Kerala

കൊറോണ: സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 136 പേര്‍; ജാഗ്രത തുടരുമെന്ന് ആരോഗ്യവകുപ്പ്

ഇറ്റലിയിലും ഇറാനിലും പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നതും രോഗം വ്യാപിക്കുന്നതും കണക്കിലെടുത്ത് ചൈന, ഹോങ്കോങ്, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, നേപ്പാള്‍, ഇന്തോനേഷ്യ, മലേസ്യ എന്നിവയ്ക്ക് പുറമേ ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍നിന്ന് നേരിട്ടുള്ള ഫ്‌ളൈറ്റുകളിലൂടെ വരുന്ന യാത്രക്കാരെ കൂടി പരിശോധിക്കാന്‍ തീരുമാനിച്ചു.

കൊറോണ: സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 136 പേര്‍; ജാഗ്രത തുടരുമെന്ന് ആരോഗ്യവകുപ്പ്
X

തിരുവനന്തപുരം: കേരളം ഏകദേശം കോവിഡ് 19 രോഗമുക്തമാണെങ്കിലും മറ്റുരാജ്യങ്ങളില്‍ രോഗം പടര്‍ന്നുപിടിക്കുന്നതിനാല്‍ ജാഗ്രത തുടരുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വിമാനത്താവളത്തിലും നിരീക്ഷണം ശക്തമാണ്. മലേസ്യയില്‍നിന്നും നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ വന്ന ഒരാള്‍ക്ക് ചില ലക്ഷണങ്ങളുള്ളതിനാല്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ ചികില്‍സയിലാക്കി. ഇദ്ദേഹത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി എന്‍ഐവിയില്‍ അയച്ചിരുന്നു. പരിശോധനാഫലം നെഗറ്റീവാണ്. മറ്റ് കൊറോണ ബാധിത രാജ്യങ്ങളില്‍നിന്നും വന്നവരില്‍ ബഹുഭൂരിപക്ഷവും നേരത്തെ സ്വമേധയാ നിരീക്ഷണത്തിനായി വന്നിരുന്നു.

3,500 ഓളം പേരെയാണ് ഇതുവരെ നിരീക്ഷിച്ചത്. ആ ഒരു സാഹചര്യത്തിലാണ് കൊറോണ വൈറസിനെ നമുക്ക് ഫലപ്രദമായി നേരിടാനായത്. അതിനാല്‍, ഇനിയും കൊറോണ ബാധിത പ്രദേശങ്ങളില്‍നിന്നും വരുന്നവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. 47 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 136 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 128 പേര്‍ വീടുകളിലും 8 പേര്‍ ആശുപത്രികളിലുമാണുള്ളത്. വീട്ടിലെ നിരീക്ഷണത്തില്‍ കഴിയുന്ന 34 വ്യക്തികളെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം ഇന്ന് ഒഴിവാക്കിയിട്ടുണ്ട്. സംശയാസ്പദമായവരുടെ 471 സാമ്പിളുകള്‍ എന്‍ഐവിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 463 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടെയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല. ഇറ്റലിയിലും ഇറാനിലും പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നതും രോഗം വ്യാപിക്കുന്നതും കണക്കിലെടുത്ത് ചൈന, ഹോങ്കോങ്, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, നേപ്പാള്‍, ഇന്തോനേഷ്യ, മലേസ്യ എന്നിവയ്ക്ക് പുറമേ ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍നിന്ന് നേരിട്ടുള്ള ഫ്‌ളൈറ്റുകളിലൂടെ വരുന്ന യാത്രക്കാരെ കൂടി പരിശോധിക്കാന്‍ തീരുമാനിച്ചു. ഈ രാജ്യങ്ങളില്‍നിന്നും വരുന്ന എല്ലാ ആളുകളും നിര്‍ദേശങ്ങള്‍ പാലിക്കണം. റിപ്പബ്ലിക് ഓഫ് കൊറിയ, ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍നിന്ന് വരുന്നവരോ 2020 ഫെബ്രുവരി 10 മുതല്‍ അത്തരം യാത്രാചരിത്രമുള്ളവരോ ഇന്ത്യയിലെത്തുമ്പോള്‍ 14 ദിവസത്തേക്ക് നിരീക്ഷണത്തില്‍ തുടരേണ്ടതാണ്. രോഗലക്ഷണമില്ലാത്തവര്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ തുടരണം. രോഗലക്ഷണമുള്ളവര്‍ ജില്ലകളിലെ ഐസോലേഷന്‍ സൗകര്യമുള്ള ആശുപത്രികളുമായി ബന്ധപ്പെടണമെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it