Kerala

സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യയില്‍ വന്‍ വര്‍ധന; ആറ് മാസത്തിനിടെ മരിച്ചത് 158 പേര്‍

കുട്ടികളുടെ പ്രശ്നങ്ങള്‍ തിരിച്ചറിയുന്നതില്‍ മാതാപിതാക്കള്‍ പരാജയം.

സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യയില്‍ വന്‍ വര്‍ധന; ആറ് മാസത്തിനിടെ മരിച്ചത് 158 പേര്‍
X

തിരുവനന്തപുരം: ഈ വര്‍ഷം സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 158 കുട്ടികളെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയാണ് കുട്ടികളുടെ ആത്മഹത്യയെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. കുട്ടികളുടെ മാനസിക പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ മാതാപിതാക്കള്‍ക്ക് കഴിഞ്ഞില്ലെന്നും കുട്ടികളുമായി മാതാപിതാക്കള്‍ക്കുണ്ടാകുന്ന ആശയവിനിമയ കുറവ് ആത്മഹത്യയുടെ കാരണമായി കരുതേണ്ടി വരുമെന്നുമാണ് സമിതിയുടെ വിലയിരുത്തല്‍. ലോക്ക് ഡൗണ്‍ കാലയളവിലാണ് ഈ ആത്മഹത്യകള്‍ നടന്നതെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. പഠന സംബന്ധമായതോ, സ്‌കൂള്‍ സംബന്ധമായതോ ആയ സമ്മര്‍ദ്ദങ്ങള്‍ ഒന്നും ഇല്ലാത്ത കാലയളവാണ് ഇത്.

ആത്മഹത്യ ചെയ്ത കുട്ടികളില്‍ 50 പേര്‍ പഠിപ്പില്‍ മിടുക്കരായിരുന്നു. 74 കുട്ടികള്‍ പഠനത്തില്‍ ശരാശരി നിലവാരം പുലര്‍ത്തുന്നവരായിരുന്നു. ആത്മഹത്യ സാധ്യതയുള്ള കുട്ടികളെ കണ്ടെത്തുന്നതിനുള്ള സംവിധാനം എല്ലാ തലങ്ങളിലും ഉണ്ടാക്കണെമെന്നാണ് കമ്മിറ്റി ശുപാര്‍ശ ചെയുന്നത്. കുടുംബത്തില്‍ നിന്നു തന്നെ ഇതിനുള്ള നടപടികള്‍ ഉണ്ടാവേണ്ടതുണ്ട്. കുടുംബത്തില്‍ പോസിറ്റീവ് പാരന്റിംങ് പ്രോല്‍സാഹിപ്പിക്കണം, കുട്ടികളെ വൈകാരികമായി തളര്‍ത്തുന്നതും അതുപോലെ, ശാരീരികമായി ഉപദ്രവിക്കുന്നതുമുള്‍പ്പെടയുള്ള കാര്യങ്ങള്‍ ഒഴിവാക്കി, കുട്ടികളോടൊപ്പം കുടുതല്‍ സമയം ചിലവഴിക്കാന്‍ സമയം കണ്ടെത്തണം എന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

ഫെബ്രുവരി മുതല്‍ ജൂലൈ 31 വരെ ആത്മഹത്യചെയ്തവരുടെ കണക്കാണ് റിപ്പോര്‍ട്ടിലുള്ളത്. ആത്മഹത്യ ചെയ്തവരില്‍ ഏറെയും പെണ്‍കുട്ടികളാണ്. അതേസമയം, ചെറിയ പ്രായത്തില്‍ ആത്മഹത്യ ചെയ്തവരില്‍ ഏറെപേരും ആണ്‍കുട്ടികളാണ്. രക്ഷിതാക്കളുടെ വഴക്കാണ് 19 കുട്ടികളുടെ മരണത്തിന് കാരണമായെന്ന് കരുതുമ്പോള്‍ പ്രണയവുമായി ബന്ധപ്പെട്ട പ്രശ്നമാണ് 14 കുട്ടികള്‍ ജീവനൊടുക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

എന്നാല്‍, പോലിസിന്റെ കണക്കില്‍ മാര്‍ച്ച് 23 മുതല്‍ സെപ്റ്റംബര്‍ ഏഴുവരെ 173 കുട്ടികളാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. ഇത് കമ്മിറ്റി റിപ്പോര്‍ട്ടിനേക്കാള്‍ വളരെ കൂടുതലാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ആത്മഹത്യ ചെയ്തത് 142 കുട്ടികളായിരുന്നുവെന്നും പോലിസിന്റെ കണക്കുകളില്‍ വ്യക്തമാക്കുന്നു. അണുകുടുംബത്തില്‍ പെട്ട കുട്ടികളാണ് ആത്മഹത്യ ചെയ്തവരില്‍ 83 ശതമാനവും. ഫെബ്രുവരി മുതല്‍ ജൂലൈ 31 വരെയുള്ള കണക്കുകളില്‍ മലപ്പുറം ജില്ലയിലാണ് കൂടുതല്‍ കുട്ടികള്‍ ആത്മഹത്യ ചെയ്തത്. 22 പേര്‍. തിരുവനന്തപുരം ജില്ലയില്‍ 21 പേരും തൃശ്ശൂരില്‍ 18 കുട്ടികളാണ് സ്വയം ജീവനൊടുക്കിയത്. രണ്ട് കുട്ടികള്‍ ആത്മഹത്യ ചെയ്ത കോട്ടയം ജില്ലയിലാണ് ഏറ്റവും കുറവ്. ആത്മഹത്യ ചെയ്ത 158 പേരില്‍ 90 പേരും പെണ്‍കുട്ടികളാണ്. തൃശ്ശൂര്‍ ജില്ലയില്‍ 18 കുട്ടികള്‍ ആത്മഹത്യ ചെയ്തതില്‍ 13 പേരും പെണ്‍കുട്ടികളാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 15 മുതല്‍ 18 വരെ വയസ്സുള്ള കുട്ടികളാണ് ജീവനൊടുക്കിയവരില്‍ ഏറെപ്പേരും. ഇതിലും പെണ്‍കുട്ടികളാണ് കൂടുതലെന്ന് ശ്രീലേഖ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അനുപമ ടി വി, ടി കെ ആനന്ദി, അനില്‍ പ്രഭാകരന്‍, ഡോ. ജയപ്രകാശ് എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങള്‍.

അതേസമയം, ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ രാജ്യത്ത് ഏറ്റവുംകൂടിയ ആത്മഹത്യ നിരക്കുള്ള നഗരം കൊല്ലമാണ്. ഛത്തീസ്ഗഢിലെ ദുര്‍ഗ് ഭിലായ് നഗറാണ് രണ്ടാമത്. 2011-ലും 2014-ലും കൊല്ലം തന്നെയായിരുന്നു ഏറ്റവും കൂടിയ ആത്മഹത്യ നിരക്കുള്ള നഗരം. 2018ലെ സ്ഥിതിവിവരമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചത്. രാജ്യത്ത് ആത്മഹത്യനിരക്ക് കൂടിയ അഞ്ച് സംസ്ഥാനങ്ങളില്‍ ഇപ്പോഴും കേരളമുണ്ട്. നഗരങ്ങളിലെ ആത്മഹത്യനിരക്കിന്റെ ദേശീയ ശരാശരി 13.3 ആണ്. ലക്ഷത്തില്‍ എത്രപേര്‍ ആത്മഹത്യ ചെയ്യുന്നുവെന്നതിന്റെ കണക്കാണ് ആത്മഹത്യനിരക്ക്.

കേരളത്തിലെ ആത്മഹത്യനിരക്ക്

2017- 22.6

2018- 23.5

4.7 ശതമാനം വര്‍ധന

2017- 7870

2018- 8237

കൊല്ലത്തെ ആത്മഹത്യനിരക്കില്‍ 4.8 ശതമാനം കുറവ്

ആത്മഹത്യകള്‍

2017- 413

2018- 393

ആത്മഹത്യനിരക്ക്

2018- 35.4

2017- 37.2

25 കര്‍ഷകര്‍

2018-ല്‍ 25 കര്‍ഷകര്‍ കേരളത്തില്‍ ആത്മഹത്യചെയ്തു. 2017-ല്‍ ഇത് 42 ആയിരുന്നു. കര്‍ഷകത്തൊഴിലാളികള്‍ ഉള്‍പ്പെടെ കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് പണിയെടുക്കുന്ന 211 പേര്‍ 2018-ല്‍ ആത്മഹത്യചെയ്തു.

375 വിദ്യാര്‍ഥികള്‍

വിദ്യാര്‍ഥികളുടെ ആത്മഹത്യയില്‍ കുറവുണ്ടായി. 375 പേരാണ് 2018-ല്‍ ജിവനൊടുക്കിയത്. 177 ആണ്‍കുട്ടികളും 198 പെണ്‍കുട്ടികളും. 2017-ല്‍ 410 ആയിരുന്നു.

646 വ്യാപാരികള്‍

വ്യാപാരികളുടെ ആത്മഹത്യയില്‍ വന്‍ വര്‍ധന. 484-ല്‍നിന്ന് 646 ആയി. പ്രകൃതിദുരന്തങ്ങളും സാമ്പത്തിക മാന്ദ്യവും വ്യാപാര പരാജയവുമൊക്കെയാണ് കാരണം.

കൂടുതലും തൂങ്ങിമരണം

കേരളത്തില്‍ അത്മഹത്യയില്‍ കൂടുതലും തൂങ്ങിമരണം. 2018-ല്‍ 6156 പേരാണ് തൂങ്ങിമരിച്ചത്. 987 പേര്‍ വിഷം കഴിച്ചു മരിച്ചു. തീവണ്ടിക്കു തലവെച്ചു മരിച്ചത് 83 പേരാണ്. 287 പേര്‍ തീകൊളുത്തി മരിച്ചു. ഇതില്‍ 196 പേരും സ്ത്രീകളാണ്.

Next Story

RELATED STORIES

Share it