Kerala

വിദ്യാര്‍ഥികള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യത: മുഖ്യമന്ത്രി വിളിച്ച സേവനദാതാക്കളുടെ യോഗം ഇന്ന്

ആദിവാസി ഊരുകളിലടക്കം ഒട്ടേറെ പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ല. അതിനാല്‍, ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പഠനം മുടങ്ങിയിരിക്കുന്നതായാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍.

വിദ്യാര്‍ഥികള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യത: മുഖ്യമന്ത്രി വിളിച്ച സേവനദാതാക്കളുടെ യോഗം ഇന്ന്
X

തിരുവനന്തപുരം: ഡിജിറ്റല്‍ വിദ്യാഭ്യാസരംഗത്തെ കണക്ടിവിറ്റി അടക്കമുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി വിളിച്ച ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗം ഇന്ന്. വ്യാഴാഴ്ച രാവിലെ 11.30ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. എല്ലാ പ്രദേശത്തും ഇന്റര്‍നെറ്റ് സൗകര്യമുണ്ടെന്ന് ഉറപ്പിക്കാനായാണ് യോഗം. ആദിവാസി ഊരുകളിലടക്കം ഒട്ടേറെ പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ല. അതിനാല്‍, ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പഠനം മുടങ്ങിയിരിക്കുന്നതായാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍.

ആദിവാസി ഊരുകള്‍ ഉള്‍പ്പെടെ പല പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യത പ്രശ്‌നമാവുന്നത് കുട്ടികളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ ബാധിക്കുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഫോണ്‍വഴിയും ഫേസ്ബുക്ക് സന്ദേശങ്ങളുമായി മുഖ്യമന്ത്രിക്കും കലക്ടര്‍മാര്‍ക്കും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി യോഗം വിളിക്കാന്‍ തീരുമാനിച്ചത്. വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് വേണ്ട ഇന്റര്‍നെറ്റ് സൗജന്യമായോ നിരക്ക് കുറച്ചോ നല്‍കാന്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു. ഇക്കാര്യത്തില്‍ സര്‍വീസ് പ്രൊവൈഡര്‍മാരുടെ തീരുമാനവും ഇന്നറിയാന്‍ സാധിച്ചേക്കും.

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി നെറ്റ്‌വര്‍ക്ക് കവറേജിന്റെ കുറവായിരുന്നു. മൊബൈല്‍, ഇന്റര്‍നെറ്റ് സേവനദാതാക്കളുടെയും സഹകരണത്തോടെ പുതിയ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചാലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം സുഗമമായി നടത്താനാവുകയുള്ളൂ. മലയോര മേഖലകളിലാണ് നെറ്റ്‌വര്‍ക്ക് ലഭിക്കാത്ത പ്രശ്‌നങ്ങള്‍ കൂടുതലായുള്ളത്. ചില പ്രദേശങ്ങളില്‍ ഡാറ്റ കണക്ഷനില്ലാത്തതിനാല്‍ ലൈവ് ക്ലാസുകള്‍ കാണുന്നതിനും അധ്യാപകര്‍ അയച്ചുകൊടുക്കുന്ന വിഡിയോ ഡൗണ്‍ലോഡ് ചെയ്യുന്നതിനും വലിയ ബുദ്ധിമുട്ടാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

പ്രതിമാസമുള്ള റീചാര്‍ജുകള്‍ ചെലവേറിയതാണെന്നും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ വലിയ പ്രയാസം സൃഷ്ടടിക്കുന്നുവെന്ന പരാതി രക്ഷിതാക്കളും ഉന്നയിച്ചിരുന്നു. കൊവിഡ് മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പഠനം തുടരേണ്ടിവരുമെന്നും എല്ലാവര്‍ക്കും ഡിജിറ്റല്‍ പഠനം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായോ മിതമായ നിരക്കിലോ ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഏഴുലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം ലഭ്യമാവുന്നില്ലെന്നാണ് ശാസ്ത്രസാഹിത്യപരിഷത്ത് റിപോര്‍ട്ട് ഉദ്ധരിച്ച് പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞത്.

Next Story

RELATED STORIES

Share it