Kerala

കേരളത്തിലേത് കാട്ടാള ഭരണം: കെ സുധാകരന്‍ എംപി

കേരളത്തിലേത് കാട്ടാള ഭരണം: കെ സുധാകരന്‍ എംപി
X

തിരുവനന്തപുരം: പാര്‍ട്ടി പ്രവര്‍ത്തകയായ അമ്മയില്‍നിന്ന് കുഞ്ഞിനെ ചതിയിലൂടെ വേര്‍പ്പെടുത്തി ആന്ധ്രാപ്രദേശിലേക്കു കടത്താന്‍ പാര്‍ട്ടിയും സര്‍ക്കാരും ഒത്താശ ചെയ്ത കാട്ടാളഭരണമാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കെപിസിസി ഭാരവാഹികള്‍ക്കും നിര്‍വാഹക സമിതി അംഗങ്ങള്‍ക്കുമായി നെയ്യാര്‍ഡാം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ കെപിസിസി സംഘടിപ്പിച്ച ദ്വിദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണകൂടത്തിനും പാര്‍ട്ടിക്കുമെതിരേ കടുത്ത പോരാട്ടം നടത്തിയാണ് അനുപമ തന്റെ കുഞ്ഞിനെ വീണ്ടെടുത്തത്. രാജ്യത്തെപ്പോലും ഞെട്ടിച്ച ഈ ഇടപാടില്‍ മുഖ്യമന്ത്രി മുതല്‍ പാര്‍ട്ടി സെക്രട്ടറിവരെ പങ്കാളികളാണ് എന്നതാണ് കേരളത്തിന്റെ ദുര്യോഗം.

എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി കുഞ്ഞിനെ കടത്തിയതില്‍ മുഖ്യപങ്ക് വഹിച്ച ശിശുക്ഷേമസമിതി, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി എന്നിവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസര്‍ നിയമനം നല്‍കാന്‍ കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്ക് പുനര്‍നിയമനം നല്‍കിയതും ഈ കാട്ടാള ഭരണമാണ്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു വൈസ് ചാന്‍സലര്‍ക്ക് അതേ സര്‍വകലാശാലയില്‍ പുനര്‍നിയമനം കിട്ടുന്നത്. വിസി നിയമനത്തിനുള്ള സമയപരിധി 60 ആയിരിക്കെയാണ് 61 വയസായ വൈസ്ചാന്‍സലറെ പ്രത്യുപകാരം എന്ന നിലയില്‍ നിയമിച്ചിരിക്കുന്നത്.

ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയ മൊഫിയ പര്‍വീണ്‍ എന്ന യുവതിക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നത് ആലുവ സിഐയുടെ ഗുരുതരമായ വീഴ്ചകള്‍കൊണ്ടാണ്. ഉത്ര പാമ്പു കടിയേറ്റു മരിച്ചപ്പോള്‍ പരാതിയുമായി ചെന്ന മാതാപിതാക്കളെ ആട്ടിയോടിച്ചതും ഇതേ ഉദ്യോഗസ്ഥനാണ്. ക്രമസമാധാനപാലന ചുമതലയില്‍ നിന്ന് ഇയാളെ മാറ്റി നിര്‍ത്തണമെന്ന ശിപാര്‍ശപോലും ആഭ്യന്തര വകുപ്പ് കാറ്റില്‍പ്പറത്തി. ആരോപണ വിധേയനായ സിഐക്കെതിരേ നടപടി ആവശ്യപ്പെട്ട് സത്യഗ്രഹം നടത്തുന്ന ബെന്നി ബെഹനാന്‍ എംപിക്കും അന്‍വര്‍ സാദത്ത് എംഎല്‍എക്കും കെപിസിസി എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നെന്നും സുധാകരന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it