Kerala

പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണ അഴിമതി:ഇബ്രാഹിംകുഞ്ഞിനെ ഒരു ദിവസം കൂടി ആശുപത്രിയില്‍ ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് അനുമതി

ഈ മാസം 28 ന് രാവിലെ 9 മുതല്‍ 12 വരേയും ഉച്ച കഴിഞ്ഞ് 3 മുതല്‍ 5 വരേയും ചോദ്യം ചെയ്യുവാനാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി അനുവാദം നല്‍കിയത്.കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കണം ചോദ്യം ചെയ്യല്‍ നടത്തേണ്ടത്

പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണ അഴിമതി:ഇബ്രാഹിംകുഞ്ഞിനെ ഒരു ദിവസം കൂടി ആശുപത്രിയില്‍ ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് അനുമതി
X

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണ അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയെ ഒരു ദിവസം കൂടി ആശുപത്രിയില്‍ വച്ച് ചോദ്യം ചെയ്യുവാന്‍ വിജിലന്‍സിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി അനുവാദം നല്‍കി. ഈ മാസം 28 ന് രാവിലെ 9 മുതല്‍ 12 വരേയും ഉച്ച കഴിഞ്ഞ് 3 മുതല്‍ 5 വരേയും ചോദ്യം ചെയ്യുവാനാണ് വിജിലന്‍സ് ജഡ്ജി ജോബിന്‍ സെബാസ്റ്റിയന്റെ ഉത്തരവ്.കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കണം ചോദ്യം ചെയ്യല്‍ നടത്തേണ്ടത്. ഓരോ മണിക്കൂറിനിടയില്‍ 15 മിനിട്ട് വിശ്രമം അനുവദിക്കണമെന്നും കോടതി വ്യക്തമാക്കി.

കേസിലെ അഞ്ചാം പ്രതിയായ വി കെ ഇബ്രാഹിംകുഞ്ഞ് അര്‍ബുദ ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ആശുപത്രിയില്‍ നിന്നും മാറ്റുന്നത് ആരോഗ്യസ്ഥിതി കൂടുതല്‍ ഗുരുതരമാക്കുമെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയില്‍ തന്നെ കോടതി റിമാന്റ്ു ചെയ്യുകയായിരുന്നു. നേരത്തെ ഒരു ദിവസം ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്ന് വിജിലന്‍സ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ വീണ്ടും ചോദ്യം ചെയ്യണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഒരു ദിവസം കൂടി കോടതി അനുമതി നല്‍കിയത്.ഇതിനിടയില്‍ ജാമ്യം തേടി ഇബ്രാഹിംകുഞ്ഞ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലും ഹൈക്കോടതിയിലും അപേക്ഷ നല്‍കിയിരുന്നുവെങ്കിലും രണ്ടു കോടതിയും തള്ളിയിരുന്നു.വീണ്ടും ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതിയില്‍ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു.

ഉന്നത സ്വാധീനമുള്ള വ്യക്തിയായതിനാല്‍ സാക്ഷികളെ സാധീനിക്കുമെന്നും ഇബ്രാഹിം കുഞ്ഞിന് ജാമ്യം നല്‍കരുതെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു.എന്നാല്‍ ഇതുവരെ താന്‍ അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചുവെന്നും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ മികച്ച ചികില്‍സ ആവശ്യമാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ വാദം.ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യഹരജി തള്ളുകയായിരുന്നു. നിലവില്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്നും ആശുപത്രിയില്‍ നിന്നും ഡിസ് ചാര്‍ജ് ആയതിനു ശേഷം വീണ്ടും ജാമ്യഹരജി സമര്‍പ്പിക്കാമെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ജാമ്യഹരജി തള്ളിയത്.നവംബര്‍ 18 നാണ് വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റു ചെയ്തത്.

Next Story

RELATED STORIES

Share it