Kerala

കൊവിഡ് പ്രതിരോധം: വയോജനങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ; കോട്ടയത്ത് നിയന്ത്രണങ്ങളും ജാഗ്രതയും തുടരും

നിലവില്‍ പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കിവരുന്ന സൗജന്യ പലവ്യഞ്ജന കിറ്റ് അടുത്ത ഘട്ടത്തില്‍ കണ്ടെയ്ന്‍മെന്റ് മേഖലകളിലെ നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് ആദ്യം കൊടുക്കുന്നതിന് നടപടി സ്വീകരിക്കും.

കൊവിഡ് പ്രതിരോധം: വയോജനങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ; കോട്ടയത്ത് നിയന്ത്രണങ്ങളും ജാഗ്രതയും തുടരും
X

കോട്ടയം: കൊവിഡ് റെഡ്‌സോണില്‍ ഉള്‍പ്പെട്ട കോട്ടയം ജില്ലയില്‍ രോഗപ്രതിരോധത്തിനായി അതീവജാഗ്രത തുടരാന്‍ മന്ത്രി പി തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കണ്ടെയ്ന്‍മെന്റ് മേഖലയിലും ഹോട്ട്‌സ്‌പോട്ടുകളിലും ഇതിനു പുറത്തുള്ള മേഖലകളിലും ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും അതിഥി തൊഴിലാളികളുടെ മടക്കയാത്രയ്ക്കുള്ള നടപടികള്‍ വേഗത്തിലാക്കാനും ധാരണയായി. ജില്ലയിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപനച്ചുമതലയുള്ള മുതിര്‍ന്ന ഐഎഎസ് ഓഫിസര്‍ അല്‍ക്കേഷ് കുമാര്‍ ശര്‍മയും യോഗത്തില്‍ പങ്കെടുത്തു. വയോജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പരിഗണന നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി 65 വയസിനു മുകളിലുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കും.

രോഗത്തിന് വിട്ടുകൊടുക്കാതെ അവരെ പ്രത്യേകം സംരക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. നിയന്ത്രണങ്ങളുള്ള മേഖലകളില്‍ പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ക്ക് ഭക്ഷണവും മരുന്നും എത്തിച്ചുനല്‍കുന്ന പ്രവര്‍ത്തനം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോവും. നിലവില്‍ പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കിവരുന്ന സൗജന്യ പലവ്യഞ്ജന കിറ്റ് അടുത്ത ഘട്ടത്തില്‍ കണ്ടെയ്ന്‍മെന്റ് മേഖലകളിലെ നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് ആദ്യം കൊടുക്കുന്നതിന് നടപടി സ്വീകരിക്കും. എല്ലാ ജില്ലകളിലും ഈ രീതിയിലായിരിക്കും ക്രമീകരണം. അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോവാന്‍ അവസരം നല്‍കുന്നതിനൊപ്പം നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതിന് ജില്ലയില്‍ മതിയായ സൗകര്യങ്ങളൊരുക്കണം.

ക്വാറന്റൈനില്‍ താമസിപ്പിക്കുന്നതിന് റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ പ്രയോജനപ്പെടുത്താം. കോട്ടയത്തെ വീണ്ടും ഗ്രീന്‍ സോണാക്കുന്നതിന് എല്ലാവരും കൂട്ടായി പരിശ്രമിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ടോ അല്ലാതെയോ സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍പെട്ടവരെ പരിശോധിക്കുന്നതിനും ക്വാറന്റൈനില്‍ താമസിപ്പിക്കുന്നതിനും നടപടി വേണമെന്ന് അല്‍ക്കേഷ് കുമാര്‍ ശര്‍മ നിര്‍ദേശിച്ചു. ഹോട്ട്‌സ്‌പോട്ടുകളും കണ്ടെയ്ന്‍മെന്റ് മേഖലകളിലും പോലിസ് പട്രോളിങ് തുടരണം.

മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. ഇവരെ താത്കാലികമായി താമസിപ്പിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം കണ്ടെത്തുന്ന കെട്ടിടങ്ങളില്‍ ആവശ്യമായ നവീകരണജോലികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണം. അതിഥി തൊഴിലാളികളെ തിരിച്ചയയ്ക്കുന്നതിന് സര്‍ക്കാര്‍ നല്‍കുന്ന മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ മുന്‍ഗണനാ പട്ടിക തയ്യാറാക്കണം. തൊഴിലാളികളുടെ വൈദ്യപരിശോധന ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ രണ്ടുദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ടര്‍ പി കെ സുധീര്‍ ബാബു, അസിസ്റ്റന്റ് കലക്ടര്‍ ശിഖ സുരേന്ദ്രന്‍, എഡിഎം അനില്‍ ഉമ്മന്‍, അഡീഷനല്‍ എസ്പി എ നസിം, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it