Kerala

തിരഞ്ഞെടുപ്പ് ഡ്യൂട്ടി: എല്ലാ ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കും

തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പിനു 14 ദിവസം മുന്‍പു രണ്ടുഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കിയിരിക്കണമെന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

തിരഞ്ഞെടുപ്പ് ഡ്യൂട്ടി: എല്ലാ ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കും
X

കൊല്ലം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പിനു 14 ദിവസം മുന്‍പു രണ്ടുഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കിയിരിക്കണമെന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ശേഖരിക്കുന്ന ജീവനക്കാരുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പിന് കൈമാറും. ജീവനക്കാരുടെ വിവരങ്ങള്‍ കൊവിഡ് പോര്‍ട്ടലില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ അപ്‌ലോഡ് ചെയ്യും.

ആര്‍സിഎച്ച് ഓഫിസര്‍ ഡോ എം എസ് അനുവിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് വാക്‌സിനേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള ആദ്യഘട്ട പരിശീലനം വിജ്ഞാപനം വരുന്നതിന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന കമ്മീഷന്റെ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. പരിശീലന സ്ഥലത്ത് വച്ചുതന്നെ വാക്‌സിന്‍ നല്‍കുന്നത് പരിശോധിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

ജില്ലയില്‍ കൊവിഡ് മുന്‍നിര പോരാളികളായ ആരോഗ്യം, പോലിസ്, റവന്യൂ, തദ്ദേശ സ്വയംഭരണം, അഗ്‌നിസുരക്ഷാ, ജയില്‍ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി വരുന്നുണ്ട്. ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ക്ക് രണ്ടാമത്തെ ഡോസും ആരംഭിച്ചു. ഇതിനൊപ്പമാണ് തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കു നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കുകൂടി വാക്‌സിന്‍ നല്‍കുക.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെടേണ്ട കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരടേയും വിവരങ്ങള്‍ ഫെബ്രുവരി 21 നകം കലക്ടറേറ്റില്‍ ലഭ്യമാക്കാന്‍ എല്ലാ വകുപ്പുകളുടേയും ജില്ലാ മേധാവിമാര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് കലക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എസ് ശോഭ, കൊവിഡ് വാക്‌സിനേഷന്‍ നോഡല്‍ ഓഫിസര്‍ ഡോ. എം എസ് അനു, ഡിപിഎം ഡോ.ഹരികുമാര്‍, ജില്ലാ ഇലക്ഷന്‍ സൂപ്രണ്ട് അജിത് ജോയ്, ഡാറ്റാ മാനേജ്‌മെന്റ് നോഡല്‍ ഓഫിസര്‍ എ സന്തോഷ് കുമാര്‍, ഗോപകുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it