Kerala

ഡോക്ടര്‍മാര്‍ നാളെ രാജ്യവ്യാപകമായി പ്രതിഷേധദിനം ആചരിക്കും

ബംഗാളില്‍ ഡോക്ടര്‍ ക്രൂരമര്‍ദ്ദനത്തിന് വിധേയനായ സംഭവത്തില്‍ പ്രതിഷേധിച്ച് ഐഎംഎ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് കേരളത്തിലും പ്രതിഷേധദിനം ആചരിക്കുന്നത്.

ഡോക്ടര്‍മാര്‍ നാളെ രാജ്യവ്യാപകമായി പ്രതിഷേധദിനം ആചരിക്കും
X

തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നാളെ പ്രതിഷേധ ദിനം ആചരിക്കും. ബംഗാളില്‍ ഡോക്ടര്‍ ക്രൂരമര്‍ദ്ദനത്തിന് വിധേയനായ സംഭവത്തില്‍ പ്രതിഷേധിച്ച് ഐഎംഎ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് കേരളത്തിലും പ്രതിഷേധദിനം ആചരിക്കുന്നത്.

ഇന്ത്യയിലെ മൂന്നരലക്ഷം ഡോക്ടര്‍മാരും അമ്പതിനായിരത്തിലധികം വരുന്ന മെഡിക്കല്‍ വിദ്യാര്‍ഥികളും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കും പ്രതിഷേധ മെയിലുകള്‍ ഇതിന്റെ ഭാഗമായി അയക്കും. കൂടാതെ ആശുപത്രി ആക്രമണങ്ങള്‍ക്കെതിരെ കേന്ദ്രനിയമം കൊണ്ടുവരണമെന്ന് ആവശ്യവും ഉന്നയിക്കും. കറുത്ത ബാഡ്ജ് ധരിച്ച് ഡോക്ടര്‍മാര്‍ ജോലിക്ക് ഹാജരാകും. എല്ലാ ജില്ലകളിലും കലക്ടര്‍മാര്‍ക്ക് ആശുപത്രി ആക്രമണങ്ങളിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട മെമ്മോറണ്ടവും ഡോക്ടര്‍മാര്‍ നല്‍കും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ രാവിലെ 10 മുതല്‍ 11 മണിവരെ സത്യാഗ്രഹ സമരവും നടത്തും.

കല്‍ക്കട്ടയിലെ 400 ഓളം പേരുടെ ആള്‍ക്കൂട്ട ആക്രമണത്തിനാണ് ഡോക്ടർ ഇരയായത്. അത്യാസന്ന നിലയിലായ 80 വയസുകാരനായ ഹൃദ്രോഗിയുടെ ജീവന്‍ രക്ഷിക്കാത്തത് കൊണ്ടാണ് റെസിഡന്റ് ഡോക്ടറെ ക്രൂരമായി മര്‍ദ്ധിക്കുകയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ ഉണ്ടാകുന്നത് കൊണ്ടാണ് ആശുപത്രി ആക്രമണങ്ങള്‍ക്ക് എതിരെ കേന്ദ്രനിയമം വേണമെന്ന് ഐഎംഎ ആവശ്യപ്പെടുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.എം ഇ സുഗതനും സെക്രട്ടറി ഡോ.സുൽഫി നൂഹൂവും അറിയിച്ചു.

ഒരു വിഭാഗം ഹൗസ് സർജന്മാരും പി ജി വിദ്യാർഥികളും സീനിയർ റസിഡന്റ്സും നാളെ നടത്തുന്ന സൂചനാ പണിമുടക്ക് നേരിടാൻ മെഡിക്കൽ കോളജ് ആശുപത്രിയും എസ്എടി ആശുപത്രിയും സജ്ജമാണെന്ന് അധികൃതർ അറിയിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, മെഡിക്കൽ കോളജ്, എസ്എടി സൂപ്രണ്ടുമാർ, വിവിധ വകുപ്പു മേധാവികൾ എന്നിവർ യോഗം ചേർന്ന് പണിമുടക്കിനെ തുടർന്ന് രോഗികൾക്ക് ചികിൽസ നൽകുന്നതിൽ ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ വേണ്ട ബദൽ സംവിധാനം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

Next Story

RELATED STORIES

Share it