Kerala

ബിജെപി കോഴ: സി കെ ജാനുവിന്റെ ഫോണ്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു

ബിജെപി കോഴ: സി കെ ജാനുവിന്റെ ഫോണ്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു
X

കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കോഴ നല്‍കിയെന്ന കേസില്‍ ആദിവാസി നേതാവ് സി കെ ജാനുവിന്റെ വീട്ടിലെ പോലിസ് റെയ്ഡ് അവസാനിച്ചു. ആറുമണിക്കൂറോളം നടത്തിയ പരിശോധനയ്‌ക്കൊടുവില്‍ ജാനുവിന്റെ മൊബൈല്‍ ഫോണും പണമിടപാട് രേഖകളും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ജാനുവിന്റെ വളര്‍ത്തുമകളുടെയും സഹോദരന്റെ മകന്റെയും ഫോണുകളും ക്രൈംബ്രാഞ്ച് കൊണ്ടുപോയി. കേസന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് സംഘം രാവിലെ ഏഴരയ്ക്കാണ് മാനന്തവാടി തൃശ്ശിലേരിയിലെ ജാനുവിന്റെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയത്. ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ്.

ജാനുവിന് കെ സുരേന്ദ്രന്‍ തിരുവനന്തപുരത്തെ സ്വകാര്യഹോട്ടലില്‍ വച്ച് പത്ത് ലക്ഷം രൂപ പണമായി നല്‍കിയെന്നാണ് പ്രസീതയുടെ മൊഴി. കേസില്‍ കെ സുരേന്ദ്രന്‍ ഒന്നാം പ്രതിയും ജാനു രണ്ടാം പ്രതിയുമാണ്. ഇക്കഴിഞ്ഞ ജൂണ്‍ 17 നാണ് കോടതിയുടെ നിര്‍ദേശപ്രകാരം സുരേന്ദ്രനും ജാനുവിനുമെതിരേ സുല്‍ത്താന്‍ ബത്തേരി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, ഇരുവരെയും ക്രൈംബ്രാഞ്ച് ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ജാനു ബിജെപിയില്‍നിന്ന് തിരഞ്ഞെടുപ്പ് കോഴയായി അരക്കോടിയിലേറെ രൂപ കൈപ്പറ്റിയതിന്റെ സൂചനകളാണ് ഇതിനകം പുറത്തുവന്നത്. ജാനുവിന് സുരേന്ദ്രന്‍ പണം നല്‍കിയതായി പ്രസീദ മാനന്തവാടി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കിയിരുന്നു.

ബിജെപിയില്‍നിന്ന് പണം കൈപ്പറ്റിയ ശേഷമുള്ള ജാനുവിന്റെ സാമ്പത്തിക വിനിയോഗത്തെക്കുറിച്ച് ക്രൈംബ്രാഞ്ചിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേസില്‍ ദക്ഷിണേന്ത്യയിലെ ചുമതലക്കാരനായ പ്രമുഖ ആര്‍എസ്എസ് നേതാവും ബിജെപി സംഘടനാ സെക്രട്ടറിയുമായ എം ഗണേശനെ ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തു. ഫോണ്‍ ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച് ഗണേശന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലും പ്രതിപ്പട്ടികയിലുണ്ട്. ഇരുവരും തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ജെആര്‍പി സംസ്ഥാന സെക്രട്ടറി പ്രകാശന്‍ മൊറാഴ, സംസ്ഥാന കോ- ഓഡിനേറ്റര്‍ ബിജു അയ്യപ്പന്‍ തുടങ്ങിയവരാണ് കേസിലെ പ്രധാന സാക്ഷികള്‍.

Next Story

RELATED STORIES

Share it