Kerala

സംസ്ഥാനത്ത് ഇന്നും അതിതീവ്രമഴയ്ക്ക് സാധ്യത; ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്ക് ഭാഗത്ത് ഇന്ന് ഒരു ന്യൂനമര്‍ദം രൂപപെടും. ഇതും മഴ ശക്തമാവാന്‍ കാരണമാവും.

സംസ്ഥാനത്ത് ഇന്നും അതിതീവ്രമഴയ്ക്ക് സാധ്യത; ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട്
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്ക് ഭാഗത്ത് ഇന്ന് ഒരു ന്യൂനമര്‍ദം രൂപപെടും. ഇതും മഴ ശക്തമാവാന്‍ കാരണമാവും. ചൊവ്വാഴ്ചയോടെ മഴയുടെ ശക്തി കുറയുമെന്നാണ് പ്രവചനം. തിരുവന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ചിലയിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് അഞ്ച് ജില്ലകള്‍ വെള്ളപ്പൊക്കബാധിതമെന്ന് കേന്ദ്ര ജലകമ്മീഷന്റെ അറിയിപ്പും വന്നിട്ടുണ്ട്. വയനാട്, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകള്‍ വെള്ളപ്പൊക്കബാധിതമാണെന്നാണ് കേന്ദ്ര ജല കമ്മീഷന്‍ അറിയിച്ചത്. പല ജില്ലകളിലും ഇന്നലെ രാത്രിയും ഇന്നുമായി കനത്ത മഴ പെയ്യുകയാണ്. പമ്പ ഉള്‍പ്പടെ പല ഡാമുകളിലെയും ജലനിരപ്പ് ഉയര്‍ന്നു. മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 135 അടിയിലെത്തി. തിരുവനന്തപുരത്ത് തമ്പാനൂരില്‍ വെള്ളക്കെട്ടുണ്ടായി.

എന്നാല്‍, റോഡ് ഗതാഗതത്തെ ബാധിച്ചിട്ടില്ല. മലയോര മേഖലകളിലും മഴ തുടരുകയാണ്. അരുവിക്കര, പേപ്പാറ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. വലിയതുറ, ശംഖുമുഖം തീപ്രദേശങ്ങളില്‍ ശക്തമായ തിരമാലയില്‍ വീടുകള്‍ക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ട്. ജില്ലയില്‍ പെയ്ത മഴയില്‍ 198 വീടുകള്‍ പൂര്‍ണമായും 37 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഏഴ് ദുരിതാശ്വാസ ക്യാംപുകളിലായി 584 പേരെ മാറ്റി പാര്‍പ്പിച്ചതായി കലക്ടറുടെ ഓഫിസ് അറിയിച്ചു. അതേസമയം, മധ്യകേരളത്തില്‍ മഴ കുറഞ്ഞു. കഴിഞ്ഞ ദിവസം പെരിയാര്‍ കരകവിഞ്ഞ് ഒഴുകിയ ആലുവ മേഖലയില്‍ വെള്ളമിറങ്ങി.

കോട്ടയത്ത് പാലാ നഗരത്തില്‍ വെള്ളക്കെട്ടിന് അല്‍പം ശമനമായി. കോട്ടയം, കുമരകം റോഡിലും ചങ്ങനാശ്ശേരി നഗരസഭ, വാഴപ്പിള്ളി പഞ്ചായത്ത് എന്നിവടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. ചങ്ങനാശ്ശേരി- ആലപ്പുഴ റോഡ് വെള്ളത്തിലാണ്. ആലപ്പുഴയില്‍ അപ്പര്‍ കുട്ടനാട്ടിലും ചെങ്ങന്നൂരിലും വെള്ളപ്പൊക്ക ഭീഷണി തുടരുകയാണ്. കുട്ടനാട്ടില്‍ വീണ്ടും മടവീഴ്ചയുണ്ടായി. കൈനകരി വടക്കേ വാവക്കാട് പാടശേഖരത്തില്‍ മട വീണു. 210 ഏക്കര്‍ കൃഷി നശിച്ചു. വടക്കന്‍ കേരളത്തിലും മഴയും വെള്ളപ്പൊക്ക കെടുതികളും തുടരുകയാണ്.

Next Story

RELATED STORIES

Share it