Kerala

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
X

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെത്തുടര്‍ന്ന് കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതുകൊണ്ട് മല്‍സ്യത്തൊഴിലാളികള്‍ മീന്‍പിടിക്കാന്‍ കടലില്‍ പോവരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, ഇന്നലത്തെ അപേക്ഷിച്ച് മഴയുടെ ശക്തി കുറയുമെന്നാണ് പ്രവചനം. ഇന്നലെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരുന്നു.

ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ജില്ലയിലും ഓറഞ്ച് അലര്‍ട്ടില്ല. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. പല സ്ഥലങ്ങളിലും ശക്തമായ മഴ രാവിലെ മുതല്‍ തുടരുകയാണ്. വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ ജലനിരപ്പുയര്‍ന്ന പീച്ചി, ചിമ്മിനി ഡാമുകളുടെ മുഴുവന്‍ സ്പില്‍വേ ഷട്ടറുകളും തുറന്നിട്ടുണ്ട്. ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പും ഉയരുകയാണ്. മുല്ലപ്പെരിയാറില്‍ 127.85 അടിയാണ് ജലനിരപ്പ്. ഇടുക്കിയില്‍ 2383 അടി വെള്ളമാണുള്ളത്. മഴ ശക്തമായ സാഹചര്യത്തില്‍ ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. ഇപ്പോള്‍ സംഭരണശേഷിയുടെ 83.28 ശതമാനം വെള്ളമാണുള്ളത്.

തിങ്കളാഴ്ച രാത്രിയിലെ കണക്കുപ്രകാരം മൂന്നുമണിക്കൂറിനുള്ളില്‍ ഡാമിലേക്ക് ജലമൊഴുകിയെത്തുന്നതിന്റെ അളവ് അതിവേഗം ഉയരുന്നുണ്ട്. 2387.21 അടിയിലെത്തിയാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. 2394.21 അടിയാണ് ഇടുക്കി ഡാമിന്റെ റെഡ് അലര്‍ട്ട്. ഇടുക്കി ഡാമിന്റെ ആകെ സംഭരണശേഷി 2403 അടിയാണ്. മഴ ശക്തമാവുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം എന്നിവ മുന്നില്‍കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്താനും അതീവജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.

ശക്തമായ കാറ്റ് വീശുന്നതിനാല്‍ മരങ്ങള്‍ കടപുഴകി വീണുള്ള അപകടങ്ങള്‍ക്കും സാധ്യതയുണ്ട്. 2018, 2019 വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിലുള്ളവര്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വിദഗ്ധസമിതിയും അപകടസാധ്യത മേഖലകള്‍ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങളെന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശസ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അപകടസാധ്യത മുന്നില്‍ കണ്ട് തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കണമെന്നാണ് നിര്‍ദേശം.

Next Story

RELATED STORIES

Share it