Kerala

പ്രവാസികള്‍ക്ക് ദോഷകരമായ ആദായ നികുതി നിയമഭേദഗതി ഒഴിവാക്കണം; കേരള നിയമസഭ പ്രമേയം പാസാക്കി

ടാക്‌സ് വെട്ടിപ്പ് തടയാനാണെന്ന നിലയില്‍ കൊണ്ടുവന്ന ഈ നിര്‍ദേശം കേരളത്തില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലെടുക്കാന്‍ പോവുന്ന വലിയൊരു വിഭാഗം പ്രവാസികള്‍ക്ക് അവരുടെ കുടുംബത്തോടൊപ്പം വന്നുതങ്ങാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. വരുമാന നികുതി വെട്ടിക്കാനല്ല, മറിച്ച്, കുടുംബപരമായ ആവശ്യങ്ങള്‍ക്കാണ് അവര്‍ ഇപ്രകാരം രാജ്യത്തുവന്ന് തങ്ങുന്നത്.

പ്രവാസികള്‍ക്ക് ദോഷകരമായ ആദായ നികുതി നിയമഭേദഗതി ഒഴിവാക്കണം; കേരള നിയമസഭ പ്രമേയം പാസാക്കി
X

തിരുവനന്തപുരം: പ്രവാസി ഇന്ത്യക്കാരെ ദോഷകരമായി ബാധിക്കുന്ന ആദായ നികുതി നിയമഭേദഗതി നിര്‍ദേശം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി മന്ത്രി ഇ പി ജയരാജനാണ് പ്രമേയം അവതരിപ്പിച്ചത്. ആദായ നികുതി മാറ്റങ്ങള്‍ പ്രവാസി ഇന്ത്യക്കാരെ ഗുരുതരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി നേരത്തെ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചതിന് പിന്നാലെയാണ് നിയമസഭ ഐകകണ്‌ഠേന പ്രമേയം പാസാക്കിയിരിക്കുന്നത്. പ്രവാസികള്‍ക്ക് ആദായനികുതി ചുമത്തുന്ന വ്യവസ്ഥയില്‍ മാറ്റംവരുത്തിക്കൊണ്ട് 2020-21 ലേക്കുള്ള കേന്ദ്രബജറ്റിന്റെ ഭാഗമായി ഫെബ്രുവരി ഒന്നിന് ലോക്‌സഭയുടെ മേശപ്പുറത്തുവച്ച ധനകാര്യബില്ലില്‍ 1961 ലെ ആദായനികുതി നിയമത്തിന്റെ 6ാം വകുപ്പില്‍ 2021 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയിലാണ് മാറ്റം നിര്‍ദേശിച്ചിരുന്നത്.

നിലവില്‍ ഒരു ഇന്ത്യന്‍ പൗരനോ ഇന്ത്യന്‍ വംശജനോ ഒരു സാമ്പത്തിക വര്‍ഷത്തില്‍ 182 ദിവസമോ അതില്‍ കൂടുതലോ ഇന്ത്യയില്‍ താമസിക്കുന്ന ഘട്ടത്തിലാണ് ആദായനികുതിയുടെ കാര്യത്തില്‍ റസിഡന്റായി കണക്കാക്കപ്പെടുന്നത്. 2021 ഏപ്രില്‍ 1 മുതല്‍ ഈ കാലാവധി 120 ദിവസമോ അതില്‍ കൂടുതലോ ആയി കുറയ്ക്കാനാണ് ഭേദഗതി നിര്‍ദേശം. ടാക്‌സ് വെട്ടിപ്പ് തടയാനാണെന്ന നിലയില്‍ കൊണ്ടുവന്ന ഈ നിര്‍ദേശം കേരളത്തില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലെടുക്കാന്‍ പോവുന്ന വലിയൊരു വിഭാഗം പ്രവാസികള്‍ക്ക് അവരുടെ കുടുംബത്തോടൊപ്പം വന്നുതങ്ങാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. വരുമാന നികുതി വെട്ടിക്കാനല്ല, മറിച്ച്, കുടുംബപരമായ ആവശ്യങ്ങള്‍ക്കാണ് അവര്‍ ഇപ്രകാരം രാജ്യത്തുവന്ന് തങ്ങുന്നത്.

പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ജോലിയെടുക്കുന്ന ചെറുകിട ബിസിനസ് സംരംഭകരുടെ വരുമാനം ഗണ്യമായി കുറയ്ക്കുന്നതിന് ഇത് ഇടവരുത്തും. 240 ദിവസമെങ്കിലും വിദേശത്ത് തങ്ങിയാല്‍ മാത്രമേ അവര്‍ക്ക് നോണ്‍ റസിഡന്റ് സ്റ്റാറ്റസ് നിലനിര്‍ത്താനാവൂ. നിലവില്‍ ഇതിന് 182 ദിവസം മതിയാവും. എണ്ണ റിഗ്ഗുകളിലും മറ്റും തൊഴില്‍ ചെയ്യുന്നവ്യക്തികള്‍ ഒരുമാസം ഓഫ് ഡ്യൂട്ടിയായി നാട്ടില്‍ വരാറുണ്‍ണ്ട്. ഇവരെയും ഈ ഭേദഗതി പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുണ്ട്. കേരളത്തിന്റെ സാമ്പത്തികരംഗത്ത് ഗണ്യമായ സംഭാവന നല്‍കുന്നവരാണ് വിദേശത്ത് ജോലിചെയ്യുന്ന മലയാളികള്‍. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ ഏകദേശം 15 ശതമാനത്തോളം വരും ഇപ്രകാരം ലഭിക്കുന്ന പുറംവരുമാനമെന്നാണ് കണക്കാക്കിയിട്ടുള്ളത്. പ്രവാസികള്‍ നാട്ടില്‍ വന്നുപോവുമ്പോള്‍ നടത്തുന്ന ഉപഭോഗവും മറ്റു ചെലവുകളും നമ്മുടെ വ്യവസായ, വ്യാപാരമേഖലയുടെ വളര്‍ച്ചയുടെ ഒരു പ്രധാനഘടകമാണ്.

സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഇതുണ്ടാക്കുന്ന ഉണര്‍വ ഒട്ടും ചെറുതല്ല. ദേശീയ സാമ്പത്തികരംഗത്തുള്ള മാന്ദ്യംകൂടി കണക്കിലെടുക്കുമ്പോള്‍ മേല്‍പ്പറഞ്ഞ ഭേദഗതി നിര്‍ദേശം നടപ്പായാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച വലിയ തിരിച്ചടിനേരിടും. ഇതുകൂടാതെ, മറ്റേതെങ്കിലും വിദേശരാജ്യത്ത് ടാക്‌സ് നല്‍കാത്ത ഇന്ത്യന്‍ പൗരനെ ഇന്ത്യന്‍ പൗരനായി കണക്കാക്കി ടാക്‌സ് ചുമത്തുമെന്ന, 1961 ലെ ആദായ നികുതി നിയമത്തിന്റെ വകുപ്പ് 6നുള്ള ഭേദഗതി നിര്‍ദേശവമുണ്ടായിട്ടുണ്ട്. വ്യക്തിഗത ആദായനികുതിയോ ഇന്ത്യയുമായി ഇരട്ടനികുതി ഉടമ്പടി കരാറോ ഇല്ലാത്ത രാജ്യങ്ങളില്‍ ജോലിചെയ്യുന്ന സാധാരണക്കാര്‍ക്ക് ഇത് ദോഷകരമായിത്തീരുമെന്ന് പ്രമേയം വ്യക്തമാക്കി.

നമ്മുടെ നാടിന്റെ നികുതി വരുമാനം വര്‍ധിപ്പിക്കുന്നതിനും സാമൂഹിക, സാമ്പത്തികമേഖലകളില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ശേഷി വര്‍ധിപ്പിക്കുന്നതിനും ആവശ്യമായ നടപടി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാവണം. വെളിപ്പെടുത്താത്ത വരുമാനത്തിനും അനധികൃതമായി പണം കടത്തുന്നതിനും ആദായനികുതി വെട്ടിക്കുന്നതിനും കര്‍ശനമായ നടപടി ആവശ്യമാണെന്ന് അംഗീകരിക്കുമ്പോള്‍തന്നെ സാധാരണക്കാരും പരിമിതവരുമാനക്കാരുമായ പ്രവാസികളെ ഈ നിയമഭേദഗതിയുടെ പരിധിയില്‍നിന്ന് ഒഴിവാക്കാനാവശ്യമായ നടപടി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.

ബജറ്റ് പ്രഖ്യാപിച്ച ഉടന്‍, സംസ്ഥാന സര്‍ക്കാര്‍ ഈ പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, മറ്റ് രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന ഇന്ത്യന്‍ പൗരന്‍മാരെ നികുതിവലയത്തില്‍ ഉള്‍പ്പെടുത്തുന്ന ഉദ്ദേശത്തോടെയല്ല ഈ ഭേദഗതി കൊണ്ടുവന്നിട്ടുള്ളതെന്നാണ് വാര്‍ത്താക്കുറിപ്പിലൂടെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എങ്കിലും ധനബില്‍ 2020ലെ നിര്‍ദേശങ്ങള്‍ 1961 ലെ ആദായനികുതി നിയമത്തില്‍ ഉള്‍പ്പെടുത്തപ്പെട്ടാല്‍ മറിച്ചൊരു സ്ഥിതിവിശേഷമായിരിക്കുമുണ്ടാവുക. മേല്‍പ്പറഞ്ഞ വസ്തുതകള്‍ പരിഗണിച്ച് 2020ലെ ധനകാര്യബില്ലില്‍ പ്രവാസികളെ, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളിലുള്ളവരെ ദോഷകരമായി ബാധിക്കുന്ന 1961ലെ ആദായ നികുതി നിയമത്തിലെ 6ാം വകുപ്പ് ഭേദഗതി ചെയ്യാനുള്ള നിര്‍ദേശം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് നിയമസഭ ഐകണ്‌ഠേന ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it