Kerala

കെട്ടിടനിര്‍മാണച്ചട്ടം ലംഘിച്ചു; കെ എം ഷാജി എംഎല്‍എയുടെ വീട് പൊളിക്കാന്‍ നോട്ടീസ്

3000 സ്‌ക്വയര്‍ ഫീറ്റില്‍ വീട് നിര്‍മിക്കാനാണ് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍, 5,260 സ്‌ക്വയര്‍ ഫീറ്റിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്. 3,000 സ്‌ക്വയര്‍ ഫീറ്റിന് മുകളിലുള്ള വീടുകള്‍ക്ക് ആഢംബര നികുതി അടക്കണം.

കെട്ടിടനിര്‍മാണച്ചട്ടം ലംഘിച്ചു; കെ എം ഷാജി എംഎല്‍എയുടെ വീട് പൊളിക്കാന്‍ നോട്ടീസ്
X

കോഴിക്കോട്: കെട്ടിടനിര്‍മാണച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി മുസ്‌ലിം ലീഗ് എംഎല്‍എ കെ എം ഷാജിയുടെ വീട് പൊളിച്ചുമാറ്റാന്‍ കോഴിക്കോട് കോര്‍പറേഷന്‍ നോട്ടീസ് നല്‍കി. പ്ലാനിലെ അനുമതിയേക്കാള്‍ വിസ്തീര്‍ണം കൂട്ടി വീട് നിര്‍മിച്ചെന്നാണ് കോര്‍പറേഷന്റെ കണ്ടെത്തല്‍. പ്ലസ്ടു കോഴക്കേസുമായി ബന്ധപ്പെട്ട് അനധികൃതസ്വത്ത് സമ്പാദിച്ചെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശപ്രകാരം ഇന്നലെ കെ എം ഷാജിയുടെ വീടും സ്ഥലവും കോഴിക്കോട് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ അളന്നുതിട്ടപ്പെടുത്തിയിരുന്നു.

പരിശോധന നടക്കുമ്പോള്‍ എംഎല്‍എ വീട്ടിലുണ്ടായിരുന്നില്ല. പ്ലാനില്‍ കാണിച്ചതിനേക്കാള്‍ വലുപ്പത്തില്‍ വീട് നിര്‍മിച്ചത് മുനിസിപ്പാലിറ്റി ആക്ടിനും ബന്ധപ്പെട്ട ചട്ടങ്ങള്‍ക്കും വിരുദ്ധമാണെന്നാണ് കോര്‍പറേഷന്റെ വിശദീകരണം. 3000 സ്‌ക്വയര്‍ ഫീറ്റില്‍ വീട് നിര്‍മിക്കാനാണ് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍, 5,260 സ്‌ക്വയര്‍ ഫീറ്റിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്. 3,000 സ്‌ക്വയര്‍ ഫീറ്റിന് മുകളിലുള്ള വീടുകള്‍ക്ക് ആഢംബര നികുതി അടക്കണം. എന്നാല്‍, ഇതൊഴിവാക്കുന്നതിനായി രേഖകളില്‍ 3,000 സ്‌ക്വയര്‍ ഫീറ്റിന് താഴെയെന്ന് കാണിക്കുകയും കൂടുതല്‍ വലുപ്പത്തില്‍ വീട് പണിയുകയും ചെയ്തു.

അഴീക്കോട് പ്ലസ്ടു കോഴ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കെ എം ഷാജി എംഎല്‍എ അനധികൃത സ്വത്ത് സമ്പാദിച്ചോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി മതിപ്പുവിലയും വിസ്തീര്‍ണവും വീടിന്റെ പ്ലാനുമൊക്കെയാണ് ഇഡി കോര്‍പറേഷനില്‍നിന്ന് ആവശ്യപ്പെട്ടത്. ഇതിന്റെ ഭാഗമായാണ് വ്യാഴാഴ്ച കോര്‍പറേഷന്‍ ഉദ്യോഗസ്ഥരെത്തി അളന്നത്. നഗ്‌നമായ ചട്ടലംഘനമുണ്ടായെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കേരളാ മുന്‍സിപ്പാലിറ്റി ആക്ട് 406 (1) വകുപ്പ് അനുസരിച്ച് നഗരസഭ പൊളിച്ചുമാറ്റാനുള്ള താല്‍ക്കാലിക ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. മൂന്നര കോടിയോളം വില വരുന്നതാണ് വീടിന്റെ നിര്‍മ്മാണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2014ല്‍ ഷാജിക്ക് 25 ലക്ഷം കൈമാറിയെന്ന കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്റെ പരാതിയിലാണ് ഇഡിയുടെ അന്വേഷണം.

Next Story

RELATED STORIES

Share it