Kerala

യുവതിയെ ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് ക്രൂര പീഡനം: പ്രതി മാര്‍ട്ടിനെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് നാലു ദിവസം പോലിസ് കസ്റ്റഡിയില്‍ വിട്ടത്.യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റിലും ഇയാള്‍ ഒളിച്ചു താമസിച്ച കാക്കനാട് ഫ്‌ളാറ്റിലും തെളിവെടുപ്പ് നടത്തും

യുവതിയെ ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് ക്രൂര പീഡനം: പ്രതി മാര്‍ട്ടിനെ പോലിസ് കസ്റ്റഡിയില്‍ വിട്ടു
X

കൊച്ചി:കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിനെ നാലു ദിവസം കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്. ഏഴു ദിവസത്തെ കസ്റ്റഡിയാണ് പോലിസ് ആവശ്യപ്പെട്ടത്.യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റിലും ഇയാള്‍ ഒളിച്ചു താമസിച്ച കാക്കനാട് ഫ്‌ളാറ്റിലും തെളിവെടുപ്പ് നടത്തും. യുവതിയുടെ നഗ്ന വീഡിയോ എടുത്തതുസംബന്ധിച്ചും പണമിടപാട് സംബന്ധിച്ചും ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ചും പോലിസ് അന്വേഷിക്കും. തൃശൂരില്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലത്ത് നാളെയോ മറ്റന്നാളോ ആയി തെളിവെടുപ്പ് നടത്തും.

സംഭവത്തിനു ശേഷം ഒളിവിലായിരുന്ന പ്രതി മാര്‍ട്ടിന്‍ ജോസഫിനെ ഈ മാസം 10 ന് വൈകിട്ട്് തൃശൂര്‍ വനമേഖലയില്‍ നിന്നാണ് പോലിസ് തിരിച്ചില്‍ നടത്തി പിടികൂടിയത്.പേരാമംഗലം അയ്യന്‍ കുന്ന് എന്ന് സ്ഥലത്ത് ഒളിവില്‍ കഴിയുകായായിരുന്ന മാര്‍ട്ടിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് പോലിസ് ഇന്‍സ്‌പെക്ടര്‍ എ അനന്തലാല്‍, എറണാകുളം സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എ നിസാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള തൃശൂര്‍, കൊച്ചി സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള ഷാഡോ പോലിസ് ഉള്‍പ്പെടെയുള്ള പോലിസ് സംഘവും 300 ഓളം വരുന്ന നാട്ടുകാരും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ കണ്ടെത്തിയത്.

മാര്‍ട്ടിനെ ഒളിവില്‍ പോകാന്‍ സഹായിച്ച സൃഹൃത്തുക്കളായ തൃശൂര്‍ പാവറട്ടി സ്വദേശികളായ ധനീഷ്(29), ശ്രീരാഗ്(27), ജോണ്‍ ജോയി(28) എന്നിവരെയും പോലിസ് അറസ്റ്റു ചെയ്തിരുന്നു.ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് മാര്‍ട്ടന്‍ ജോസഫ് പിടിയിലായത്.തൃശൂരില്‍ അടക്കം പ്രതി മാര്‍ട്ടിനെ തേടി പോലിസ് വ്യപകമായ തിരിച്ചില്‍ നടത്തിവരികയായിരുന്നു.പ്രതിക്കായി ലൂക്ക് ഔട്ട് നോട്ടീസും ക്രൈംകാര്‍ഡും പുറപ്പെടുവിച്ചിരുന്നു.

കേസന്വേഷണത്തിന് സൈബര്‍ വിദഗ്ദ്ധരടക്കം അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എറണാകുളം മറൈന്‍ഡ്രൈവിലെ ഫ്‌ളാറ്റിലാണ് കണ്ണൂര്‍ സ്വദേശിനിയായ 27കാരിയെ 22 ദിവസം തടങ്കലില്‍ വെച്ച് ലൈംഗീകമായും ശാരീരികമായും ക്രൂരമായി പീഡിപ്പിച്ചത്. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് എട്ട് വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. എറണാകുളത്ത് ഫാഷന്‍ ഡിസൈനറായി ജോലി ചെയ്ത് വരുമ്പോഴാണ് യുവതി മാര്‍ട്ടിനുമായി പരിചയത്തിലാകുന്നത്. ഇവര്‍ ഒരുമിച്ച് താമസിച്ച് വരികയുമായിരുന്നു.

ഇതിനിടെ യുവതിയെ മറൈന്‍ഡ്രൈവിലെ ഫ്‌ളാറ്റില്‍ കൊണ്ടുപോയി മാര്‍ട്ടിന്‍ ലൈംഗീകമായി പീഡിപ്പിച്ചു.യുവതിയില്‍ നിന്നും ഇയാള്‍ പണം തട്ടിയെടുക്കുകയും ചെയ്തു. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി ഫ്‌ളാറ്റിന് പുറത്ത് പോകുകയോ പീഡന വിവരം പുറത്തു പറയുകയോ ചെയ്താല്‍ വീഡിയോ പുറത്ത് വിടും എന്ന് പറഞ്ഞ് ഫ്‌ളാറ്റിലെ തടങ്കലില്‍ വെച്ച് പീഡനം തുടര്‍ന്നു. ഒടുവില്‍ മാര്‍ട്ടിന്റെ കണ്ണ് വെട്ടിച്ച് യുവതി ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെട്ടു. യുവതി നല്‍കിയ പരാതിയില്‍ ഏപ്രില്‍ എട്ടിന് എറണാകുളം സെന്‍ട്രല്‍ പോലിസ് എഫ്‌ഐആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് പ്രതിയെ പിടികൂടുന്നില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു.അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.

Next Story

RELATED STORIES

Share it