Cricket

ന്യൂസിലന്‍ഡിനെ വീഴ്ത്തി ഇംഗ്ലണ്ട് സെമിയില്‍; പാകിസ്താന് നാളെ നിര്‍ണായക പോരാട്ടം

ന്യൂസിലന്‍ഡിനെ വീഴ്ത്തി ഇംഗ്ലണ്ട് സെമിയില്‍; പാകിസ്താന് നാളെ നിര്‍ണായക പോരാട്ടം
X

കൊളംബോ: ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട്. ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ 159 റണ്‍സ് നേടിയപ്പോള്‍ 19.3 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. വില്‍ ജാക്സ് ആണ് കളിയിലെ താരം. ഇംഗ്ലണ്ടിന്റെ ജയത്തോടെ പാകിസ്താന്റെ സെമി സാധ്യതകള്‍ സജീവമായി. ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിങ് തിരഞ്ഞെടുക്കുക ആയിരുന്നു. മികച്ച തുടക്കമായിരുന്നു മല്‍സരത്തില്‍ ഓപ്പണര്‍മാരായ ഗ്ലെന്‍ ഫിലിപ്‌സും ഫിന്‍ അലനും ന്യൂസിലന്‍ഡിന് നല്‍കിയത്. ഗ്ലെന്‍ ഫിലിപ്‌സ് 28 പന്തില്‍ 39 റണ്‍സും ഫിന്‍ 19 പന്തില്‍ 29 റണ്‍സും നേടി.

എന്നാല്‍ ഈ തുടക്കം മുതലാക്കാന്‍ ടിം സീഫര്‍ട്ട് ഒഴികെയുള്ള ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്ക് കഴിഞ്ഞില്ല. ടിം സീഫര്‍ട്ട് 25 പന്തില്‍ 35 റണ്‍സും നേടി ടീമിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചു. ഒടുവില്‍ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് 159 റണ്‍സ് നേടി. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ്, വില്‍ ജാക്‌സ്,റെഹാന്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

160 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇംഗ്ലണ്ട് തകര്‍ച്ചയോടെയാണ് തുടങ്ങിയത്. വെറും രണ്ട് റണ്‍ എടുക്കുന്നതിനിടെ ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ട്, ജോസ് ബട്‌ലര്‍ എന്നിവര്‍ പുറത്തായി. പിന്നീട് ക്രീസില്‍ എത്തിയ ടോം ബാന്റണ്‍ 24 പന്തില്‍ 34 റണ്‍സും വില്‍ ജാക്‌സ് പുറത്താകാതെ 18 പന്തില്‍ 32 റണ്‍സുമെടുത്തു ശക്തമായി പോരാടി. ഒടുവില്‍ 19.3 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് ലക്ഷ്യം കണ്ടു. ന്യൂസിലന്‍ഡിനായി രചിന്‍ രവീന്ദ്ര മൂന്ന് വിക്കറ്റ് നേടി.

ഇന്നത്തെ മല്‍സരത്തില്‍ തോറ്റെങ്കിലും ഒരു വിജയമുള്ള ന്യൂസീലന്‍ഡാണ് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത്. നിലവില്‍ മൂന്നു പോയിന്റാണ് ന്യൂസീലന്‍ഡിന് ഉള്ളത്. നാളെ നടക്കുന്ന മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പിച്ചാല്‍ പാകിസ്ഥാനും ന്യൂസീലന്‍ഡിനും മൂന്നു പോയിന്റ് വീതമാകും. തുര്‍ന്ന് നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തിലാകും സെമിയില്‍ ആരാകും എത്തുക എന്ന കാര്യം തീരുമാനിക്കുക. നാളത്തെ മല്‍സരത്തില്‍ വന്‍ അട്ടിമറിയുടെ ജയിക്കാനാകും പാകിസ്തന്‍ ശ്രമിക്കുക.



Next Story

RELATED STORIES

Share it