Kerala

നിയമസഭാ തിരഞ്ഞെടുപ്പ്: സി വിജില്‍ മുഖേന കോട്ടയം ജില്ലയില്‍ ഇതുവരെ ലഭിച്ചത് 724 പരാതികള്‍

നിയമസഭാ തിരഞ്ഞെടുപ്പ്: സി വിജില്‍ മുഖേന കോട്ടയം ജില്ലയില്‍ ഇതുവരെ ലഭിച്ചത് 724 പരാതികള്‍
X

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്കെതിരേ ജനങ്ങള്‍ക്ക് പരാതിപ്പെടാവുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സി വിജില്‍ മൊബൈല്‍ ആപ്പിലൂടെ ഇതുവരെ ലഭിച്ചത് 724 പരാതികള്‍. അനധികൃതമായി പ്രചരണ സാമഗ്രികള്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളാണ് ഇവയില്‍ ഏറെയും. 664 പരാതികളില്‍ തുടര്‍ നടപടി സ്വീകരിച്ചു. 60 പരാതികള്‍ അടിസ്ഥാനമില്ലാത്തവയാണെന്ന് കണ്ടെത്തി.

ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് കോട്ടയം നിയോജക മണ്ഡലത്തില്‍നിന്നാണ് 205 എണ്ണം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സി വിജില്‍ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികള്‍ ഉടന്‍ തന്നെ അതത് നിയോജക മണ്ഡലങ്ങളിലെ സക്വാഡുകള്‍ക്ക് കൈമാറും. ഫ്‌ളൈയിംഗ്, ആന്റീ ഡീഫേസ്‌മെന്റ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡുകളാണ് പരാതിളെക്കുറിച്ച് അന്വേണം നടത്തി തുടര്‍ നടപടി സ്വീകരിക്കുന്നത്.

മദ്യം, ലഹരി, പാരിതോഷികങ്ങള്‍ എന്നിവയുടെ വിതരണം, ഭീഷണിപ്പെടുത്തല്‍, മതസ്പര്‍ധയുണ്ടാക്കുന്ന പ്രചാരണ നടപടികള്‍, പെയ്ഡ് വാര്‍ത്തകള്‍, വോട്ടര്‍മാര്‍ക്ക് സൗജന്യ യാത്രയൊരുക്കല്‍, വ്യാജ വാര്‍ത്തകള്‍ തുടങ്ങി പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയില്‍ വരുന്ന ഏതു പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും സി വിജില്‍ ആപ്ലിക്കേഷനിലൂടെ പരാതി നല്‍കാം. പ്ലേ സ്‌റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷന്‍ മുഖേന തത്സമയ ചിത്രങ്ങള്‍, രണ്ടു മിനിറ്റു വരെ ദൈര്‍ഘ്യമുള്ള വിഡിയോകള്‍, ശബ്ദരേഖകള്‍ എന്നിവയും പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കാം. പരാതി ലഭിച്ച് 100 മിനിറ്റിനുള്ളില്‍ തുടര്‍ നടപടി സ്വീകരിക്കും.

നിരീക്ഷകര്‍ക്ക് പരാതി നല്‍കാം

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ജില്ലയിലെ ചെലവ് നിരീക്ഷകര്‍ക്കും പോലിസ് നിരീക്ഷകനും സമര്‍പ്പിക്കാം. കുമരകം കെടിഡിസി വാട്ടര്‍സ്‌കേപ്‌സില്‍ നിരീക്ഷകരെ നേരില്‍ കാണാനും കഴിയും.

ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളുടെ ചുമതലയുള്ള ചിലവ് നിരീക്ഷകന്‍ അശിഷ് കുമാര്‍ (ഫോണ്‍9497140028)തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ 10 വരെയും പാലാ, കടുത്തുരുത്തി, വൈക്കം മണ്ഡലങ്ങളിലെ നിരീക്ഷകന്‍ ഷെയ്ഖ് അമീന്‍ഖാന്‍ യാസിന്‍ഖാനും(9497170058) ജില്ലയുടെ പോലിസ് നിരീക്ഷകനായ ഹിമാന്‍ഷുകുമാര്‍ ലാലും(8281008560) എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ 10.30 വരെയും പൊതുജനങ്ങളെ കാണും. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളുടെ ചുമതലയുള്ള നിരീക്ഷകന്‍ സുമന്ത് ശ്രീനിവാസിനെ (9497170092)ടെലിഫോണ്‍ മുഖേന പരാതികള്‍ അറിയിക്കാം.

Next Story

RELATED STORIES

Share it