Kerala

യുഎഇ കോൺസുലേറ്റിലെ ഗൺമാൻ ജയഘോഷിന്റെ ബാങ്ക് അക്കൗണ്ടുകളുടെ വിവരം തേടി കസ്റ്റംസ്

സ്വർണക്കടത്ത് കണ്ടെത്തിയ ദിവസങ്ങളിലടക്കം സ്വപ്ന സുരേഷും സരിത്തും ജയഘോഷുമായി സംസാരിച്ചെന്ന് സൂചന നൽകുന്ന ഫോൺ രേഖകളും പുറത്തുവന്നിരുന്നു. പിന്നാലെ ജയഘോഷിൽ നിന്ന് ഇന്റലിജൻസ് ഉദ്യോഗസ്ഥരും വിവരങ്ങൾ ശേഖരിച്ചു.

യുഎഇ കോൺസുലേറ്റിലെ ഗൺമാൻ ജയഘോഷിന്റെ ബാങ്ക് അക്കൗണ്ടുകളുടെ വിവരം തേടി കസ്റ്റംസ്
X

തിരുവനന്തപുരം: ആത്മഹത്യയ്ക്ക് ശ്രമിച്ച യുഎഇ കോൺസുലേറ്റിലെ ഗൺമാൻ ജയഘോഷിന്റെ ബാങ്ക് അക്കൗണ്ടുകളുടെ വിവരം തേടി കസ്റ്റംസ് അന്വേഷണം തുടങ്ങി. ബ്ലേഡ് വിഴുങ്ങി എന്നതുൾപ്പെടെ ജയഘോഷ് പറഞ്ഞവ നുണയെന്നാണ് വിലയിരുത്തൽ.

ഒരു ദിവസത്തെ തിരോധാനത്തിനൊടുവിൽ നാടകീയമായി കണ്ടെത്തിയ ജയഘോഷ് അപകടനില തരണം ചെയ്തു. കൈയിൽ രണ്ട് മുറിവുണ്ട്. ഒരെണ്ണം ആഴത്തിലുള്ളതാണ്. ബ്ലേഡ് വിഴുങ്ങിയെന്ന് ജയഘോഷ് പറഞ്ഞത് നുണയാണെന്ന് ഡോക്ടർമാർ പോലിസിനെ അറിയിച്ചു. അത്തരം ആരോഗ്യപ്രശ്‌നങ്ങളൊന്നും ജയഘോഷിനില്ല. ആത്മഹത്യാ ശ്രമം ഇയാൾ നടത്തുന്ന നാടകമാണോയെന്ന് അന്വേഷണ ഏജൻസികൾക്ക് സംശയമുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് തന്നെ ചോദ്യം ചെയ്യുമെന്ന വ്യക്തമായ ധാരണ ഇയാൾക്ക് ഉണ്ടായിരുന്നതായാണ് വിവരം. ഇത് മുന്നിൽ കണ്ടാണ് ആത്മഹത്യാശ്രമം എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. വട്ടിയൂർക്കാവിൽ വച്ച് ബൈക്കിലെത്തിയ സംഘം ഭീഷണി മുഴക്കിയെന്ന വാദവും നുണയാണെന്നാണ് പോലിസിന്റെ വിലയിരുത്തൽ.

സ്വർണക്കടത്ത് സംഘം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും താൻ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്നുമാണ് ജയഘോഷ് മജിസ്‌ട്രേറ്റിന് നൽകിയ മൊഴി. സ്വർണക്കടത്തുകാർ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ഇയാൾ പറയുന്നു. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥനായ ഇയാൾ എന്തുകൊണ്ട് ഇക്കാര്യങ്ങൾ പോലിസിനെയോ മറ്റ് ബന്ധപ്പെട്ട അധികൃതരെയോ പരാതി മുഖേനെ പോലും അറിയിച്ചില്ലെന്ന ചോദ്യം അന്വേഷണ സംഘത്തിന് മുന്നിലുണ്ട്. അതോടൊപ്പം കോൺസുലേറ്റിലെ മറ്റ് സുരക്ഷാജീവനക്കാർക്കില്ലാത്ത ഭയം എന്തിനായിരുന്നു ഇദ്ദേഹത്തിനെന്നതും ചോദ്യമാണ്.

സ്വർണക്കടത്തിനേക്കുറിച്ച് ജയഘോഷിന് വ്യക്തമായ അറിവുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. സ്വപ്നയെ വിളിച്ചതും അതിന്റെ ഭാഗമായിട്ടാവാം. അത് മറച്ചുവയ്ക്കാനുള്ള നാടകമാണ് തിരോധാനവും ആത്മഹത്യാശ്രമവുമെന്നും കരുതുന്നു. അന്വേഷണം തുടങ്ങുന്നതിന്റെ ഭാഗമായി ജയഘോഷിന്റെയും അടുത്തബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് തുടങ്ങി. ആശുപത്രി മോചിതനാകുന്ന മുറയ്ക്ക് ചോദ്യം ചെയ്യും. എമിഗ്രേഷനിലും കോൺസുലേറ്റിലും പ്രവർത്തിച്ചപ്പോഴുള്ള ഇയാളുടെ സാമ്പത്തിക വളർച്ചയും പരിശോധിക്കും.

മൂന്നു വർഷമായി യുഎഇ കോൺസുലേറ്റിൽ ജോലി ചെയ്യുന്ന ജയഘോഷ് സ്വർണക്കടത്തു കേസ് വിവരങ്ങൾ പുറത്തുവന്നതു മുതൽ പരിഭ്രാന്തനായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ജയഘോഷ് മൂന്നു വർഷം മുമ്പാണ് യുഎഇ കോൺസുൽ ജനറലിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായത്. സ്വർണക്കടത്ത് കണ്ടെത്തിയ ദിവസങ്ങളിലടക്കം സ്വപ്ന സുരേഷും സരിത്തും ജയഘോഷുമായി സംസാരിച്ചെന്ന് സൂചന നൽകുന്ന ഫോൺ രേഖകളും പുറത്തുവന്നിരുന്നു. പിന്നാലെ ജയഘോഷിൽ നിന്ന് ഇന്റലിജൻസ് ഉദ്യോഗസ്ഥരും വിവരങ്ങൾ ശേഖരിച്ചു. എന്നാൽ പല വിവരങ്ങളും മറച്ചുവെച്ചാണ് ഇയാൾ സംസാരിച്ചിരുന്നത്.

അതിനിടെ ഇയാളുടെ നിയമനം സംബന്ധിച്ചും ദുരൂതയുണ്ട്. സംസ്ഥാന സെക്യുരിറ്റി കമ്മിറ്റി ശുപാർശ ചെയ്യാതെയായിരുന്നു കോൺസുൽ ജനറലിന്റെ ഗൺമാൻ നിയമനം. ഡിജിപിയുടെ ഉത്തരവിലാണ് ജയഘോഷ് ഗൺമാനായത്. അതേസമയം വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പ്രകാരമാണ് നിയമനമെന്നാണ് പോലിസ് നൽകുന്ന വിശദീകരണം. എമിഗ്രേഷൻ വകുപ്പിൽ നിന്ന് 5 വർഷത്തെ ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി എആർ ക്യാമ്പിലേക്ക് മടങ്ങിയ ഇയാളെ എന്തുകൊണ്ട് കോൺസുലേറ്റ് ജനറലിന്റെ ഗൺമാനായി നിയമിച്ചെന്നതിൽ ദുരൂഹത നിലനിൽക്കുന്നു.

Next Story

RELATED STORIES

Share it