Kerala

പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ പിപിഇ കിറ്റ് മതിയെന്ന തീരുമാനം സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍: രമേശ് ചെന്നിത്തല

നേരത്തെ ഈ തീരുമാനം എടുത്തിരുന്നെങ്കില്‍ ഇത്രയും മലയാളികള്‍ ഗള്‍ഫ് നാടുകളില്‍ മരിക്കില്ലായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ പിപിഇ കിറ്റ് മതിയെന്ന തീരുമാനം സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍: രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ വേണ്ടിയാണ് പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റിന് പകരം പിപിഇ കിറ്റുകള്‍ മതിയെന്ന് നിലപാടെടുത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഈ തീരുമാനം നേരത്തെ തന്നെ എടുത്താല്‍ മതിയായിരുന്നു. എന്തിനാണ് പ്രവാസികളെ മുഴുവന്‍ തീ തീറ്റിച്ചതെന്നും ചെന്നിത്തല ചോദിച്ചു. നേരത്തെ ഈ തീരുമാനം എടുത്തിരുന്നെങ്കില്‍ ഇത്രയും മലയാളികള്‍ ഗള്‍ഫ് നാടുകളില്‍ മരിക്കില്ലായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

സര്‍ക്കാര്‍ ആദ്യം മുതല്‍ സ്വീകരിച്ചത് തെറ്റായ നയമായിരുന്നു. പ്രവാസികള്‍ കേരളത്തിലേക്ക് മടങ്ങിവരേണ്ട എന്ന നിലപാടാണ് കേരള സര്‍ക്കാര്‍ കൈക്കൊണ്ടത്. അതിനെതിരായ അതിശക്തമായ പ്രക്ഷോഭമാണ് പ്രതിപക്ഷവും പ്രവാസി സംഘടനകളും ഉയര്‍ത്തിയത്. തുടര്‍ന്നാണ് സര്‍ക്കാര്‍ കൊവിഡ് ടെസ്റ്റ് വേണമെന്ന മുന്‍ നിലപാട് മാറ്റിയത്. എന്നാല്‍ ആ ജാള്യത മറച്ച് വയ്ക്കാനാണ് ഇപ്പോള്‍ പിപിഇ കിറ്റിന്റെ കാര്യം പറയുന്നത്. പ്രവാസികളെ കേരളത്തിലേക്കെത്തിക്കണമെന്ന് മാത്രമേ യുഡിഎഫിന് ആഗ്രഹമുള്ളുവെന്നും ചെന്നിത്തല പറഞ്ഞു.

ഗള്‍ഫ് നാടുകളില്‍ 300 ലധികം മലയാളികളാണ് മരണമടഞ്ഞത്. ഓരോ ദിവസവും മരണസംഖ്യ കൂടിക്കൊണ്ടിരിക്കുന്നു. അപ്പോഴാണ് ഓരോ സന്ദര്‍ഭത്തിലും ഓരോ കാരണങ്ങള്‍ പറഞ്ഞ് പ്രവാസികളുടെ മടക്കത്തെ തടസപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. ഒരോ ന്യായങ്ങളാണ് ഓരോ സമയത്തും സര്‍ക്കാര്‍ മുന്നോട്ടുവയ്കുന്നത്. വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള സര്‍വ്വീസ് പോലും കൃത്യസമയത്ത് ഓപ്പറേറ്റ് ചെയ്യിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്തില്ല. കേന്ദ്രത്തോട് ഇതിന്റെ അപാതകള്‍ ചൂണ്ടിക്കാണിച്ചില്ല, കൂടുതല്‍ വിമാനങ്ങള്‍ വേണമെന്നാവശ്യപ്പെട്ടില്ല. അത് കഴിഞ്ഞപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ നോണ്‍ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ തിരുമാനിച്ചത്. അതിനെതിരെ പ്രതിഷേധമുയര്‍ന്ന് വന്നപ്പോള്‍ ട്രൂനാറ്റ് പരിശോധനമതി എന്ന നിര്‍ദേശം മുന്നോട്ടുവച്ചു. അത് കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളഞ്ഞു. അതിന് ശേഷം കൊവിഡ് രോഗികളെ മാത്രമായി വിമാനത്തില്‍ കൊണ്ടുവരണെമെന്ന ആവശ്യം മുന്നോട്ട് വച്ചപ്പോള്‍ അതും കേന്ദ്ര സര്‍ക്കാര്‍ തള്ളി.

ഇന്നത്തെ മന്ത്രിസഭാ തിരുമാനം സര്‍ക്കാര്‍ പറഞ്ഞതെല്ലാം തെറ്റാണെന്ന് വിലയിരുത്തിക്കൊണ്ടുള്ളതാണ്. ഒരു തിരുമാനമെടുക്കുമ്പോള്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട അവധാനത പ്രവാസികളുടെ കാര്യത്തില്‍ ഉണ്ടായില്ല. ഒരോ രാജ്യങ്ങളിലും ഓരോ നിയമമാണ് നിലനില്‍ക്കുന്നത്. അതാത് രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന നിയമങ്ങള്‍ അനുസരിച്ച് വേണം മുന്നോട്ടുപോകാന്‍ എന്നെല്ലാം പ്രതിപക്ഷം പറഞ്ഞ കാര്യമാണ്. എന്നാല്‍ അതൊന്നും ചെവിക്കൊള്ളാതെയാണ് സര്‍ക്കാര്‍ പ്രവാസികളെ കൊണ്ടുവരാതിരിക്കാന്‍ വേണ്ടി നോണ്‍ കൊവിഡ് സര്‍ട്ടിഫിക്കറ്റ്, ട്രൂനാറ്റ് സംവിധാനം, കൊവിഡ് രോഗികളെ പ്രത്യേക വിമാനത്തില്‍ കൊണ്ടുവരല്‍ എന്നു തുടങ്ങിയുള്ള നിബന്ധനകള്‍ മുന്നോട്ടുവച്ചത്. ഇതെല്ലാം അപ്രായോഗികമാണെന്ന് പ്രതിപക്ഷം നേരത്തെ പറഞ്ഞെങ്കിലും അത് ചെവിക്കൊളളാന്‍ സര്ക്കാര്‍ തയ്യാറായിരുന്നില്ല.

Next Story

RELATED STORIES

Share it