Kerala

അധ്യാപികയുടെ അപ്രതീക്ഷിത മരണം: ചികില്‍സാപ്പിഴവ് ആരോപിച്ച് ബന്ധുക്കള്‍

അധ്യാപികയുടെ അപ്രതീക്ഷിത മരണം: ചികില്‍സാപ്പിഴവ് ആരോപിച്ച് ബന്ധുക്കള്‍
X

പുനലൂര്‍: ട്യൂഷന്‍ സെന്ററില്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനിടെ കടുത്ത ക്ഷീണവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ചികില്‍സ തേടിയെത്തിയ യുവ അധ്യാപികയുടെ മരണം പുനലൂര്‍ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ സംഘര്‍ഷത്തിനിടയാക്കി. ഇളമ്പല്‍ കോട്ടവട്ടം നിരപ്പില്‍ ഭാഗം നിരപ്പില്‍ വീട്ടില്‍ ബി.ശ്രീഹരിയുടെ ഭാര്യ അശ്വതി (34) ആണ് മരണപ്പെട്ടത്. ടോക് എച്ച് പബ്ലിക് സ്‌കൂളിലെ കണക്ക് അധ്യാപികയായിരുന്നു അശ്വതി. ചികില്‍സാപ്പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധവുമായി തടിച്ചുകൂടിയത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തുടര്‍ന്ന് പോലിസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

ഇന്നലെ ഉച്ചയ്ക്ക് ഏകദേശം രണ്ടരയോടെയാണ് ഛര്‍ദ്ദി അനുഭവപ്പെട്ട അശ്വതിയെ ഭര്‍ത്താവും ഒരു വിദ്യാര്‍ഥിയും ചേര്‍ന്ന് കാറില്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലേക്ക് വരുന്ന വഴിയിലും ഇവര്‍ക്ക് ഛര്‍ദ്ദിയുണ്ടായി. അത്യാഹിത വിഭാഗത്തില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ആരോഗ്യനില കൂടുതല്‍ വഷളായി. തലച്ചോറിന് എന്തെങ്കിലും തകരാറുണ്ടോ എന്ന സംശയത്താല്‍ ഉടന്‍ തന്നെ സി ടി സ്‌കാന്‍ എടുക്കുകയും പിന്നീട് നാലാം നിലയിലെ ഐ സിയു യൂണിറ്റിലേക്ക് മാറ്റുകയും ചെയ്തു. സി ടി സ്‌കാന്‍ റിപോര്‍ട്ട് സാധാരണമായിരുന്നു. എന്നാല്‍ ഐ സിയുവില്‍ വച്ച് ബി പി, പള്‍സ് എന്നിവ അതിവേഗം താഴുകയും ആരോഗ്യസ്ഥിതി ഗുരുതരമായി വഷളാവുകയും ചെയ്തു. വൈകിട്ട് ആറരയോടെയാണ് മരണം സംഭവിച്ചത്.

മരണവിവരം ബന്ധുക്കളെ അറിയിക്കാന്‍ ആശുപത്രി അധികൃതര്‍ വൈകിച്ചെന്നും, വിദഗ്ദ്ധ ചികില്‍സയ്ക്കായി മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോകാന്‍ അനുവദിച്ചില്ലെന്നും ആരോപിച്ച് ഭര്‍ത്താവും ബന്ധുക്കളും ഐ സിയുവിനു മുന്നില്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. ഛര്‍ദ്ദി അധികമായപ്പോള്‍ നല്‍കിയ കുത്തിവയ്പ്പാണ് ആരോഗ്യനില വഷളാകാന്‍ കാരണമായതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഏകദേശം ഒരു മണിക്കൂറിനു ശേഷമാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്.

കുന്നിക്കോട് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇന്‍ക്വസ്റ്റ് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോലിസ് സര്‍ജന്റെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. വീടിനടുത്തുള്ള ട്യൂഷന്‍ സെന്ററിലായിരുന്നു അശ്വതി വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചുകൊണ്ടിരുന്നത്. യുകെജി വിദ്യാര്‍ഥിയായ ശ്രീദേവ് ആണ് ഏക മകന്‍. കുളത്തൂപ്പുഴ സ്വദേശികളായ ചന്ദ്രബാബു-പ്രസന്നകുമാരി ദമ്പതികളുടെ മകളാണ് അശ്വതി.

ഛര്‍ദ്ദിയുമായി എത്തിയ അശ്വതിയുടെ അസ്വസ്ഥത വര്‍ദ്ധിച്ചതിനാല്‍ തലച്ചോറിന് തകരാറുണ്ടോ എന്ന സംശയത്താലാണ് സി.ടി സ്‌കാന്‍ എടുത്തതെന്നും അതിന്റെ ഫലം നോര്‍മല്‍ ആയിരുന്നുവെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സുനില്‍കുമാര്‍ പ്രതികരിച്ചു. ജീവന്‍ രക്ഷിക്കാന്‍ ആശുപത്രിയില്‍ ചെയ്യാന്‍ സാധ്യമായതെല്ലാം ചെയ്തിരുന്നു. ഐ സിയുവില്‍ എത്തിയ ശേഷം പള്‍സും ബിപിയും വേഗത്തില്‍ കുറയുകയായിരുന്നു.




Next Story

RELATED STORIES

Share it