Kerala

ഞാനെന്നും ഫലസ്തീന്‍ ജനതയ്ക്കൊപ്പം'; ലീഗ് വേദിയിലെ പ്രസംഗത്തില്‍ വിശദീകരണവുമായി ശശി തരൂര്‍

ഞാനെന്നും ഫലസ്തീന്‍ ജനതയ്ക്കൊപ്പം; ലീഗ് വേദിയിലെ പ്രസംഗത്തില്‍ വിശദീകരണവുമായി ശശി തരൂര്‍
X

കോഴിക്കോട്: ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച മനുഷ്യാവകാശ റാലിക്കിടെ ഇസ്രായേല്‍ അനുകൂല പരാമര്‍ശം നടത്തിയെ ആരോപണത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി. താന്‍ എന്നും പലസ്തീന്‍ ജനതയ്ക്കൊപ്പമാണ്. ഇസ്രയേലിന് അനുകൂലമായ പ്രസംഗമാണ് താന്‍ നടത്തിയതെന്ന അത് കേട്ടവരാരും വിശ്വസിക്കില്ല. ഒരു വാചകം അടര്‍ത്തിയെടുത്ത് അനാവശ്യം പറയുന്നതിനെ കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നും തരൂര്‍ വ്യക്തമാക്കി.

ഇസ്രായേലില്‍ ഒക്ടോബര്‍ ഏഴിന് നടന്നതും ഭീകരാക്രമണമാണെന്ന് തരൂര്‍ പറഞ്ഞതാണ് വിവാദമായത്. വേദിയില്‍ വെച്ച് തന്നെ പിന്നീട് സംസാരിച്ച അബ്ദുസ്സമദ് സമദാനി എം.പി.യും ഡോ. എം.കെ. മുനീര്‍ എം.എല്‍.എ.യും തരൂരിനെ തിരുത്തിയിരുന്നു. അധിനിവേശത്തിനെതിരായ സ്വാതന്ത്ര്യസമരമാണ് പലസ്തീനികള്‍ നടത്തുന്നതെന്ന് സമദാനിയും പ്രതിരോധം ഭീകരവാദമല്ലെന്ന് മുനീറും പറയുകയുണ്ടായി.

''ഒക്ടോബര്‍ ഏഴിന് ഭീകരവാദികള്‍ ഇസ്രായേലിനെ ആക്രമിച്ചു. 1400 വ്യക്തികളെ കൊന്നു. 200 പേരെ ബന്ദികളാക്കി. പക്ഷേ അതിന് ഇസ്രായേലിന്റെ മറുപടി ഗാസയില്‍ ബോംബ് വര്‍ഷിച്ച് ആറായിരം പേരെയാണ് കൊലപ്പെടുത്തിയത്. ബോംബിങ് ഇതുവരെ നിര്‍ത്തിയിട്ടില്ല. ഗാസയിലേക്കുള്ള ഭക്ഷണവും വെള്ളവും ഇന്ധനം നിര്‍ത്തി. സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം നിരപരാധികളായ നിരവധി ആളുകള്‍ കൊല്ലപ്പെട്ടു. യുദ്ധത്തിനും ചില മര്യാദകളുണ്ട്'' - തരൂര്‍ പ്രസംഗത്തില്‍ പറഞ്ഞു. റാലിയില്‍ മുഖ്യാതിഥിയായിരുന്നു ശശി തരൂര്‍








Next Story

RELATED STORIES

Share it