Kerala

ലോക കേരള സഭയ്ക്ക് അഭിനന്ദനം: രാഹുലിന്റെ കത്ത് മുഖ്യമന്ത്രി രാഷ്ട്രീയ ആയുധമാക്കിയെന്ന് പ്രതിപക്ഷം

മുഖ്യമന്ത്രി നൽകിയ കത്തിന് മറുപടി കത്തയച്ചത് അദ്ദേഹത്തിന്റെ മാന്യതയാണ്. മാന്യത അനുസരിച്ച് രാഹുൽ ഗാന്ധി അയച്ച കത്തിനെ മുഖ്യമന്ത്രി പിണറായി വിജയൻ ആയുധമാക്കേണ്ടെന്നും അതിന്റെ പേരിൽ വിവാദങ്ങളുണ്ടാക്കുന്നത് ദൗർഭാഗ്യകരമാണെന്നും ചെന്നിത്തല പറഞ്ഞു.

ലോക കേരള സഭയ്ക്ക് അഭിനന്ദനം: രാഹുലിന്റെ കത്ത് മുഖ്യമന്ത്രി രാഷ്ട്രീയ ആയുധമാക്കിയെന്ന് പ്രതിപക്ഷം
X

തിരുവനന്തപുരം: ലോക കേരള സഭയ്ക്ക് അഭിനന്ദനം അറിയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കത്തയച്ചത് മുഖ്യമന്ത്രി രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹം കേരളത്തിൽ നിന്നുള്ള എം.പിയാണ്. മുഖ്യമന്ത്രി നൽകിയ കത്തിന് മറുപടി കത്തയച്ചത് അദ്ദേഹത്തിന്റെ മാന്യതയാണ്. മാന്യത അനുസരിച്ച് രാഹുൽ ഗാന്ധി അയച്ച കത്തിനെ മുഖ്യമന്ത്രി പിണറായി വിജയൻ ആയുധമാക്കേണ്ടെന്നും അതിന്റെ പേരിൽ വിവാദങ്ങളുണ്ടാക്കുന്നത് ദൗർഭാഗ്യകരമാണെന്നും ചെന്നിത്തല പറഞ്ഞു.

രാഹുൽ ഗാന്ധി കത്തയച്ചത് ഡിസംബർ 12നാണ്. എന്നാൽ ഡിസംബർ 20നാണ് പ്രതിപക്ഷം ലോക കേരള സഭ ബഹിഷ്കരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. രാഹുൽ ഗാന്ധിയുടെ മാന്യതയെ ചൂഷണം ചെയ്യുന്നത് മുഖ്യമന്ത്രിക്ക് ചേർന്നതല്ല. ലോക കേരള സഭയിൽ അഴിമതിയും ധൂർത്തുമാണ് നടക്കുന്നത്. ലോക കേരള സഭയിൽ ഒരു യുഡിഎഫുകാരനും പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


പ്രതിപക്ഷം ബഹിഷ്‌കരിച്ച ലോക കേരളസഭയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി എംപിയുടെ കത്ത് മുഖ്യമന്ത്രിയാണ് പുറത്തുവിട്ടത്. പ്രവാസികളായ കേരളീയരെ ഒരുമിച്ച് ഒരു വേദിയിൽ കൊണ്ടുവരാനും അവരുടെ സംഭാവനകൾക്ക് വേണ്ട അംഗീകാരം നൽകാനും കഴിയുന്ന മികച്ച വേദിയാണ് ലോക കേരളസഭയെന്ന് രാഹുൽ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി കത്ത് ട്വീറ്റ് ചെയ്യുകയും രാഹുൽ ഗാന്ധിക്ക് നന്ദി പറയുകയും ചെയ്തിരുന്നു.

കഴിഞ്ഞ വർഷം ലോകകേരള സഭയുമായി പ്രതിപക്ഷം സഹകരിച്ചിരുന്നു. ലോക കേരളസഭ ധൂർത്തെന്ന് ആരോപിച്ചാണ് പ്രതിപക്ഷം പരിപാടിയിൽ നിന്ന് വിട്ട് നിൽക്കുന്നത്. കഴിഞ്ഞ സമ്മേളനത്തിന് ശേഷം സംരംഭങ്ങൾ തുടങ്ങാൻ ഇവിടെയെത്തിയ രണ്ട് പ്രവാസികൾക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നുവെന്നും അവർക്ക് നീതി ലഭിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഈ കാപട്യത്തിന് കുടപിടിക്കാൻ കഴിയാത്തതിനാലാണ് ലോക കേരളസഭ എന്ന പ്രഹസനത്തിൽ നിന്ന് യുഡിഎഫ് ജനപ്രതിനിധികൾ രാജിവച്ചതെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it