Kerala

ജനഹിതം 2021:തൃപ്പൂണിത്തുറയില്‍ അഭിമാന പോരാട്ടം

കഴിഞ്ഞ തവണ പരാജയത്തിന്റെ കൈയ്പു നീരുകുടിച്ച കെ ബാബുവിനെ തന്നെയാണ് കോണ്‍ഗ്രസ് വീണ്ടും കളത്തിലിറക്കിയിരിക്കുന്നത്.കഴിഞ്ഞ തവണ കെ ബാബുവിനെ അട്ടിമറിയിലൂടെ തറപറ്റിച്ച സിറ്റിംഗ് എംഎല്‍എ എം സ്വരാജിനെ തന്നെയാണ് സിപിഎം വീണ്ടും ഗോദയില്‍ ഇറക്കിയിരിക്കുന്നത്.പി എസ് സി മുന്‍ ചെയര്‍മാന്‍ കെ എസ് രാധാകൃഷ്ണനെയാണ് ബിജെപി സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.

ജനഹിതം 2021:തൃപ്പൂണിത്തുറയില്‍ അഭിമാന പോരാട്ടം
X

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലം ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് സാക്ഷിയാകുന്നത്.കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം ഇത്തവണ ഏതുവിധേയനയും തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസും കോണ്‍ഗ്രസിന്റെ കുത്തക പൊളിച്ച് പിടിച്ചെടുത്ത മണ്ഡലം നിലനിര്‍ത്താന്‍ സിപിഎമ്മും പതിനെട്ടടവും പയറ്റുകയാണ്.കഴിഞ്ഞ തവണ പരാജയത്തിന്റെ കൈയ്പു നീരുകുടിച്ച കെ ബാബുവിനെ തന്നെയാണ് കോണ്‍ഗ്രസ് വീണ്ടും കളത്തിലിറക്കിയിരിക്കുന്നത്.കഴിഞ്ഞ തവണ കെ ബാബുവിനെ അട്ടിമറിയിലൂടെ തറപറ്റിച്ച സിറ്റിംഗ് എംഎല്‍എ എം സ്വരാജിനെ തന്നെയാണ് സിപിഎം വീണ്ടും ഗോദയില്‍ ഇറക്കിയിരിക്കുന്നത്.എന്‍ഡിഎയും മണ്ഡലത്തില്‍ സജീവമാണ്. മുന്‍ പി എസ് സി ചെയര്‍മാന്‍ കെ എസ് രാധാകൃഷ്ണനെയാണ് ബിജെപി ഇവിടെ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.

എല്‍ഡിഎഫും യുഡിഎഫും മാറി മാറി വിജയിച്ചിട്ടുള്ള മണ്ഡലമാണ് തൃപ്പൂണിത്തുറ.1967 മുതല്‍ 2016 വരെ നടന്ന തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും അധികം വിജയിച്ചിട്ടുള്ളത് യുഡിഎഫാണ്. കോണ്‍ഗ്രസിലെ കെ ബാബുവാണ് എറ്റവും അധികം തവണ ഇവിടെ എംഎല്‍എയായിട്ടുള്ളത്.67 ല്‍ ടി കെ രാമകൃഷ്ണനിലൂടെ സിപിഎം ഇവിടെ ആദ്യം വിജയം നേടി.70 ല്‍ കോണ്‍ഗ്രസിലെ പോള്‍ പി മാണിക്കായിരുന്നു വിജയം. എന്നാല്‍ 77 ലെ തിരഞ്ഞെടുപ്പില്‍ ടി കെ രാമകൃഷ്ണനിലൂടെ വീണ്ടും സിപിഎം വിജയം തിരിച്ചു പിടിച്ചു.80 ല്‍ നടന്ന തിരഞ്ഞെടുപ്പിലും ടി കെ രാമകൃഷ്ണന് തന്നെയായിരുന്നു വിജയം.82 ലെ തിരഞ്ഞെടുപ്പില്‍ കെ ജി ആര്‍ കര്‍ത്തയും 87 ലെ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായി വി വിശ്വനാഥ മേനോനും വിജയിച്ചു.91 ലെ തിരഞ്ഞെടുപ്പില്‍ കെ ബാബുവിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചു പിടിച്ചു.പിന്നീടങ്ങോട്ട് 2016 വരെ കെ ബാബുവിലൂടെ കോണ്‍ഗ്രസ് വിജയം തുടര്‍ന്നു. എന്നാല്‍ 2016 ലെതിരഞ്ഞെടുപ്പില്‍ ബാബുവിനും യുഡിഎഫിനും ഇവിടെ അടിതെറ്റി.


ബാര്‍ക്കോഴ വിവാദത്തില്‍ കുരുങ്ങിയ ബാബുവിനെ നേരിടാന്‍ സിപിഎം അന്ന് രംഗത്തിറക്കിയത് ഡിവൈ എഫ് ഐ നേതാവായിരുന്ന എം സ്വരാജിനെയായിരുന്നു.ഫലം വന്നപ്പോള്‍ 4,467 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സ്വരാജ് അപ്രതീക്ഷിത വിജയം സ്വന്തമാക്കിയത് ഇടത് ക്യാപിനെ തന്നെ അല്‍ഭുതപ്പെടുത്തിയിരുന്നു.കഴിഞ്ഞ തവണ ഏറ്റ പരാജയത്തിന് പ്രതികാരം ചെയ്യാന്‍ ഇത്തവണ ബാബുവിനെത്തന്നെ വീണ്ടും സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിലെ ഒരു വിഭാഗവും ബാബുവിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കരുതെന്നാവശ്യപ്പെട്ട് ഐ ഗ്രൂപ്പിലെ ഒരു വിഭാഗവും രംഗത്തുവന്നിരുന്നു.എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ ശക്തമായ നിലപാടിനെ തുടര്‍ന്ന് ബാബുവിന് തന്നെ നറുക്ക് വീഴുകയായിരുന്നു.കഴിഞ്ഞ തവണ നഷ്ടപ്പെട്ട മണ്ഡലം ഇത്തവണ പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ മണ്ഡലത്തിന്റെ മുക്കും മൂലയും വരെ കേന്ദ്രീകരിച്ച് ശക്തമായ പ്രചരണമാണ് കെ ബാബുവും കോണ്‍ഗ്രസും നടത്തുന്നത്. രാഹുല്‍ ഗാന്ധിയടക്കം കോണ്‍ഗ്രസിന്റെ മുന്‍ നിര നേതാക്കൡ പലരും കെ ബാബുവിനായി വോട്ടു തേടി ഇതിനോടകം മണ്ഡലത്തില്‍ എത്തിക്കഴിഞ്ഞു.


അതേ സമയം കോണ്‍ഗ്രസില്‍ നിന്നും പിടിച്ചെടുത്ത മണ്ഡലം നിലനിര്‍ത്തുന്നതിനായി സിപിഎമ്മും മണ്ഡലത്തില്‍ ശക്തമായ പ്രചരണമാണ് നടത്തുന്നത്. താന്‍ എംഎല്‍എയായിരുന്ന കഴിഞ്ഞ അഞ്ചു വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് എം സ്വരാജ് വോട്ടു തേടുന്നത്.

ബിജെപി സ്ഥാനാര്‍ഥി കെ എസ് രാധാകൃഷ്ണനും മണ്ഡലത്തില്‍ ശക്തമായ പ്രചരണമാണ് നടത്തുന്നത്.കേന്ദ്രമന്ത്രി അമിത് ഷാ അടക്കമുളള ബിജെപി നേതാക്കള്‍ രാധാകൃഷ്ണനുവേണ്ടി വോട്ടു തേടി എത്തി. അമിത് ഷാ തൃപ്പൂണിത്തുറയില്‍ റോഡ് ഷോയും നടത്തിയിരുന്നു.


2011 ല്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ച സാബു വര്‍ഗ്ഗീസ് 4,942 വോട്ടുകളും 2016 ല്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ച തുറവൂര്‍ വിശ്വംഭരന്‍ 29,843 വോട്ടുകളും നേടിയിരുന്നു. മണ്ഡലത്തിലെ ഹിന്ദു സമുദായത്തിന്റെ സ്വാധീനമാണ്് ബിജെപിയുടെ പ്രതീക്ഷ. 2016 ലെ തിരഞ്ഞെടുപ്പില്‍ ഇത് തങ്ങള്‍ക്ക് അനൂകലമായിരുന്നുവെന്നാണ് വോട്ടുവിഹിതത്തിലെ വര്‍ധന ചൂണ്ടിക്കാട്ടി ബിജെപിയുടെ വിലയിരുത്തല്‍.ഇതേ നില തന്നെ ഈ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് ഇവര്‍ കണക്കു കൂട്ടുന്നു.

Next Story

RELATED STORIES

Share it