Kerala

കാലവര്‍ഷം: എറണാകുളം ജില്ലയിലെ മൂന്ന് അണക്കെട്ടുകളില്‍ ജലനിരപ്പ് സുരക്ഷിത നിലയില്‍

ജില്ലയില്‍ ഏറ്റവുമധികം സംഭരണശേഷിയുള്ള ഇടമലയാര്‍ അണക്കെട്ടില്‍ 21.45 ശതമാനം മാത്രമാണ് വെള്ളമുള്ളത്. ഇടമലയാറിന് താഴെയുള്ള ഭൂതത്താന്‍കെട്ട് ബാരേജിലെ 15 ഷട്ടറുകളില്‍ അഞ്ചെണ്ണവും ഉയര്‍ത്തി ജലനിരപ്പ് ക്രമീകരിച്ചിട്ടുണ്ട്.മലങ്കര അണക്കെട്ടിന്റെപരമാവധി ജല സംഭരണ ശേഷി 43 മീറ്ററാണ്. നിലവില്‍ 39.68 മീറ്റര്‍ വെള്ളമാണ് ഡാമിലുള്ളത്

കാലവര്‍ഷം: എറണാകുളം ജില്ലയിലെ മൂന്ന് അണക്കെട്ടുകളില്‍  ജലനിരപ്പ് സുരക്ഷിത നിലയില്‍
X

കൊച്ചി: കാലവര്‍ഷം മൂന്നു ദിവസം പിന്നിടുമ്പോള്‍ നിലവില്‍ ജില്ലയിലെ ജലസംഭരണികളിലെ ജലനിരപ്പ് നിയന്ത്രണ വിധേയമായി തുടരുന്നതായി അധികൃതര്‍ അറിയിച്ചു.ജില്ലയില്‍ ഏറ്റവുമധികം സംഭരണശേഷിയുള്ള ഇടമലയാര്‍ അണക്കെട്ടില്‍ 21.45 ശതമാനം മാത്രമാണ് വെള്ളമുള്ളത്. ഇടമലയാറിന് താഴെയുള്ള ഭൂതത്താന്‍കെട്ട് ബാരേജിലെ 15 ഷട്ടറുകളില്‍ അഞ്ചെണ്ണവും ഉയര്‍ത്തി ജലനിരപ്പ് ക്രമീകരിച്ചിട്ടുണ്ട്. ഇന്ന് രാവിലെവരെയുള്ള ജലനിരപ്പ് 26.10 മീറ്റര്‍ ആണ്. 33.70 മീറ്ററാണ് ഇവിടത്തെ പൂര്‍ണശേഷി. അതേസമയം മൂവാറ്റുപുഴയാറിന്റെ ജലസമൃദ്ധിക്ക് കാരണമായ ഇടുക്കി ജില്ലയിലെ മലങ്കര അണക്കെട്ടില്‍ 91.6 ശതമാനം വെള്ളമുണ്ട്. ഇവിടെ ആറ് ഷട്ടറുകളില്‍ മൂന്നെണ്ണവും തുറന്ന് പുഴയിലേക്ക് വെള്ളമൊഴുക്കുന്നു. ജില്ലയില്‍ ജൂണ്‍ ഒന്നിന് ശരാശരി 5.2 മില്ലീ മീറ്റര്‍ മഴയും രണ്ടിന് 4.8 മില്ലീ മീറ്റര്‍ മഴയും മൂന്നിന് 13.1 മില്ലി മീറ്റര്‍ മഴയുമാണ് ലഭിച്ചത്.

മലങ്കര അണക്കെട്ട്

മലങ്കര അണക്കെട്ടിന്റെപരമാവധി ജല സംഭരണ ശേഷി 43 മീറ്ററാണ്. നിലവില്‍ 39.68 മീറ്റര്‍ വെള്ളമാണ് ഡാമിലുള്ളത്. ജലനിരപ്പ് 40.7 മീറ്റര്‍ എത്തുമ്പോഴാണ് അപകട സൂചനയുടെ ആദ്യ ഘട്ടമെന്ന നിലയില്‍ നീല അലര്‍ട്ട് പുറപ്പെടുവിക്കുന്നത്. ജലനിരപ്പ് 41 മീറ്റര്‍ എത്തുമ്പോള്‍ രണ്ടാം ഘട്ടമായ ഓറഞ്ച് അലര്‍ട്ടും 41.3 മീറ്റര്‍ എത്തുമ്പോള്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിക്കും. ജലനിരപ്പ് 40 മീറ്ററില്‍ താഴെ നിര്‍ത്താനുള്ള ക്രമീകരണങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. കാലവര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ മൂന്ന് ഷട്ടറുകള്‍ 40 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇത് മുവാറ്റുപുഴയാറില്‍ വെള്ളപ്പൊക്കത്തിന് ഇടയാക്കിയിട്ടില്ല.

ഇടമലയാര്‍

ഇടമലയാര്‍ അണക്കെട്ടിന്റെപൂര്‍ണ സംഭരണ ജലനിരപ്പ് 169 മീറ്ററും പരമാവധി ജലനിരപ്പ് 171 മീറ്ററും ആണ്. നിലവില്‍ 131.02 മീറ്ററാണ് ജലനിരപ്പ് . സംഭരണ ശേഷിയുടെ 21.45 ശതമാനം മാത്രം വെള്ളമാണിത്. 159.5 മീറ്റര്‍ ജലനിരപ്പ് എത്തുമ്പോഴാണ്നീല അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. 160 മീറ്റര്‍ എത്തുമ്പോള്‍ ഓറഞ്ച് അലര്‍ട്ടും 160.5 മീറ്റര്‍ എത്തുമ്പോള്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിക്കും. സംഭരണിയിലെ ജലനിരപ്പ് 161 മീറ്ററിന് മുകളിലാകുമ്പോള്‍ മാത്രമാണ് സ്പില്‍വേ ഷട്ടറുകള്‍ തുറക്കാറുള്ളത്. പരമാവധി ജലനിരപ്പായ 171 മീറ്ററില്‍ 4 ഗേറ്റുകളും പൂര്‍ണമായി തുറന്നാല്‍ ഒരു സെക്കന്ററില്‍ 3248 ഘനമീറ്റര്‍ ജലമാണ് പുറത്തേക്കൊഴുകുന്നത്. ഇത് കൂടാതെ ഗേറ്റുകള്‍ തുറക്കാതെ രണ്ട് വാല്‍വുകള്‍ വഴിയും ജലം പുറത്തേക്കൊഴുക്കാം. ഒരു സെക്കന്റില്‍ ഒരു വാല്‍വിലൂടെ 54. 5 ഘനമീറ്റര്‍ ജലം പുറത്തേക്കൊഴുകും. 37.5 മെഗാവാട്ട് ശക്തിയുള്ള രണ്ട് ടര്‍ബൈനുകളാണ് വൈദ്യുതി ഉല്‍പാദനത്തിനായി ഇവിടെയുള്ളത്. പവര്‍ ഹൗസിലെ രണ്ട് ടര്‍ബൈനുകളും പൂര്‍ണമായി പ്രവര്‍ത്തിച്ചാല്‍ സെക്കന്റില്‍ 80 ഘനമീറ്റര്‍ ജലമാണ് പവര്‍ഹൗസില്‍ നിന്ന് പുഴയിലേക്ക് ഒഴുക്കുന്നത്.

ഇപ്രകാരം ഒഴുക്കി വിടുന്ന ജലം ഭൂതത്താന്‍കെട്ട് ബാരേജിന്റെ മുകള്‍ ഭാഗത്തു വച്ചാണ് പെരിയാറില്‍ ചേരുന്നത്. ഇതിനു മുമ്പ് 7 വര്‍ഷങ്ങളില്‍ കനത്ത മഴ മൂലം പൂര്‍ണ സംഭരണ ശേഷി മറികടന്ന സാഹചര്യം ഉണ്ടായതിനാല്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്.അണക്കെട്ടിന്റെ ജലസംഭരണിയിലേക്ക് 380.17 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള വൃഷ്ടിപ്രദേശത്തു നിന്നുമാണ് നേരിട്ട് വെള്ളം ഒഴുകിയെത്തുന്നത്. ഇതോടൊപ്പം തമിഴ്‌നാടിന്റെ അണക്കെട്ടായ നീരാറിലെ 101 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള വൃഷ്ടി പ്രദേശത്തു നിന്നുള്ള അധിക ജലം കൂടി ഇവിടേക്കൊഴുകിയെത്തുന്നു. ഇതു കൂടാതെ പെരിങ്ങല്‍ക്കുത്ത് അണക്കെട്ട് പരമാവധി ജലനിരപ്പാകുന്ന സന്ദര്‍ഭത്തില്‍ അവിടെ നിന്നും ഒരു സെക്കന്‍ഡില്‍ 39.4 ഘനമീറ്റര്‍ വെള്ളം അധികമായി ഈ സംഭരണിയിലേക്ക് ഒഴുകിയെത്തുന്നുണ്ട്. എന്നാല്‍ ജലനിരപ്പ് കുറവായതുകൊണ്ടുതന്നെ ഷട്ടറുകളൊന്നും ഉയര്‍ത്തിയിട്ടില്ല. അതിനാല്‍ പെരിയാറില്‍ വെള്ളപ്പൊക്കമുണ്ടാകുന്ന സാഹചര്യം നിലവിലില്ല.

ഭൂതത്താന്‍കെട്ട്

ഭൂതത്താന്‍കെട്ട് ബാരേജിന്റെ സംഭരണ ശേഷി 34.95 മീറ്ററാണ്. നിലവില്‍ 26.10 മീറ്ററാണ് ജലനിരപ്പ് . ആകെയുള്ള 15 ഷട്ടറുകളില്‍ അഞ്ചെണ്ണം 50 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി ജലനിരപ്പ് ക്രമീകരിക്കുന്നുണ്ട്. ഷട്ടറുകള്‍ തുറന്നത് നിലവില്‍ പെരിയാറിലെ ജലനിരപ്പില്‍ ഭീഷണി ഉയര്‍ത്തിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it