Kerala

ദുബയില്‍നിന്ന് കരിപ്പൂരില്‍ മടങ്ങിയെത്തുന്നവരെ കര്‍ശന ആരോഗ്യപരിശോധനയ്ക്ക് വിധേയമാക്കും: മന്ത്രി കെ ടി ജലീല്‍

ഇതര ജില്ലകളായ കോഴിക്കോട്, വയനാട്, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലുള്ള പ്രവാസികളെ ആരോഗ്യസുരക്ഷ ഉറപ്പാക്കി കെഎസ്ആര്‍ടിസി ബസ്സുകളില്‍ അതത് ജില്ലാ കേന്ദ്രങ്ങളിലെത്തിക്കും.

ദുബയില്‍നിന്ന് കരിപ്പൂരില്‍ മടങ്ങിയെത്തുന്നവരെ കര്‍ശന ആരോഗ്യപരിശോധനയ്ക്ക് വിധേയമാക്കും: മന്ത്രി കെ ടി ജലീല്‍
X

മലപ്പുറം: കേരളത്തില്‍ തിരിച്ചെത്തുന്ന പ്രവാസികളുടെ ആരോഗ്യസംരക്ഷണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീല്‍. ഇന്ന് രാത്രി ദുബയില്‍നിന്നും കരിപ്പൂരെത്തുന്ന പ്രവാസികളുടെ ആരോഗ്യസംരക്ഷണത്തിനും കൊവിഡുമായി ബന്ധപ്പെട്ട ആരോഗ്യപരിശോധനകള്‍ക്കും എല്ലാ സംവിധാനങ്ങളും വിമാനത്താവളത്തിലുള്‍പ്പടെ ഒരുക്കിയതായും മലപ്പുറത്ത് കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തിന് ശേഷം മന്ത്രി പറഞ്ഞു. പ്രത്യേക വിമാനത്തിലെത്തുന്നവരെ പുറത്തിറങ്ങിയ ശേഷം കര്‍ശനമായ ആരോഗ്യപരിശോധനയ്ക്ക് വിധേയരാക്കും. പ്രകടമായ ആരോഗ്യപ്രശ്‌നങ്ങളുള്ളവരെ ആംബുലന്‍സില്‍ മഞ്ചേരി അല്ലെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോവും.

ശേഷിക്കുന്നവരെ പ്രത്യേക നിരീക്ഷണാര്‍ഥം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പ്രവാസികള്‍ക്കായി സജ്ജമാക്കിയ കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റും. ഇതര ജില്ലകളായ കോഴിക്കോട്, വയനാട്, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലുള്ള പ്രവാസികളെ ആരോഗ്യസുരക്ഷ ഉറപ്പാക്കി കെഎസ്ആര്‍ടിസി ബസ്സുകളില്‍ അതത് ജില്ലാ കേന്ദ്രങ്ങളിലെത്തിക്കും. ഒന്നോ രണ്ടോ ആളുകള്‍ മാത്രമുള്ള തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ജില്ലകളിലുള്ളവര്‍ക്ക് ടാക്‌സി സംവിധാനം ഒരുക്കിക്കൊടുക്കുമെന്നും മന്ത്രി അറിയിച്ചു. ദുബയില്‍നിന്നും കരിപ്പൂരെത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രത്യേക വിമാനത്തില്‍ 189 യാത്രക്കാരില്‍ 85 പേര്‍ മലപ്പുറം ജില്ലക്കാരാണ്. ഇതില്‍ അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായെത്തുന്ന 14 പേര്‍, രണ്ട് ഗര്‍ഭിണികള്‍, പത്ത് വയസിന് താഴെ പ്രായമുള്ള മൂന്ന് കുട്ടികള്‍, 75 വയസിന് മുകളില്‍ പ്രായമുള്ള നാലുപേര്‍ എന്നിങ്ങനെ 23 പേരെ സ്വന്തം വീടുകളില്‍ പ്രത്യേക നിരീക്ഷണത്തിലേക്ക് അയയ്ക്കും. ഇവരെ ആരോഗ്യവകുപ്പിന്റെ കര്‍ശനമായ നിരീക്ഷണത്തില്‍ തന്നെയാവും വീട്ടില്‍ തുടരാന്‍ അനുവദിക്കുക.

പരിശോധനകളില്‍ പ്രത്യേക ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലാത്തവരെ ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുള്ള കാളികാവിലെ സഫ ഹോസ്പിറ്റലിലെ കൊവിഡ് കെയര്‍ സെന്ററിലേക്ക് പ്രത്യേക നിരീക്ഷണത്തിനായി കൊണ്ടുപോവും. ശുചിമുറി സൗകര്യങ്ങളോട് കൂടിയ 100 പ്രത്യേക മുറികളാണ് ഇവിടെ ഇപ്പോള്‍ ഒരുക്കിയിട്ടുള്ളത്. പ്രവാസികളെ ആശുപത്രികള്‍, കൊവിഡ് കെയര്‍ സെന്ററുകള്‍ എന്നിവിടങ്ങളിലേയ്ക്കു മാറ്റാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ വിമാനത്താവളത്തില്‍തന്നെ ഒരുക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസ്സുകളില്‍ മതിയായ ആരോഗ്യജാഗ്രത ഉറപ്പാക്കി ഇവരെ കോവിഡ് കെയര്‍ സെന്ററിലേക്ക് കൊണ്ടുപോവും.

ഏഴുദിവസത്തെ നിരീക്ഷണത്തിന് ശേഷം കര്‍ശനമായ ആരോഗ്യപരിശോധന നടത്തി പ്രത്യേക രോഗലക്ഷണങ്ങളൊന്നുമില്ലെന്ന് കണ്ടെത്തുന്നവരെ വീട്ടിലേക്ക് അയയ്ക്കും. പൂര്‍ണമായ സുരക്ഷ ഉറപ്പാക്കി ആരോഗ്യവകുപ്പിന്റെ കര്‍ശന നിരീക്ഷണത്തിലാവും ഇവര്‍ വീടുകളില്‍ കഴിയുക. ഇന്ന് കരിപ്പൂരെത്തുന്ന വിമാനത്തില്‍ വിവിധ ജില്ലകളില്‍നിന്നുള്ള 85 പ്രവാസികള്‍ക്കാണ് വീടുകളില്‍ നിരീക്ഷണത്തിന് അനുമതിയുള്ളത്. അടിയന്തരചികില്‍സാര്‍ഥമെത്തുന്നത് 51 പേരാണ്. കൂടാതെ 19 ഗര്‍ഭിണികള്‍, പത്തുവയസിന് താഴെയുള്ള ഏഴ് കുട്ടികള്‍, 75 വയസിന് മുകളിലുള്ള ആറ് പേര്‍, കോവിഡ് നെഗറ്റീവ് റിപോര്‍ട്ടുമായെത്തുന്ന രണ്ട് പേര്‍ എന്നിങ്ങനെയാണ് സ്വയം നിരീക്ഷണത്തിന് വീടുകളിലേക്ക് പോവുന്നത്.

അതേസമയം, അബൂദബിയില്‍നിന്നും കൊച്ചിയിലെത്തുന്ന വിമാനത്തില്‍ 23 പേര്‍ മലപ്പുറം ജില്ലക്കാരാണ്. ഇവരില്‍ അഞ്ചുപേരെ വിവിധ കാരണങ്ങളാല്‍ വീടുകളില്‍ സ്വയം നിരീക്ഷണത്തിനയയ്ക്കും. ശേഷിക്കുന്ന 18 പേരെ കോഴിക്കോട് സര്‍വകലാശാലയുടെ ഇന്റര്‍ നാഷണല്‍ ഹോസ്റ്റലിലെ ശുചിമുറി സൗകര്യങ്ങളോട് കൂടിയ മുറികളില്‍ നിരീക്ഷണത്തിലാക്കും. ഓരോ ദിവസവുമെത്തുന്ന വിമാനങ്ങള്‍, യാത്രക്കാരുടെ വിവരങ്ങള്‍ എന്നിവ സംബന്ധിച്ച് യാത്രയുടെ തലേദിവസം മാത്രമേ വിവരങ്ങള്‍ ലഭ്യമാവൂ എന്നും നാട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യം കാണിച്ചവരില്‍ ചിലര്‍ ജോലിസംബന്ധമായ വിഷയങ്ങളാല്‍ യാത്രയില്‍നിന്ന് പിന്‍മാറുന്ന സാഹചര്യമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിലെത്തുന്ന പ്രവാസികള്‍ക്കെല്ലാം ഏറ്റവും മികച്ച ആരോഗ്യസംവിധാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it