Kerala

ഉത്ര കൊലക്കേസ്: സൂരജിന്റെ സുഹൃത്തുക്കളെ അന്വേഷണസംഘം ചോദ്യം ചെയ്യും

സൂരജിന് പാമ്പുപിടുത്തത്തിൽ പരിശീലനം ലഭിച്ചത് ആരിൽ നിന്നാണെന്നും പോലിസ് അന്വേഷിക്കുന്നുണ്ട്.

ഉത്ര കൊലക്കേസ്: സൂരജിന്റെ സുഹൃത്തുക്കളെ അന്വേഷണസംഘം ചോദ്യം ചെയ്യും
X

കൊല്ലം: ഉത്ര കൊലക്കേസിൽ അറസ്റ്റിലായ മുഖ്യപ്രതി സൂരജിന്റെ 15 സുഹൃത്തുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പാമ്പിനെ വാങ്ങിയ വിവരം സൂരജ് സുഹൃത്തുക്കളെ അറിയിച്ചിരുന്നതായി ചോദ്യംചെയ്യലിൽ തെളിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ അശോക് അറിയിച്ചു.

സൂരജിന് പാമ്പുപിടുത്തത്തിൽ പരിശീലനം ലഭിച്ചത് ആരിൽ നിന്നാണെന്നും അന്വേഷിക്കുന്നുണ്ട്. യുട്യൂബിൽ നോക്കിയാണ് പഠിച്ചതെന്ന് സൂരജ് പറഞ്ഞെങ്കിലും പോലിസ് ഇക്കാര്യം പൂർണമായി വിശ്വസിക്കുന്നില്ല. കൊലപാതകത്തിനുശേഷം സുഹൃത്തുക്കളുടെ പിന്തുണയോടെയാണ് ഉത്രയുടെ വീട്ടിൽനിന്ന് കുഞ്ഞിനെ അടൂരിലുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുപോകാനും സൂരജ് ശ്രമിച്ചത്. സൂരജിന് ഒളിവിൽക്കഴിയാനുള്ള സഹായവും സുഹൃത്തുക്കൾ നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് സുഹൃത്തുക്കളെ ചോദ്യംചെയ്യുന്നത്.

പോലിസ് കസ്റ്റഡി കാലാവധി കഴിഞ്ഞാലുടൻ സൂരജിനെയും സുരേഷിനെയും കസ്റ്റഡിയിൽ വാങ്ങാൻ വനംവകുപ്പും കോടതിയിൽ അപേക്ഷ നൽകുമെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി ആർ ജയൻ പറഞ്ഞു. മൂന്നുകേസുകളാണ് ഇരുവരുടെയും പേരിൽ എടുത്തിട്ടുള്ളത്. ഉത്രയെ ആദ്യം കടിപ്പിച്ച അണലിയെ എത്തിച്ചത് കല്ലുവാതുക്കലിൽ നിന്നാണെന്ന് വനംവകുപ്പ് അധികൃതർ കണ്ടെത്തിയിട്ടുണ്ട്.

തൻ്റെ സ്വർണാഭരണങ്ങൾ ഒരുലക്ഷം രൂപയ്ക്ക് പണയം വെച്ചിരുന്നതായി ഉത്ര ബന്ധുക്കളെ അറിയിച്ചിരുന്നു. ഈ സ്വർണം കണ്ടെത്താൻ സൂരജുമായി തെളിവെടുപ്പ് നടത്തും. വീട്ടുകാർ നൽകാമെന്ന് അറിയിച്ചിരുന്ന മൂന്നരയേക്കർ സ്ഥലം എഴുതി നൽകാത്തതിനെച്ചൊല്ലി സൂരജിന്റെ കുടുംബാംഗങ്ങൾ ഉത്രയെ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന പരാതിയും പോലിസ് പരിശോധിക്കുന്നുണ്ട്. ഇതുസംബന്ധിച്ച തെളിവുകൾ ശേഖരിക്കാൻ സൂരജിന്റെ കുടുംബത്തെ ചോദ്യം ചെയ്യും.

Next Story

RELATED STORIES

Share it