Kerala

അതിഥി തൊഴിലാളികളുടെ മടക്കം: കേരളത്തില്‍നിന്ന് പുറപ്പെടേണ്ട നാല് ട്രെയിനുകള്‍ റദ്ദാക്കി

ഇന്ന് നാട്ടിലേക്ക് മടങ്ങാനാവില്ലെന്നും വരുംദിവസങ്ങളില്‍ തിരികെ പോകാനാവുമെന്നും ജില്ലാ ഭരണകൂടം അതിഥി തൊഴിലാളികളെ അറിയിച്ചിട്ടുണ്ട്.

അതിഥി തൊഴിലാളികളുടെ മടക്കം: കേരളത്തില്‍നിന്ന് പുറപ്പെടേണ്ട നാല് ട്രെയിനുകള്‍ റദ്ദാക്കി
X

തിരുവനന്തപുരം: അതിഥി തൊഴിലാളികളുമായി കേരളത്തില്‍നിന്ന് ബിഹാറിലേക്ക് പുറപ്പെടേണ്ടിയിരുന്ന നാല് ട്രെയിനുകള്‍ റദ്ദാക്കി. കണ്ണൂര്‍, തിരൂര്‍, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളില്‍നിന്ന് ഇന്ന് പുറപ്പെടാന്‍ നിശ്ചയിച്ചിരുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്. ആലപ്പുഴയില്‍നിന്നുള്ള ട്രെയിന്‍ മെയ് എട്ടിന് മുമ്പ് പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. ബിഹാര്‍ സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ട്രെയിനുകള്‍ റദ്ദാക്കിയതെന്നാണ് റിപോര്‍ട്ടുകള്‍.

ഇന്ന് നാട്ടിലേക്ക് മടങ്ങാനാവില്ലെന്നും വരുംദിവസങ്ങളില്‍ തിരികെ പോകാനാവുമെന്നും ജില്ലാ ഭരണകൂടം അതിഥി തൊഴിലാളികളെ അറിയിച്ചിട്ടുണ്ട്. നാലിടങ്ങളില്‍നിന്ന് നാലായിരത്തോളം അതിഥി തൊഴിലാളികളാണ് ഇന്ന് മടങ്ങാനിരുന്നത്. സാങ്കേതികപ്രശ്നങ്ങള്‍ മൂലമാണ് ട്രെയിന്‍ യാത്ര നടക്കാത്തതെന്നാണ് ആലപ്പുഴ ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. ഇന്ന് വൈകീട്ട് നാലുമണിക്ക് ബിഹാറിലെ കത്തിഹാറിലേക്കായിരുന്നു ആലപ്പുഴയില്‍നിന്നുള്ള ആദ്യ ട്രെയിന്‍ പുറപ്പെടേണ്ടിയിരുന്നത്.

സ്നേഹയാത്രയെന്ന് പേരിട്ടിരിക്കുന്ന സര്‍വീസില്‍ 1,140 പേര്‍ക്ക് പോവുന്നതിനുള്ള അനുമതിയുണ്ടായിരുന്നു. അമ്പലപ്പുഴ മാവേലിക്കര ഭാഗങ്ങളില്‍നിന്നായി അതിഥി തൊഴിലാളികളെ കെഎസ്ആര്‍ടിസി ബസ്സില്‍ റെയില്‍ സ്റ്റേഷനിലെത്തിച്ച് യാത്രയ്ക്ക് വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതിനുശേഷമാണ് യാത്ര മാറ്റിവച്ചതായി ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് ലഭിച്ചത്.

കണ്ണൂരില്‍നിന്ന് പട്നയിലേക്ക് 1,150 പേരുമായി രാത്രി ഏഴുമണിക്ക് പുറപ്പെടാനിരുന്ന ട്രെയിനും റദ്ദാക്കി. അതേസമയം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, എറണാകുളം എന്നിവിടങ്ങളില്‍നിന്ന് ഇന്നലെ അതിഥി തൊഴിലാളികളുമായി ട്രെയിനുകള്‍ പുറപ്പെട്ടു. എറണാകുളത്തുനിന്ന് രണ്ട് ട്രെയിനുകളാണ് ബിഹാറിലേക്ക് യാത്രതിരിച്ചത്. രണ്ടുദിവസങ്ങളിലായി 3,500 ലേറെ ഇതരസംസ്ഥാന തൊഴിലാളികള്‍ എറണാകുളത്തുനിന്ന് നാട്ടിലേക്ക് തിരിച്ചു.

Next Story

RELATED STORIES

Share it