Kerala

മുഖ്യമന്ത്രി പിണറായി വിജയന് മാവോവാദി-തീവ്രവാദ ബന്ധം; എന്‍ഐഎ അന്വേഷിക്കണമെന്ന് ശബരിമല കര്‍മ്മസമിതി

നിരോധിതസംഘടനകളും മുഖ്യമന്ത്രിയുമായുള്ള ബന്ധം കേരളത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണ്

മുഖ്യമന്ത്രി പിണറായി വിജയന് മാവോവാദി-തീവ്രവാദ ബന്ധം; എന്‍ഐഎ അന്വേഷിക്കണമെന്ന് ശബരിമല കര്‍മ്മസമിതി
X

കൊച്ചി: ശബരിമലയില്‍ ആചാരലംഘനത്തിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന് മാവോവാദികളും തീവ്രവാദസംഘടനകളുമായുള്ള ബന്ധത്തെ കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്ന് ശബരിമല കര്‍മ്മസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തീവ്രവാദപ്രസ്ഥാനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രി മാപ്പുപറഞ്ഞ് രാജിവയ്ക്കും വരെ പ്രക്ഷോഭങ്ങള്‍ തുടരാനും ഇന്നലെ കലൂര്‍ ഹിന്ദുസാംസ്‌കാരിക കേന്ദ്രത്തില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗം തീരുമാനിച്ചതായി ജനറല്‍ കണ്‍വീനര്‍ എസ് ജെ ആര്‍ കുമാര്‍ പറഞ്ഞു. അതിവിപ്‌ളവ പ്രസ്ഥാനങ്ങളിലെ രണ്ട് യുവതികള്‍ക്ക് ആചാരലംഘനത്തിന് സഹായം ചെയ്തുകൊടുത്ത പോലിസ് ശബരിമലയില്‍ നിന്ന് കുടിയാഴിയണം. നിരോധിതസംഘടനകളും മുഖ്യമന്ത്രിയുമായുള്ള ബന്ധം കേരളത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണ്.് പ്രക്ഷോഭങ്ങളുടെ ഭാഗമായി 11,12,13 തീയതികളിലായി തിരുവനന്തപുരം ,കൊല്ലം,ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ഒഴിവാക്കി ജില്ലാതലത്തില്‍ അയ്യപ്പരഥയാത്രകള്‍ സംഘടിപ്പിക്കും. 18 ന് അയ്യപ്പഭക്തസമൂഹം സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചു നടത്തും. ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തേണ്ടതിനാലാണ് നാലു ജില്ലകളെ രഥയാത്രയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. മകരവിളക്ക് ദിനമായ 14 ന് ക്ഷേത്രങ്ങള്‍, അയ്യപ്പഭക്തരുടെ ഭവനങ്ങള്‍, എന്നിവ കേന്ദ്രീകരിച്ച് അയ്യപ്പജ്യോതി തെളിക്കും. ക്ഷേത്രങ്ങളെയും ആചാരങ്ങളെയും സംരക്ഷിക്കാന്‍ കഴിവില്ലാത്ത ദേവസ്വംബോര്‍ഡ് സ്വയം രാജിവച്ച് ഒഴിയണമെന്ന് ആവശ്യപ്പെട്ട് കാണിക്കവഞ്ചി ഉപരോധവും ദേവസ്വംബോര്‍ഡ് ഓഫീസ് ഉപരോധവും സംഘടിപ്പിക്കും. ശബരിമല കര്‍മ്മസമിതി അംഗങ്ങളായ 120 സംഘടനകളുടെ നേതാക്കള്‍ 18 ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേതൃത്വം നല്‍കും. 19 ന് കര്‍മ്മസമിതി കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സെമിനാര്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it