Kerala

സംവരണം: മാനദണ്ഡമായി സംസ്ഥാന സര്‍ക്കാര്‍ ഭൂപരിധി പുനര്‍നിര്‍ണ്ണയിച്ചത് അനീതിപരമെന്ന് സീറോ മലബാര്‍ സഭാ സിനഡ്

കേരളത്തില്‍ ഏറ്റവും അവശത അനുഭവിക്കുന്ന വിഭാഗമാണ് സംവരണേതര ജനസമൂഹത്തിലെ വലിയ ശതമാനമായ കര്‍ഷകര്‍. കാര്‍ഷികോല്‍പന്നങ്ങളുടെ വിലയിടിവ് രൂക്ഷമായി തുടരുകയും കസ്തൂരിരംഗന്‍ റിപോര്‍ട്ട്, നിലം,തോട്ടം ഭൂമികളെ സംബന്ധിച്ച നിയമപ്രശ്‌നങ്ങള്‍ മൂലവും കൃഷിഭൂമിയുടെ ക്രയവിക്രയം പോലും സാധ്യമല്ലാതായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കേരളത്തിലെ കര്‍ഷക ജനത തികഞ്ഞ ദാരിദ്ര്യത്തിലും കടബാധ്യതകളിലും കഴിഞ്ഞുകൂടുകയാണ്

സംവരണം: മാനദണ്ഡമായി സംസ്ഥാന സര്‍ക്കാര്‍ ഭൂപരിധി പുനര്‍നിര്‍ണ്ണയിച്ചത് അനീതിപരമെന്ന് സീറോ മലബാര്‍ സഭാ സിനഡ്
X

കൊച്ചി:സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലും ഉന്നത വിദ്യാഭ്യാസരംഗത്തും 10 ശതമാനം സംവരണം നടപ്പിലാക്കുന്നതിനായി സംസ്ഥാന മന്ത്രിസഭ കൈക്കൊണ്ട തീരുമാനം സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ സംവരണത്തിനു മാനദണ്ഡമായി ഭൂപരിധി പുനര്‍നിര്‍ണ്ണയിച്ചത് അനീതിപരമാണെന്നും ഇന്ന് ആരംഭിച്ച സീറോ മലബാര്‍ സിനഡ് യോഗം വിലയിരുത്തി.കേരളത്തില്‍ ഏറ്റവും അവശത അനുഭവിക്കുന്ന വിഭാഗമാണ് സംവരണേതര ജനസമൂഹത്തിലെ വലിയ ശതമാനമായ കര്‍ഷകര്‍. കാര്‍ഷികോല്‍പന്നങ്ങളുടെ വിലയിടിവ് രൂക്ഷമായി തുടരുകയും കസ്തൂരിരംഗന്‍ റിപോര്‍ട്ട്, നിലം,തോട്ടം ഭൂമികളെ സംബന്ധിച്ച നിയമപ്രശ്‌നങ്ങള്‍ മൂലവും കൃഷിഭൂമിയുടെ ക്രയവിക്രയം പോലും സാധ്യമല്ലാതായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കേരളത്തിലെ കര്‍ഷക ജനത തികഞ്ഞ ദാരിദ്ര്യത്തിലും കടബാധ്യതകളിലും കഴിഞ്ഞുകൂടുകയാണ്. യാഥാര്‍ഥ്യം ഇതായിരിക്കെ ഭൂപരിധി സംബന്ധിച്ച കേന്ദ്രമാനദണ്ഡമായ 5 ഏക്കറില്‍ നിന്ന് 2.5 ഏക്കര്‍ ആയി കുറച്ചത് തികച്ചും അനീതിപരമാണെന്നും സിനഡ് വിലയിരുത്തി.

ഇതിനോടകം സാമ്പത്തിക സംവരണം നടപ്പിലാക്കിയ ഒരു സംസ്ഥാനവും കൃഷി ഭൂമിയുടെ അളവ് കേന്ദ്ര മാനദണ്ഡത്തില്‍ നിന്ന് താഴ്ത്തി നിശ്ചയിച്ചിട്ടില്ല എന്നിരിക്കെ കേരളം മാത്രം ഭൂപരിധി വെട്ടിക്കുറച്ചത് സര്‍ക്കാര്‍ പുനപരിശോധിക്കേണ്ടതാണെന്നും യോഗം ആവശ്യപ്പെട്ടു. കേരളത്തില്‍ സാമ്പത്തിക സംവരണത്തിന്റെയും സാമ്പത്തിക പിന്നോക്കാവസ്ഥയുടെയും മാനദണ്ഡങ്ങള്‍ സംബന്ധിച്ച് പഠനം നടത്തിയ ശശിധരന്‍ നായര്‍ കമ്മീഷന്‍ മുമ്പാകെ കാര്‍ഷികമേഖലയില്‍ സംഭവിച്ച സാമ്പത്തിക തകര്‍ച്ചയും വരുമാന ശോഷണവും സംബന്ധിച്ച് ആധികാരികമായ കണക്കുകള്‍ സഹിതം വ്യക്തമായ അഭിപ്രായങ്ങള്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇവയൊന്നും കണക്കിലെടുക്കാതെയാണ് കമ്മീഷന്‍ ശുപാര്‍ശകള്‍ സമര്‍പ്പിച്ചതെന്നും സിനഡ് യോഗം വിലിയിരുത്തി.പിഎസ്‌സി. ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്ന തസ്തികകള്‍ക്കുകൂടി ബാധകമാകത്തക്ക വിധത്തില്‍ മുന്‍കാലപ്രാബല്യത്തോടെ സംസ്ഥാനത്ത് 10 ശതമാനം ഇഡബ്ല്യുഎസ് സംവരണം നടപ്പില്‍ വരുത്തുന്നതിനുള്ള തീരുമാനം ഉണ്ടാകണമെന്ന് സിനഡ് ആവശ്യപ്പെട്ടു.

കെഎഎസ്. ഉള്‍പ്പെടെ നിലവില്‍ പിഎസ്‌സി. വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ള എല്ലാ അപേക്ഷകളിലും സാമ്പത്തികസംവരണം കൂടി ഉള്‍പ്പെടുത്തി അപേക്ഷ സമര്‍പ്പിക്കാനുള്ള ക്രമീകരണം പിഎസ്‌സി. വെബ്‌സൈറ്റില്‍ ഉള്‍പ്പെടെ നടപ്പിലാക്കണമെന്നും സിനഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സീറോ മലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആരംഭിച്ച സിനഡ് മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് ജാന്‍ബത്തീസ്ത ദി ക്വാത്രോ സിനഡില്‍ സംസാരിച്ചു. മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സിനഡില്‍ സഭയിലെ 57 മെത്രാന്മാര്‍ പങ്കെടുക്കുന്നുണ്ട്. സഭയും സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനഡ് 4 ദിവസം നീണ്ടു നില്‍ക്കും

Next Story

RELATED STORIES

Share it