Kerala

യൂനിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ ശ്രമം; മന്ത്രി റിപോര്‍ട്ട് തേടി

എസ്എഫ്‌ഐയുടെ പീഡനമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്നാണ് ആരോപണം. കോളജ് അധികൃതരുമായും വിദ്യാര്‍ഥിനിയുമായും ആശയവിനിമയം നടത്തി സമഗ്രമായ റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.

യൂനിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ ശ്രമം; മന്ത്രി റിപോര്‍ട്ട് തേടി
X

തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിൽ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ റിപോർട്ട് തേടി. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കാണ് റിപോർട്ട് സമർപ്പിക്കാൻ നിര്‍ദ്ദേശം നൽകിയത്. കോളജ് അധികൃതരുമായും വിദ്യാര്‍ഥിനിയുമായും ആശയവിനിമയം നടത്തി സമഗ്രമായ റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. എസ്എഫ്‌ഐയുടെ പീഡനമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്നാണ് ആരോപണം. എസ്എഫ്ഐ നേതാക്കളുടെ മാനസികപീഡനം കാരണമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് വിദ്യാർഥിനി മൊഴി നൽകിയതായും സൂചനയുണ്ട്.

ഇന്നലെ രാവിലെ കോളജിനകത്തെ അമിനിറ്റി സെന്ററിന് സമീപത്താണ് വിദ്യാര്‍ഥിനിയെ ജീവനൊടുക്കാന്‍ ശ്രമിച്ച് അവശനിലയില്‍ കണ്ടെത്തിയത്. എസ്എഫ്ഐ നേതാക്കളുടെ ഭീഷണിയെ തുടർന്നെന്ന് ആത്മഹത്യാകുറിപ്പ് എഴുതി വച്ചിരുന്നു. പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്ന് പോലിസ് അറിയിച്ചു. രാവിലെ കോളേജിലെ ലേഡീസ് റൂം വൃത്തിയാക്കാനെത്തിയവരാണ് രക്തംവാർന്ന് ബോധരഹിതയായ നിലയില്‍ വിദ്യാർഥിനിയെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചതോടെ അപകടനില തരണം ചെയ്തു. വ്യാഴാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തെക്കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചു.

എസ്എഫ്ഐ സംഘടനാ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ നേതാക്കളിൽ നിന്നും സമ്മർദ്ദം ഉണ്ടായെന്ന് ആത്മഹത്യാ കുറിപ്പിൽ എഴുതിയിട്ടുള്ളതായി പോലിസ് പറയുന്നു. പാർട്ടി പരിപാടികളിൽ പങ്കെടുക്കാത്തതിനാൽ തന്നെ ഒറ്റപ്പെടുത്തുകയാണ്. അധ്യയന വർഷം നഷ്ടമാക്കി സമരങ്ങളും മറ്റും നടത്തുന്നതിനെതിരെ സാമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ ഭീഷണി ശക്തമായെന്നും കുറിപ്പിലുണ്ട്. എന്നാൽ, വിദ്യാര്‍ഥിനിയോ രക്ഷിതാക്കളോ ഇക്കാര്യം പോലിസിനോട് പരാതിപ്പെട്ടിട്ടില്ല. ആത്മഹത്യാ കുറിപ്പിന്‍റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്താനാണ് പോലിസ് തീരുമാനം. എന്നാൽ, ആരോപണങ്ങളെ തള്ളി എസ്എഫ്ഐ രംഗത്തുവന്നിട്ടുണ്ട്.

വിദ്യാര്‍ഥിനി പരാതിയൊന്നും നൽകിയിട്ടില്ലെന്നാണ് പ്രിൻസിപ്പാളും മാധ്യമങ്ങളോട് പ്രതികരിച്ചു. കോളജിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നതായി അറിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ പ്രതികളെ പിടികൂടാനായി നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് കെ.എസ്.യു തിരുവനന്തപുരം പോലിസ് കമ്മീഷണർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.

Next Story

RELATED STORIES

Share it