Kerala

ശബരിമല യുവതീ പ്രവേശനം: മുന്നണികളെ രൂക്ഷമായി വിമര്‍ശിച്ച് നരേന്ദ്രമോദി

ശബരിമലയില്‍ ചരിത്രത്തിലെ ഏറ്റവും പാപകരമായ നിലപാടാണ് എല്‍ഡിഎഫ് സ്വീകരിച്ചതെന്ന് പറഞ്ഞ മോദി, ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പാണെന്നും ചൂണ്ടിക്കാട്ടി. ത്രിപുര കേരളത്തിലും ആവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയാവും തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രധാന ആയുധമെന്ന സൂചനയാണ് മോദിയുടെ പ്രസംഗത്തിലൂടെ പുറത്തുവന്നത്. ഒപ്പം മുത്തലാക്കും സാമ്പത്തിക സംവരണവും ബിജെപിയുടെ പ്രചാരണത്തില്‍ ഇടംപിടിക്കുമെന്നതും ഉറപ്പായി.

ശബരിമല യുവതീ പ്രവേശനം: മുന്നണികളെ രൂക്ഷമായി വിമര്‍ശിച്ച് നരേന്ദ്രമോദി
X

കൊല്ലം: ശബരിമല വിഷയത്തില്‍ യുഡിഎഫിനേയും എല്‍ഡിഎഫിനേയും കടന്നാക്രമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി. കൊല്ലം പീരങ്കി മൈതാനത്തെ എന്‍ഡിഎ മഹാസമ്മേളനത്തിലാണ് മോദിയുടെ മുന്നണികളെ വിമര്‍ശിച്ചത്. എന്നാല്‍, ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരേ കേന്ദ്രത്തിന്റെ ഇടപെടീല്‍ ഉണ്ടാവുമെന്ന ഒരു സൂചനയും അദ്ദേഹം നല്‍കിയതുമില്ല. അതേസമയം, ശബരിമലയാവും തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രധാന ആയുധമെന്ന സൂചനയാണ് മോദിയുടെ പ്രസംഗത്തിലൂടെ പുറത്തുവന്നത്. ഒപ്പം മുത്തലാക്കും സാമ്പത്തിക സംവരണവും ബിജെപിയുടെ പ്രചാരണത്തില്‍ ഇടംപിടിക്കുമെന്നതും ഉറപ്പായി.

ഒരു സര്‍ക്കാരും ചെയ്യാത്ത കാര്യങ്ങളാണ് ശബരിമല വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന് മോദി വ്യക്തമാക്കി. രാജ്യം ശബരിമലയെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത് ചരിത്രത്തിലെ ഏറ്റവും പാപകരമായ നിലപാടാണ്. ചരിത്രത്തിലിടം പിടിക്കാന്‍ പോവുന്ന സമരമാണ് ശബരിമലയിലേത്. കേരളത്തിന്റെ ആധ്യാത്മികതയുടെയും ചരിത്രത്തിന്റേയും അടയാളമാണ് ശബരിമല. യുവതീ പ്രവേശന വിഷയത്തില്‍ എല്‍ഡിഎഫ് എടുത്ത നിലപാട് ഏറ്റവും മോശം നിലപാടായി ചരിത്രം രേഖപ്പെടുത്തും.

ഇന്ത്യയുടെ ചരിത്രത്തേയും സംസ്‌കാരത്തെയും ആധ്യാത്മികതയെയും ബഹുമാനിക്കുന്നവരല്ല എല്‍ഡിഎഫുകാര്‍. പക്ഷേ, ശബരിമല വിഷയത്തില്‍ അവര്‍ ഇത്ര മോശം നിലപാടെടുക്കുമെന്ന് കരുതിയിരുന്നില്ല. കോണ്‍ഗ്രസിനാവട്ടെ ഈ വിഷയത്തില്‍ വ്യക്തമായ നിലപാടില്ല. പാര്‍ലമെന്റില്‍ ഒരു നിലപാടെടുക്കുന്ന കോണ്‍ഗ്രസ് പത്തനംതിട്ടയില്‍ മറ്റൊരു നിലപാടാണ് എടുക്കുന്നത്. കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പും ഓരോ ദിവസവുമെടുക്കുന്ന നിലപാടുകളും എല്ലാവര്‍ക്കുമറിയാമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ സംസ്‌കാരത്തിനൊപ്പം നില്‍ക്കുന്ന ഒരേയൊരു പാര്‍ട്ടി ബിജെപിയാണ്. ശബരിമലയില്‍ ബിജെപി നിലപാട് വളരെ കൃത്യമാണ്. അത് കേരളത്തിലെ വിശ്വാസികള്‍ക്കൊപ്പമാണ്. ശബരിമലയില്‍ ഭക്തരുടെ ഒപ്പംനിന്ന ഒരേയൊരു പാര്‍ട്ടി ബിജെപിയാണ്. ഈ നിലപാട് ഒരിക്കലും മാറില്ല, ഉറച്ചതാണ്. അക്രമത്തിലൂടെ കേരളത്തില്‍ ബിജെപിയെ തകര്‍ക്കാനാവില്ല. പൂജ്യത്തില്‍ നിന്നുമാണ് ത്രിപുരയില്‍ ബിജെപി അധികാരത്തിലെത്തിയത്. ത്രിപുര കേരളത്തിലും ആവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലിംഗനീതിയും സാമൂഹ്യനീതിയും പറയുന്ന എല്‍ഡിഎഫും കോണ്‍ഗ്രസും മുത്തലാഖിനെതിരായ ബില്ലിനെ എതിര്‍ത്തത് വോട്ട് ബാങ് മാത്രം ലക്ഷ്യമിട്ടാണ്. തുല്യനീതിയാണ് സര്‍ക്കാര്‍ നയം. എല്ലാവര്‍ക്കും ഒരേഅവസരമെന്ന നിലയില്‍ തുല്യനീതി ലക്ഷ്യമിട്ട് കൊണ്ടുവന്ന സാമ്പത്തിക സംവരണ ബില്‍ ചരിത്ര ഭൂരിപക്ഷത്തോടെയാണ് പാസ്സായത്. യുഡിഎഫ് സഖ്യകക്ഷിയായ മുസ്്‌ലീംലീഗ് ബില്ലിനെ എതിര്‍ത്തു. ഇതിലുള്ള നിലപാട് കോണ്‍ഗ്രസ് വ്യക്തമാക്കണം. കേരളത്തെ വര്‍ഗീയതയുടെയും അഴിമതിയുടെയും കേന്ദ്രമാക്കിയത് എല്‍ഡിഎഫും യുഡിഎഫുമാണെന്നും മോദി പറഞ്ഞു.

Next Story

RELATED STORIES

Share it