Kerala

പ്രളയ സാധ്യത: ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് പ്രസിദ്ധീകരിക്കും

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ രണ്ടാമത്തെ മൺസൂൺ പ്രവചനം 25നുള്ളിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു ശേഷമാകും ഓറഞ്ച് ബുക്കിന്റെ പ്രസിദ്ധീകരണം.

പ്രളയ സാധ്യത: ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് പ്രസിദ്ധീകരിക്കും
X

തിരുവനന്തപുരം: സംസ്ഥാനത്ത് അതിവർഷം ഉണ്ടാകുമെന്ന പ്രവചനത്തിന് പിന്നാലെ ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് പ്രസിദ്ധീകരിക്കാനൊരുങ്ങുന്നു. പ്രളയ ദുരന്തത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സർക്കാർ അംഗീകരിച്ചതാണ് ഓറഞ്ച് ബുക്ക്. ഇത്തവണ കൊവിഡ് പ്രതിരോധത്തോടൊപ്പം പ്രളയ പ്രതിരോധത്തിനും പ്രാധാന്യം നൽകും. ഓറഞ്ച് ബുക്കിൽ പറയുന്ന മാനദണ്ഡങ്ങൾ മുൻ നിർത്തിയാണ് ദുരന്തസമയത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

25ന് ഓറഞ്ച് ബുക്ക് പ്രസിദ്ധീകരിക്കുമെന്നാണ് സൂചന. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ രണ്ടാമത്തെ മൺസൂൺ പ്രവചനം 25നുള്ളിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു ശേഷമാകും ഓറഞ്ച് ബുക്കിന്റെ പ്രസിദ്ധീകരണം.

സംസ്ഥാനത്തുണ്ടാകാൻ പോകുന്ന അതിവർഷത്തിൻ്റെ ദുരന്ത സാധ്യത വിലയിരുത്തൽ നടത്താൻ 20ന് ഉന്നതാധികാര സമിതി യോഗം ചേരുന്നുണ്ട്. ചീഫ് സെക്രട്ടറി, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി, ജലവിഭവ പ്രിൻസിപ്പൽ സെക്രട്ടറി, ധന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരടങ്ങുന്നതാണ് ഉന്നതാധികാര സമിതി. ഈ യോഗത്തിൽ ഉയരുന്ന നിർദ്ദേശങ്ങളും ബുക്കിൽ ഉൾപ്പെടുത്തും.

2018ലെ അതിവർഷത്തെ തുടർന്ന് കേരളംകണ്ട ഏറ്റവും വലിയ പ്രളയമാണുണ്ടായത്. അതിനു ശേഷമാണ് പ്രളയ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ഒരു പൊതു മാർഗനിർദ്ദേശം വേണമെന്ന് മനസ്സിലാക്കിയത്. 2019ലെ പ്രളയം മുതൽ ഓറഞ്ച് ബുക്ക് തയ്യാറാക്കി തുടങ്ങി. 2019ൽ 26 വകുപ്പുകളുടെ ഏകീകരണം ഉറപ്പാക്കിയാണ് ബുക്ക് തയ്യാറാക്കിയത്.

ഈ വർഷം 31 സർക്കാർ വകുപ്പുകളെ അധികമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഓറഞ്ച് ബുക്കിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം, പ്രളയ സാദ്ധ്യതാ പ്രദേശങ്ങൾ, ആ പ്രദേശങ്ങളിലെ ആളുകളുടെ എണ്ണം, പ്രളയ ജലം ഉയരാൻ സാദ്ധ്യതയുള്ള സ്ഥലങ്ങൾ, നദികൾ, അണക്കെട്ടുകൾ, അപകടനിലയിലെത്തുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ, ദുരന്ത പ്രതികരണ സേനയുടെ വിന്യാസം, ഉരുൾ പൊട്ടൽ സാദ്ധ്യതാ പ്രദേശങ്ങൾ, മണ്ണിടിച്ചിൽ-മലവെള്ളപ്പാച്ചിൽ തുടങ്ങിയുള്ള എല്ലാ വിവരങ്ങളും ഓറഞ്ച് ബുക്കിലുണ്ട്.

നിലവിൽ എല്ലാ പഞ്ചായത്തുകളിലും സാമൂഹിക ദുരന്ത നിവാരണ സേനയിലെ അംഗങ്ങളുണ്ട്. 10,673 പേരെ ഇതുവരെ പരിശീലിപ്പിച്ചിട്ടുണ്ട്. ഇതിൽ 5,214 പുരുഷൻമാരും 5,459 സ്ത്രീകളുമാണുള്ളത്. രണ്ടു പ്രളയങ്ങളിലൂടെ ജനങ്ങളും കൂടുതൽ ജാഗരൂകരാണെന്നും ദുരന്ത നിവാരണ അതോറിറ്റി വിലയിരുത്തുന്നു. ദുരിത ബാധിത, കൊവിഡ് ബന്ധമുള്ളവരെ പാർപ്പിക്കാൻ പഞ്ചായത്തുകൾ കെട്ടിടങ്ങൾ പ്രത്യേകം കണ്ടെത്തണം. ദുരിതാശ്വാസ ക്യാമ്പ് നടത്തിപ്പിന് 101 നിർദ്ദേശങ്ങൾ അടങ്ങുന്ന ഗൈഡ്ലൈൻ ഓറഞ്ച് ബുക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശുചിത്വം, സാനിറ്റൈസർ ഉപയോഗിക്കൽ, കൈ കഴുകൽ, സുരക്ഷിത അകലം എന്നിവയെല്ലാം പ്രതിപാദിക്കുന്നുണ്ട്.

2018 ലെ പ്രളയത്തിലും ഉരുൾപൊട്ടലിലും 483 പേരാണ് മരിച്ചത്. 14 പേരെ കാണാതായി. 140 പേർക്ക് ഗുരുതര പരിക്കുമുണ്ടായി. 3.91 ലക്ഷം കുടുംബങ്ങളിൽ നിന്നായി 14.50 ലക്ഷം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയിരുന്നു. സംസ്ഥാനത്തിന് 48,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു. 2019ൽ അഞ്ച് ജില്ലകളിലായി 121 പേർ മരിച്ചിരുന്നു. 1326 ദുരിതാശ്വാസ ക്യാമ്പുകളിൽ 2.51 ലക്ഷം പേർ താമസിച്ചു. അന്ന് 65 ഉരുൾപൊട്ടലുകളും 80 ഇടങ്ങളിൽ മണ്ണിടിച്ചിലുമുണ്ടായി.

Next Story

RELATED STORIES

Share it