, ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ആളുകള്‍ കുടുങ്ങുമെന്നും ജില്ലാ പോലിസ് മേധാവി അറിയിച്ചു. ഇത്തരം ആളുകള്‍ ഇന്റര്‍പോളിന്റെയും പോലിസ് ഹൈടെക് സെല്ലിന്റെയും സൈബര്‍ഡോമിന്റെയും നിരീക്ഷണത്തിലായിരിക്കും.

സമൂഹത്തില്‍ ലൈംഗിക അരാജകത്വം സൃഷ്ടിക്കുന്ന ഇത്തരം ദുഷ്പ്രവണതകള്‍ അത്യന്തം അപകടകരവും തടയപ്പെടേണ്ടതുമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പോലിസ് പ്രത്യേകം ഡ്രൈവുകള്‍ നടത്താറുണ്ട്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് ജില്ലാ പോലിസ് മേധാവി വ്യക്തമാക്കി. ഇടുക്കി കാമാക്ഷി പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ഡോക്ടറായ വിജിത് ജൂണിനെ തങ്കമണി പോലിസ് അറസ്റ്റുചെയ്തു. ഇയാളെക്കുറിച്ചുള്ള വിവരം ഇടുക്കി തങ്കമണി പോലിസിലും ഇടുക്കി സൈബര്‍ സെല്ലിലും പത്തനംതിട്ട ജില്ലാ പോലിസ് മേധാവി അറിയിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തുകയും ഇയാളില്‍നിന്നും ഒരു ലാപ്ടോപ്, അഞ്ച് ഹാര്‍ഡ്ഡിസ്‌ക്, നാലു മൊബൈല്‍ ഫോണുകള്‍, എട്ട് പെന്‍ഡ്രൈവുകള്‍, രണ്ടുമെമ്മറി കാര്‍ഡുകള്‍ തുടങ്ങിയവ പിടിച്ചെടുക്കുകയും ചെയ്തു.

പ്രതികളെ റിമാന്‍ഡ് ചെയ്തു. റെയ്ഡുകളില്‍ ഷാഡോ പോലിസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ആര്‍ എസ് രെഞ്ചു, രാധാകൃഷ്ണന്‍, എഎസ്ഐമാരായ ഹരികുമാര്‍, വില്‍സണ്‍, സിപിഒ ശ്രീരാജ് എന്നിവരെ കൂടാതെ സൈബര്‍സെല്‍ ടീം അംഗങ്ങളായ എഎസ്ഐ ജി സുനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ സി ആര്‍ ശ്രീകുമാര്‍, ആര്‍ ആര്‍ രാജേഷ് എന്നിവരുമുണ്ടായിരുന്നു. ഇതുസംബന്ധമായ റെയ്ഡുകള്‍ തുടരുമെന്ന് ജില്ലാ പോലിസ് മേധാവി പറഞ്ഞു.

Next Story

RELATED STORIES

Share it