Kerala

ജോലി രാജിവച്ച് ജേക്കബ് തോമസ് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നു

ഏതു പാര്‍ട്ടിയിലായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല

ജോലി രാജിവച്ച് ജേക്കബ് തോമസ് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നു
X

കോഴിക്കോട്: ഒന്നര വര്‍ഷത്തെ സര്‍വീസ് ബാക്കി നില്‍ക്കെ ജോലി രാജിവച്ച മുന്‍ ഡിജിപി ജേക്കബ് തോമസ് ഐപിഎസ് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നു. അഴിമതിക്കെതിരേയുള്ള പോരാട്ടത്തിനാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്നും താന്‍ പിന്തുടര്‍ന്ന മൂല്യബോധത്തിന് അനുസരിച്ചുള്ള പാര്‍ട്ടിയുടെ ഭാഗമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ സ്വതന്ത്രനായി മല്‍സരിക്കില്ല, വ്യക്തമായ രാഷ്ട്രീയമുള്ള പാര്‍ട്ടിക്കൊപ്പമാവും ഉണ്ടാവുക. ജോലി രാജി വെച്ച ശേഷമായിരിക്കും തന്റെ രാഷ്ട്രീയ പ്രവേശനമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഏതു പാര്‍ട്ടിയിലായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. സര്‍വീസിലിരുന്ന സമയത്ത് പലരും തന്നെ ജോലി ചെയ്യാന്‍ സമ്മതിച്ചില്ല. ഒന്നോ രണ്ടോ ദിവസത്തിനകം രാഷ്ട്രീയ പ്രവേശനത്തില്‍ വ്യക്തതയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷമായി സസ്‌പെന്‍ഷനിലായിരുന്ന ജേക്കബ് തോമസിനെ കഴിഞ്ഞ ഡിസംബറില്‍ സര്‍ക്കാര്‍ വീണ്ടും സസ്‌പെന്‍ഡ് ചെയ്തിരുന്നു. അഴിമതിക്കേസില്‍ അന്വേഷണം പൂര്‍ത്തിയാവുന്നതു വരെ സര്‍വീസില്‍ പ്രവേശിപ്പിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നു കാണിച്ചു നല്‍കിയ പരാതിയില്‍ ധനകാര്യ വകുപ്പിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജേക്കബ് തോമസിനെതിരേ വിജിലന്‍സ് അന്വേഷണം നടക്കുന്നത്. ഇതിന്റെ പേരിലാണ് സസ്‌പെന്റ് ചെയ്തത്. എന്നാല്‍ നടപടി അന്യായമാണെന്നു ചൂണ്ടിക്കാട്ടി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചതോടെ സര്‍ക്കാര്‍ നടപടി കൂടുതല്‍ കര്‍ശനമാക്കി. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പുസ്തമെഴുതിയെന്ന പരാതിയില്‍ അന്വേഷണം തുടരുകയാണ്. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിനെ പൊതുവേദിയില്‍ വിമര്‍ശിച്ചതിനെ തുടര്‍ന്നാണു ജേക്കബ് തോമസിന് ആദ്യം സസ്‌പെന്‍ഷന്‍ ലഭിച്ചത്. തുടര്‍ന്ന് പല പരാതികളിലായി നടപടി തുടരുന്നതിനിടെയാണ്, രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചന നല്‍കിയത്.




Next Story

RELATED STORIES

Share it