Kerala

ഉത്രയുടെ കൊലപാതകം; സൂരജിന്റെ കുടുംബാംഗങ്ങൾക്കെതിരെ നടപടികളുമായി വനിതാ കമ്മീഷൻ

തെളിവ് നശിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടോയെന്നതടക്കം അന്വേഷിച്ചു കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കണമെന്നും വനിതാ കമ്മീഷൻ നിർദ്ദേശിച്ചു.

ഉത്രയുടെ കൊലപാതകം; സൂരജിന്റെ കുടുംബാംഗങ്ങൾക്കെതിരെ നടപടികളുമായി വനിതാ കമ്മീഷൻ
X

തിരുവനന്തപുരം: അഞ്ചൽ ഏറത്ത് പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഉത്ര എന്ന യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവായ സൂരജിന്റെ കുടുംബാംഗങ്ങൾക്കെതിരെ വിശദമായ അന്വേഷണം നടത്തി കടുത്ത നടപടികൾ സ്വീകരിക്കാൻ വനിതാ കമ്മീഷൻ അംഗം ഡോ ഷാഹിദ കമാൽ നിർദ്ദേശിച്ചു. ഈ ആവശ്യമുന്നയിച്ച് കേരള വനിതാ കമ്മീഷൻ ജില്ലാ പോലിസ് മേധാവിക്ക് കത്തു നൽകി.

കുടുംബാംഗങ്ങൾക്കെതിരെ സ്ത്രീധന നിരോധന നിയമം, ഗാർഹിക പീഡന നിരോധന നിയമം എന്നീ വകുപ്പുകളുടെ അടിസ്ഥാനത്തിൽ നടപടികളെടുക്കണം. പ്രതിക്ക് സഹായകരമായ രീതിയിൽ പ്രവർത്തിച്ചിട്ടുളള എല്ലാവരുടെയും പങ്ക് പുറത്തുകൊണ്ട് വരാൻ സമഗ്ര അന്വേഷണം വരണമെന്ന് ഷാഹിദാ കമാൽ പറഞ്ഞു. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടോയെന്നതടക്കം അന്വേഷിച്ചു കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കണമെന്നും വനിതാ കമ്മീഷൻ നിർദ്ദേശിച്ചു.

ഇതുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോർട്ട് ഏഴ് ദിവസത്തിനകം സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഭർത്താവ് സൂരജ്, സൂരജിന്റെ പിതാവ്, മാതാവ്, സഹോദരി എന്നിവർക്കെതിരെ സ്ത്രീധന നിരോധന നിയമം, ഗാർഹിക പീഡന നിരോധന നിയമം, എന്നീ വകുപ്പുകൾ ഉൾപ്പെടുത്തി വനിതാ കമ്മീഷൻ നേരത്തേ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ദൃക്സാക്ഷികൾ ഉണ്ടോയെന്ന് ഉറപ്പില്ലാത്തതും നാളിതുവരെ കേട്ടുകേൾവി ഇല്ലാത്തതും സമാനതകളില്ലാത്തതുമായ ഗാർഹിക കൊലപാതകമായതിനാൽ ശാസ്ത്രീയമായ തെളിവ് ശേഖരണം നടത്തി പഴുതുകൾ ഇല്ലാത്ത അന്വേഷണമാണ് വേണ്ടതെന്ന് ഡോ. ഷാഹിദ കമാൽ ആവശ്യപ്പെട്ടു. പ്രതിയായ സൂരജിനെതിരെ 90 ദിവസത്തിനകം തെളിവുകൾ സഹിതം കുറ്റപത്രം സമർപ്പിച്ച് പരമാവധി ശിക്ഷ ഉറപ്പ് വരുത്തണമെന്നും അതിന് ആവശ്യമായ കൂട്ടുത്തരവാദിത്വമാണ് കൊല്ലം - പത്തനംതിട്ട ജില്ലകളുടെ പോലിസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടതെന്നും വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു.

ഓരോ ഘട്ടത്തിലും കേസിന്റെ അന്വേഷണ പുരോഗതി വനിതാ കമ്മീഷനെ അറിയിക്കണമെന്നും സമയബന്ധിതമായി റിപ്പോർട്ട് കൈമാറണമെന്നും ഷാഹിദ കമാൽ കത്തിൽ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it