Kerala

കേരളത്തില്‍ മൂന്നാമതും പ്രളയം; മുന്നറിയിപ്പുമായി ഭൗമശാസ്ത്ര മന്ത്രാലയം

ആഗസ്തില്‍ സംസ്ഥാനത്ത് അതിവര്‍ഷത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിന് പിന്നാലെയാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം വന്നിരിക്കുന്നത്.

കേരളത്തില്‍ മൂന്നാമതും പ്രളയം; മുന്നറിയിപ്പുമായി ഭൗമശാസ്ത്ര മന്ത്രാലയം
X

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും പ്രളയസാധ്യയെന്ന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനം പ്രളയം നേരിടാന്‍ മുന്‍കരുതല്‍ നടപടികള്‍ എടുക്കണമെന്നും മന്ത്രാലയ സെക്രട്ടറി ഡോ.എം രാജീവന്‍ ആവശ്യപ്പെട്ടു. ആഗസ്തില്‍ സംസ്ഥാനത്ത് അതിവര്‍ഷത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിന് പിന്നാലെയാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം വന്നിരിക്കുന്നത്. ശക്തമായ കാലവര്‍ഷം ഉണ്ടായാല്‍ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകളും സംസ്ഥാനം ആരംഭിച്ചിട്ടുണ്ട്. ജൂണ്‍ മാസത്തില്‍ തന്നെ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തില്‍ ലഭിക്കുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പ്. എന്നാല്‍ ഈ മഴ ആഗസ്ത് മാസത്തില്‍ ശക്തി പ്രാപിക്കാനിടയുണ്ടെന്നതാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന. ശക്തമായ മഴ അല്ലെങ്കില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത എന്നാണ് നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്ന് അതിവര്‍ഷം ഉണ്ടാവുമെന്ന് കണക്കാക്കാനാവില്ലെന്ന കാലാവസ്ഥാ വിദഗ്ദ്ധരുടെ വാദവും മറുവശത്തുണ്ട്. തമിഴ്‌നാട് വെതര്‍മാന്‍ പോലുള്ള സ്വകാര്യ കാലാവസ്ഥാ കേന്ദ്രങ്ങളില്‍ നിന്ന് കേരളത്തില്‍ ഹാട്രിക് പ്രളയത്തിന് സാധ്യതയെന്ന് തുടങ്ങിയ മുന്നറിയിപ്പുകളും വന്നിരുന്നു. ഇതെല്ലാം കണക്കിലെടുത്തുകൊണ്ട് അതിതീവ്ര മഴ തന്നെയാണ് കേരളം പ്രതീക്ഷിക്കുന്നത്.

എപ്പോള്‍ മഴ തുടങ്ങുമെന്ന കാര്യം രണ്ടു, മൂന്ന് ദിവസം മുമ്പായി അറിയിക്കുമെന്നും ഡോ. എം. രാജീവന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ മഴ ഇത്തവണയും ലഭിക്കാന്‍ സാധ്യതയുണ്ട്. ജൂണ്‍ മുതല്‍ സപ്തംബര്‍ വരെയുള്ള കാലത്ത് ഉയര്‍ന്നതോതില്‍ മഴ ലഭിക്കും. ആളുകളെ ഒഴിപ്പിക്കലും ഡാമുകള്‍ തുറക്കുകയും ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാരിന് ശ്രദ്ധവേണം. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 10 വര്‍ഷത്തെ കണക്ക് നോക്കുമ്പോള്‍ പ്രളയത്തിനുള്ള സാധ്യത വര്‍ധിച്ചുവരികയാണ്. ഇത്തവണയും അത് പ്രതീക്ഷിക്കണം. സര്‍ക്കാര്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തണം. ഈ വര്‍ഷം മാത്രമല്ല വരും വര്‍ഷങ്ങളിലും പ്രളയത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കൊവിഡ് പശ്ചാത്തലത്തില്‍ വെള്ളപ്പൊക്കം ഉണ്ടായാല്‍ സാധാരണ ചെയ്യുന്നത് പോലെ ആളുകളെ ഒന്നിച്ച് പാര്‍പ്പിക്കാന്‍ കഴിയില്ലെന്നും നാല് തരത്തില്‍ കെട്ടിടങ്ങള്‍ വേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് അടക്കം വേറെ കെട്ടിടം വേണം. വെള്ളപ്പൊക്കം ഉണ്ടായാല്‍ 27,000 ലധികം കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇടുക്കി ഉള്‍പ്പെടെയുള്ള വലിയ അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റൂള്‍ കര്‍വുകള്‍ സ്ഥാപിച്ചും മറ്റും അണക്കെട്ടുകളെ കൂടുതല്‍ ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം. എന്നാല്‍ ഓരോ പ്രദേശത്തെയും മഴ അറിയാന്‍ കഴിയുന്ന സംവിധാനങ്ങള്‍ സ്ഥാപിക്കുമെന്ന കേന്ദ്ര കാലാവസ്ഥ നിരിക്ഷണ കേന്ദ്രത്തിന്റെ വാഗ്ദാനം നടപ്പിലായിട്ടില്ല. കേരളത്തിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച ഫ്ളഡ് മാപ്പുകള്‍ തയ്യാറാക്കി നല്‍കാന്‍ സംസ്ഥാനം കേന്ദ്ര ജലക്കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ കൊവിഡ് കാലത്ത് ആളുകളെ മാറ്റി പാര്‍പ്പിക്കേണ്ടതെങ്ങനെ എന്നത് സംബന്ധിച്ച് രൂപരേഖ ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it