Kerala

ചികില്‍സ കിട്ടാതെ ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവം: ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി

ശിശുക്കളുടെ മരണത്തിനു ഉത്തരവാദികളായവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. കൊവിഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ അടിയന്തര ഘട്ടങ്ങളില്‍ രോഗികളെ പ്രവേശിപ്പിക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു

ചികില്‍സ കിട്ടാതെ ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവം: ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി
X

കൊച്ചി: കൊവിഡ് സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്നു ചികില്‍സ കിട്ടാതെ ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹരജി. അഭിഭാഷകനായ ബാലു ഗോപാലകൃഷ്ണനാണ് ഹരജി സമര്‍പ്പിച്ചത്.ശിശുക്കളുടെ മരണത്തിനു ഉത്തരവാദികളായവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. കൊവിഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ അടിയന്തര ഘട്ടങ്ങളില്‍ രോഗികളെ പ്രവേശിപ്പിക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന്, കഴിഞ്ഞ ദിവസമാണ് കിഴിശ്ശേരി എന്‍ സി ഷെരീഫിന്റെ ഭാര്യ സഹലയുടെ ഇരട്ടക്കുട്ടികള്‍ മരിച്ചത്.

മഞ്ചേരി മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ അഞ്ച് ആശുപത്രികള്‍ ചികില്‍സ നിഷേധിച്ചെന്നാണ് ആരോപണം. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. ഗര്‍ഭിണിയായിരുന്ന സഹല മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് കൊവിഡ് ചികില്‍സ പൂര്‍ത്തിയാക്കി രണ്ട് ദിവസം മുമ്പ് വീട്ടിലേക്ക് പോയതാണ്. തുടര്‍ന്ന് കടുത്ത വേദനയെ തുടര്‍ന്നാണ് പുലര്‍ച്ചെ തിരികെ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ കൊവിഡ് ചികില്‍സ പൂര്‍ത്തിയാക്കിയതിനാല്‍ കൊവിഡ് ആശുപത്രിയായ മഞ്ചേരിയില്‍ പ്രവേശിപ്പിക്കാനാകില്ലെന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്.

.തുടര്‍ന്ന് കോട്ടപ്പറമ്പ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോയെങ്കിലും അവിടെ ഡോക്ടര്‍മാര്‍ ഇല്ലായിരുന്നു. പിന്നീട് ഓമശ്ശേരിയിലെ ആശുപത്രിയെ സമീപിച്ചെങ്കിലും ആര്‍ടി പിസിആര്‍ പരിശോധന ഫലം ഉണ്ടെങ്കിലെ അഡ്മിറ്റ് ചെയ്യാന്‍ കഴിയുള്ളു എന്നാണ് അവര്‍ അറിയിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴേയ്ക്കും ചികില്‍സ കിട്ടാതെ 14 മണിക്കൂര്‍ പിന്നിട്ടു. ശസ്ത്രക്രിയയിലൂടെ കുട്ടികളെ പുറത്തെടുത്തപ്പോഴേക്കും മരണപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it