Kerala

തൃശൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; അഞ്ചുപേര്‍ പോലിസ് പിടിയില്‍

അന്തിക്കാട് സ്വദേശികളായ നിധിന്‍, വിവേക്, നൃപന്‍, വിനയന്‍, ഷംസീര്‍ എന്നിവരെയാണ് അന്തിക്കാട് പോലിസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

തൃശൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; അഞ്ചുപേര്‍ പോലിസ് പിടിയില്‍
X

തൃശൂര്‍: അന്തിക്കാട് യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അഞ്ചുപേരെ പോലിസ് പിടികൂടി. അന്തിക്കാട് സ്വദേശികളായ നിധിന്‍, വിവേക്, നൃപന്‍, വിനയന്‍, ഷംസീര്‍ എന്നിവരെയാണ് അന്തിക്കാട് പോലിസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

അക്രമികള്‍ ഉപയോഗിച്ച വടിവാളടക്കമുള്ള ആയുധങ്ങളും പോലിസ് കണ്ടെത്തി. അക്രമിസംഘം ഒളിച്ചുതാമസിച്ചിരുന്ന പെരിങ്ങോട്ടുകരയിലെ ഒഴിഞ്ഞ സ്ഥലത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് പെരിങ്ങോട്ടുകര സ്വദേശിയായ യുവാവിനെ സംഘടിച്ചെത്തിയ പ്രതികള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. മുന്‍വൈരാഗ്യമായിരുന്നു അക്രമത്തിന് കാരണമെന്ന് പോലിസ് അറിയിച്ചു.

കാറിലെത്തിയ അക്രമിസംഘം വടിവാളും മറ്റുമായി റോഡില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിരുന്നു. ഇതില്‍നിന്നുമാണ് പ്രതികളെ തിരിച്ചറിയാനായത്. പ്രതികളില്‍ ഒരാളായ പെരുങ്ങാട്ടുകര സ്വദേശി യദുകൃഷ്ണയെ ഇതുവരെയും പിടികൂടാനായിട്ടില്ല. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലാണ്. അറസ്റ്റുചെയ്ത പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് പോലിസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി.

Next Story

RELATED STORIES

Share it