Kerala

അബൂദബിയില്‍നിന്ന് 180 പ്രവാസികളുമായി പ്രത്യേക വിമാനമെത്തി; നാലുപേര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍, 83 പേര്‍ പ്രത്യേക നിരീക്ഷണത്തില്‍

മൂന്ന് മലപ്പുറം സ്വദേശികള്‍, ഒരു കോഴിക്കോട് സ്വദേശി എന്നിവര്‍ക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മലപ്പുറം സ്വദേശികളെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും കോഴിക്കോട് സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

അബൂദബിയില്‍നിന്ന് 180 പ്രവാസികളുമായി പ്രത്യേക വിമാനമെത്തി; നാലുപേര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍, 83 പേര്‍ പ്രത്യേക നിരീക്ഷണത്തില്‍
X

മലപ്പുറം: കൊവിഡ് 19 ആശങ്കകള്‍ക്കിടെ അബൂദബിയില്‍നിന്ന് 180 പ്രവാസികള്‍ കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഐഎക്‌സ്- 348 എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രത്യേക വിമാനം ഇന്ന് പുലര്‍ച്ചെ 2.12ന് കരിപ്പൂരിലെ റണ്‍വേയില്‍ പറന്നിറങ്ങി. മലപ്പുറം സ്വദേശികളായ 90 യാത്രക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. ആലപ്പുഴ - ഒന്ന്, കാസര്‍ഗോഡ് - രണ്ട്, കണ്ണൂര്‍ - ഏഴ്, കൊല്ലം - രണ്ട്, കോഴിക്കോട് - 49, പാലക്കാട് - 15, വയനാട് - 12 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ യാത്രക്കാര്‍. ഇവരെ കൂടാതെ തമിഴ്‌നാട്, മാഹി സ്വദേശികളായ ഓരോരുത്തരും തിരിച്ചെത്തിയ സംഘത്തിലുണ്ടായിരുന്നു.

പ്രവാസികളില്‍ കൊവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയ നാലുപേരെ കൊവിഡ് പ്രത്യേക ചികില്‍സാകേന്ദ്രങ്ങളില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. മൂന്ന് മലപ്പുറം സ്വദേശികള്‍, ഒരു കോഴിക്കോട് സ്വദേശി എന്നിവര്‍ക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മലപ്പുറം സ്വദേശികളെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും കോഴിക്കോട് സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. മറ്റു യാത്രക്കാര്‍ക്കൊപ്പം വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിക്കാതെ റണ്‍വെയില്‍ത്തന്നെ 108 ആംബുലന്‍സുകള്‍ കൊണ്ടുവന്നാണ് ഇവരെ ആശുപത്രികളിലേയ്ക്ക് മാറ്റിയത്.

ഇവരെ കൂടാതെ നേരിയ ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ട മലപ്പുറം സ്വദേശിയെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കും മാറ്റി. വൃക്കരോഗത്തിന് ചികില്‍സയിലുള്ള മലപ്പുറം സ്വദേശിയേയും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ള രണ്ട് കോഴിക്കോട് സ്വദേശികളെയും കോഴിക്കോട് സ്വദേശിയായ ഒരു വനിതയെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയ ആംബുലന്‍സികളിലാണ് ഇവരെ കൊണ്ടുപോയത്.

83 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളില്‍ പ്രത്യേക നിരീക്ഷണത്തില്‍

അബുദബിയില്‍നിന്ന് കരിപ്പൂരെത്തിയ യാത്രക്കാരില്‍ 83 പേരെയാണ് വിവിധ കൊവിഡ് കെയര്‍ സെന്ററുകളിലാക്കിയത്. 80 പേരെ വിവിധ ജില്ലകളിലായി സര്‍ക്കാര്‍ ഒരുക്കിയ കൊവിഡ് കെയര്‍ സെന്ററുകളിലേക്കും മൂന്നുപേരെ അവര്‍ ആവശ്യപ്പെട്ട പ്രകാരം സ്വന്തം ചെലവില്‍ കഴിയേണ്ടുന്ന പ്രത്യേക കൊവിഡ് കെയര്‍ സെന്ററുകളിലേയ്ക്കും മാറ്റി. മലപ്പുറം ജില്ലയിലെ 31 പേരാണ് വിവിധ കൊവിഡ് കെയര്‍ സെന്ററുകളിലുള്ളത്.

ആലപ്പുഴ ജില്ലയിലെ ഒരാള്‍, കണ്ണൂര്‍ ജില്ലയില്‍നിന്ന് അഞ്ച് പേര്‍, കൊല്ലം ജില്ലയിലെ ഒരാള്‍, കോഴിക്കോട് ജില്ലയിലെ 26 പേര്‍, പാലക്കാട് ജില്ലയിലെ ഒമ്പത് പേര്‍, വയനാട് ജില്ലയിലെ അഞ്ചുപേര്‍, തമിഴ്നാട്, മാഹി സ്വദേശികള്‍ എന്നിവരാണ് സര്‍ക്കാരിന്റെ പ്രത്യേക നിരീക്ഷണകേന്ദ്രങ്ങളിലുള്ളത്. മലപ്പുറം ജില്ലയിലെ രണ്ടുപേരും പാലക്കാട് ജില്ലയിലെ ഒരാളും അവരുടെ താത്പര്യപ്രകാരം സ്വന്തം ചെലവില്‍ കഴിയേണ്ടുന്ന പ്രത്യേക കോവിഡ് കെയര്‍ സെന്ററിലും കഴിയുന്നു.

88 പേര്‍ സ്വന്തം വീടുകളില്‍ ആരോഗ്യവകുപ്പിന്റെ കര്‍ശന നിരീക്ഷണത്തില്‍

മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത 88 പേരെ സ്വന്തം വീടുകളിലേയ്ക്ക് പ്രത്യേക നിരീക്ഷണത്തിന് അയച്ചു. 65 വയസിന് മുകളില്‍ പ്രായമുള്ള 14 പേര്‍, 10 വയസിനു താഴെ പ്രായമുള്ള 22 കുട്ടികള്‍, 17 ഗര്‍ഭിണികള്‍ എന്നിവരുള്‍പ്പടെയുള്ളവരാണിവര്‍. ഇവര്‍ ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ പൊതു സമ്പര്‍ക്കമില്ലാതെ സ്വന്തം വീടുകളില്‍ പ്രത്യേക മുറികളില്‍ കഴിയണം. മലപ്പുറം ജില്ലയിലെ 51 പേര്‍, കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളില്‍നിന്ന് രണ്ട് പേര്‍ വീതവും കൊല്ലത്ത് നിന്ന് ഒരാളും കോഴിക്കോട് നിന്ന് 20 പേരും പാലക്കാടുള്ള അഞ്ച് പേരും വയനാട്ടില്‍ നിന്നുള്ള ഏഴ് പേരുമാണ് സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിയത്.

പ്രവാസികളെത്തിയത് ആരോഗ്യജാഗ്രത ഉറപ്പാക്കിയുള്ള സുരക്ഷാക്രമീകരണങ്ങളിലേയ്ക്ക്

എയ്റോ ബ്രിഡ്ജില്‍വച്ചുതന്നെ മുഴുവന്‍ യാത്രക്കാരുടേയും ശരീരോഷ്മാവ് പരിശോധിച്ച ശേഷം ആരോഗ്യവകുപ്പിന്റെ പ്രത്യേക പരിശോധനകള്‍ക്ക് വിധേയരാക്കി. യാത്രക്കാരെ 20 പേരുള്ള ചെറുസംഘങ്ങളാക്കിത്തിരിച്ച് ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ കോവിഡ് - കോറന്റൈന്‍ ബോധവത്ക്കരണ ക്ലാസ് നല്‍കിയ ശേഷം അഞ്ച് കൗണ്ടറുകളിലായി ജില്ല തിരിച്ചുള്ള വിവരശേഖരണം പൂര്‍ത്തിയാക്കി. തുടര്‍ന്ന് എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനഎന്നിവയ്ക്കുശേഷമാണ് യാത്രക്കാര്‍ വിമാനത്താവളത്തിനു പുറത്തിറങ്ങിയത്.

പ്രകടമായ ആരോഗ്യപ്രശ്നങ്ങളുള്ളവരെ നേരിട്ട് ഐസൊലേഷന്‍ കേന്ദ്രങ്ങളിലേയ്ക്കും പ്രത്യേക പരിഗണനാ വിഭാഗത്തിലുള്ള മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഉറ്റ ബന്ധുവിന്റെ മരണത്തോടനുബന്ധിച്ച് എത്തിയവര്‍ തുടങ്ങിയവരെ നേരിട്ട് വീടുകളിലേയ്ക്കും തുടര്‍ചികില്‍സയ്ക്കെത്തിയവരെ ആശുപത്രികളിലേയ്ക്കും മറ്റുള്ളവരെ കോവിഡ് കെയര്‍ സെന്ററുകളിലേയ്ക്കും ആരോഗ്യവകുപ്പിന്റെ കര്‍ശന മേല്‍നോട്ടത്തില്‍ പ്രത്യേക നിരീക്ഷണത്തിനായി കൊണ്ടുപോയി. തിരിച്ചെത്തിയ ഓരോ പ്രവാസിയുടേയും ആരോഗ്യസുരക്ഷയ്ക്ക് വിപുലമായ ക്രമീകരണങ്ങളാണ് ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിമാനത്താവള അതോറിറ്റിയുമായി ചേര്‍ന്ന് ഒരുക്കിയിരുന്നത്.

കൊവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ച് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന, ജില്ലാ പൊലീസ് മേധാവി യു അബ്ദുല്‍ കരിം, ക്രൈംബ്രാഞ്ച് എസ്പി കെ വി സന്തോഷ് കുമാര്‍, അസിസ്റ്റന്റ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ ഒ അരുണ്‍, കൊവിഡ് ലെയ്സണ്‍ ഓഫിസര്‍ ഡോ. എം പി ഷാഹുല്‍ ഹമീദ്, വിമാനത്താവള ഡയറക്ടര്‍ കെ ശ്രീനിവാസറാവു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം യാത്രക്കാരെ സ്വീകരിച്ചു.

Next Story

RELATED STORIES

Share it