Latest News

ചികില്‍സാ പിഴവ്; ഉഷയുടെ വയറ്റില്‍നിന്ന് കത്രിക പുറത്തെടുത്ത് പോലിസിന് കൈമാറി

ചികില്‍സാ പിഴവ്; ഉഷയുടെ വയറ്റില്‍നിന്ന് കത്രിക പുറത്തെടുത്ത് പോലിസിന് കൈമാറി
X

കൊച്ചി: വയറ്റില്‍ കത്രിക കുടുങ്ങിയ ഉഷാ ജോസഫുകുട്ടിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. ഇന്ന് ഉച്ചയോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി വയറ്റില്‍നിന്ന് കത്രിക പുറത്തെടുത്തത്. വയറ്റില്‍ കുടുങ്ങിയ കത്രിക പുറത്തെടുക്കാനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഉഷാ ജോസഫുകുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. സംഭവത്തില്‍ കേസെടുത്തതിനാല്‍ രണ്ടു സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലായിരുന്നു ശസ്ത്രക്രിയ. കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജിലെ രണ്ടു ഡോക്ടര്‍മാരാണ് ശസ്ത്രക്രിയയുടെ സമയത്ത് ഉണ്ടായിരുന്നത്. വയറ്റില്‍നിന്ന് പുറത്തെടുത്ത കത്രിക നിലവില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ തൊണ്ടിമുതലാണ്. അതിനാല്‍ ഇത് ഇന്ന് തന്നെ കേസ് അന്വേഷിക്കുന്ന അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറുകയായിരുന്നു.

ആലപ്പുഴ വണ്ടാനം ഗവ. മെഡിക്കല്‍ കോളജില്‍ ഗര്‍ഭാശയം നീക്കാനുള്ള ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചുവര്‍ഷമാകുന്നതിനിടെയാണ് പുന്നപ്ര സ്വദേശി ഉഷാ ജോസഫുകുട്ടിയുടെ (51) വയറ്റില്‍ കത്രിക കണ്ടെത്തിയത്. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന നീളത്തിലുള്ള അറ്റം വളഞ്ഞ കത്രിക (ആര്‍ട്ടെറി ഫോര്‍സെപ്‌സ്) ആണ് ഉഷയുടെ വയറ്റിലുണ്ടായിരുന്നത്. 2021 മേയ് 10നായിരുന്നു ശസ്ത്രക്രിയ. പിന്നീട്, നിരന്തരമായ വയറുവേദനയും മൂത്രത്തില്‍ രക്തവും കണ്ടതോടെ പലയിടത്തും പരിശോധന നടത്തിയെങ്കിലും കാരണം കണ്ടെത്തിയില്ല. ഒടുവില്‍, ബുധനാഴ്ച ആലപ്പുഴയിലെ യൂറോളജി വിദഗ്ധന്റെ നിര്‍ദേശപ്രകാരം എക്‌സ്‌റേ എടുത്തപ്പോഴാണ് വയറ്റില്‍ കത്രികയുള്ളതായി മനസ്സിലായത്. തുടര്‍ന്ന്, വ്യാഴാഴ്ച രാവിലെ ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി ഒരു ഡോക്ടറെ കണ്ടു. വിവരം പുറത്തു പറയരുതെന്ന് ചില ഡോക്ടര്‍മാര്‍ പറഞ്ഞതായും ഉഷയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

അതേസമയം, സംഭവം വിവാദമായതോടെ ആരോഗ്യവകുപ്പ് വീഴ്ച സമ്മതിച്ചു. കോവിഡിന്റെ പ്രത്യേകസാഹചര്യത്തില്‍ സംഭവിച്ച വീഴ്ചയാണെന്നായിരുന്നു വിശദീകരണം. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജെ ഷാഹിദ, നഴ്‌സ് പി എസ് ധന്യ എന്നിവരെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it