Kerala

ജലസേചന വകുപ്പിന് കീഴിലുള്ള ഡാമുകളിൽ സുരക്ഷാ പരിശോധന നടത്തി

കേരളത്തിൽ ജലസേചന വകുപ്പിന് കീഴിൽ 16 ഡാമുകളും 4 ബാരേജുകളും നിലവിലുണ്ട്. 16 ഡാമുകളുടെ മൊത്ത സംഭരണശേഷി 1570.99 ദശലക്ഷം ഘനമീറ്ററാണ്.

ജലസേചന വകുപ്പിന് കീഴിലുള്ള ഡാമുകളിൽ സുരക്ഷാ പരിശോധന നടത്തി
X

തിരുവനന്തപുരം: ജലസേചന വകുപ്പിന് കീഴിലുള്ള ഡാമുകളിൽ കാലവർഷത്തിനു മുന്നോടിയായി വിശദമായ ഡാം സുരക്ഷാ പരിശോധന നടത്തി. ഡാം ഗേറ്റുകളുടെ പ്രവര്‍‍ത്തനക്ഷമത ‍ഉറപ്പുവരുത്തി. അടിയന്തര സാഹചര്യങ്ങളില്‍ ഗേറ്റ് ഓപ്പറേറ്റ് ചെയ്യുന്നതിനായി ഡിജി സെറ്റുകളുടെ ലഭ്യതയും ഉറപ്പ് വരുത്തിയിട്ടുണ്ട്. എല്ലാ ഡാമിന്റെയും നിലവിലെ സ്ഥിതി വിലയിരുത്തി മഴക്കാലത്ത് സ്വീകരിക്കേണ്ട മുൻകരുതലുകൾ എടുക്കുവാൻ വേണ്ടുന്ന നിർദ്ദേശങ്ങൾ ഡാം എഞ്ചിനീർമാർക്ക് നൽകി. മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ടാണ് ജലസേചന വകുപ്പ് ഈ നടപടികൾ സ്വീകരിച്ചത്.

കേരളത്തിൽ ജലസേചന വകുപ്പിന് കീഴിൽ 16 ഡാമുകളും 4 ബാരേജുകളും നിലവിലുണ്ട്. 16 ഡാമുകളുടെ മൊത്ത സംഭരണശേഷി 1570.99 ദശലക്ഷം ഘനമീറ്ററാണ്. ഇന്നത്തെ നിലയിൽ ജലസേചനവകുപ്പിൻ്റെ കീഴിലുള്ള ഡാമുകളിൽ 39.17 ശതമാനം (615.35 ദശലക്ഷം ഘനമീറ്റർ) ശതമാനം ജലമുണ്ട്.

എമർജൻസി ആക്ഷൻ പ്ലാൻ

ജലസേചന വകുപ്പിൽ കേന്ദ്ര ജല കമ്മീഷൻ നിഷ്കർഷിച്ചു പ്രകാരം തയ്യാറാക്കിയ 14 എമർജൻസി ആക്ഷൻ പ്ലാനിൽ 12 എമർജൻസി ആക്ഷൻ പ്ലാൻ (നെയ്യാർ, മലങ്കര, ചിമ്മിനി, വാഴാനി, മലമ്പുഴ, പോത്തുണ്ടി, കാഞ്ഞിരപ്പുഴ, ചുള്ളിയാർ, മീങ്കര, വാളയാർ, കുറ്റിയാടി, പഴശ്ശി ), ജലസേചന വകുപ്പിന്റെ വെബ്സൈറ്റിലും കേന്ദ്ര ജല കമ്മീഷന്റെ ഡാം സേഫ്റ്റി വെബ്സൈറ്റിലും പ്രസിദ്ധികരിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കും കൈമാറിയിട്ടുണ്ട്. ഇതിൻ പ്രകാരം പാലക്കാട് ജില്ലയിലെ 6 ഡാമുകളുടെ സ്റ്റേക്ക് ഹോൾഡേഴ്‌സ് മീറ്റിങ് മാർച്ച് 2020ൽ നടത്തുകയുണ്ടായി. കല്ലട, പീച്ചി എന്നിവയുടെ എമർജൻസി ആക്ഷൻ പ്ലാൻ പ്രസിദ്ധികരിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചുവരുന്നു. 7 ദിവസത്തിനകം ഇവ പ്രസിദ്ധീകരിക്കും.

ഓപ്പറേഷൻ ആൻ്റ് മെയിൻ്റനൻസ് മാനുവൽ

ജലസേചന വകുപ്പിന് കീഴിലുള്ള 18 ഡാമുകളുടെ/ ബാരേജ് ഓപ്പറേഷൻ ആൻഡ് മെയിൻ്റനൻസ് മാനുവൽ തയ്യാറാക്കിയിട്ടുണ്ട്. കേന്ദ്ര ജലകമ്മീഷന്റെ നിർദ്ദേശാനുസരണം 11 ഡാമുകളുടെയും (നെയ്യാർ, കല്ലട, മലങ്കര, പീച്ചി, ചിമ്മിനി, വാഴാനി, മലമ്പുഴ, പോത്തുണ്ടി, ചുള്ളിയാർ, മീങ്കര, വാളയാർ) ഭൂതത്താൻകെട്ട് ബാരേജിന്റെയും ഓപ്പറേഷൻ ആൻ്റ് മെയിൻ്റനൻസ് മാനുവൽ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.

റൂൾ കർവ്

കേന്ദ്ര ജലകമ്മീഷന്റെ നിർദ്ദേശാനുസരണം 200 ദശലക്ഷം ഘനമീറ്ററിനു മുകളിൽ സംഭരണശേഷിയുള്ള ഡാമുകളുടെ വെള്ളപൊക്ക നിയന്ത്രണത്തിനായിട്ടാണ് സാധാരണ റൂൾ കർവ് വിഭാവനം ചെയ്യുന്നത്. ജലസേചന വകുപ്പിന് കീഴിൽ 2 ഡാമുകൾ മാത്രമാണ് (കല്ലട, മലമ്പുഴ) 200 ദശലക്ഷം ഘനമീറ്ററിനു മുകളിൽ സംഭരണശേഷിയുള്ളവ. എന്നാൽ ജലസേചന വകുപ്പിന് കീഴിലുള്ള പ്രധാനപ്പെട്ട 10 ഡാമുകളുടെ റൂൾ കർവ് തയ്യാറാക്കുവാൻ ജലസേചന വകുപ്പ് നടപടി സ്വീകരിക്കുകയും ഈ ഡാമുകളുടെ (നെയ്യാർ, കല്ലട, പീച്ചി, ചിമ്മിനി, വാഴാനി, മലമ്പുഴ, പോത്തുണ്ടി, മംഗലം, കാഞ്ഞിരപ്പുഴ, കുറ്റിയാടി) കരട് റൂൾ കർവ് ചീഫ് എഞ്ചിനീയർമാരുടെ കമ്മിറ്റി അംഗീകരിച്ച് ഡാം എഞ്ചിനീയർമാർക്ക് നടപടികൾക്കായി നൽകിയിട്ടുണ്ട്.

മലങ്കര ഡാമിന്റെ ജലനിരപ്പ് ഏതാണ്ട് മൂന്നാം വാണിങ് ലെവൽ എത്തിയ സ്ഥിതിക്ക് ഡാമിന്റെ ഷട്ടർ 20 സെ.മീ ഉയർത്തിയിട്ടുണ്ട്. കല്ലട, പീച്ചി എന്നീ ഡാമുകളുടെ ജലനിരപ്പ് മഴക്കാലത്തിനു മുൻപായി ഉയരുകയാണെങ്കിൽ നിയന്ത്രിക്കുവാനായി ജില്ലാ ഭരണാധികാരികളുമായി തീരുമാനിച്ച നടപടിയെടുക്കുവാൻ ഡാം എഞ്ചിനീർമാർക്ക് നിർദേശം നൽകി. എല്ലാ ഡാമുകളിലും മഴക്കാലത്ത് മുഴുവൻ സമയ നിരീക്ഷണത്തിനായി ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് ഇടുവാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ എല്ലാ ഡാമുകളിലും സാറ്റ്ലൈറ്റ് ഫോൺ നൽകിയിട്ടുണ്ട്.

Next Story

RELATED STORIES

Share it