Kerala

'അനുസ്യൂത യാത്ര' കൊച്ചിയില്‍ യാഥാര്‍ഥ്യമാക്കും: മുഖ്യമന്ത്രി

വെഹിക്കിള്‍ ആക്യുവേറ്റഡ് സിഗ്നലുകള്‍,കാല്‍നടക്കാര്‍ക്കു റോഡ് കുറുകെ കടക്കാന്‍ സ്വയം പ്രവര്‍ത്തിപ്പിക്കാവുന്ന പെലിക്കണ്‍ സിഗ്നല്‍, മൂന്ന് മോഡുകളില്‍ ഏരിയ ട്രാഫിക് മാനേജ്‌മെന്റ്, നിരീക്ഷണ ക്യാമറകള്‍, ചുവപ്പ് ലൈറ്റ് ലംഘനം നടത്തുന്ന വാഹനങ്ങളെ തിരിച്ചറിയാനുള്ള സംവിധാനം, നഗരത്തിലെ അപ്പപ്പോഴുള്ള ഗതാഗത പ്രശ്‌നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍ നിയന്ത്രണ കേന്ദ്രം എന്നിവയാണ് ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം പദ്ധതിയുടെ ഭാഗമായി സജ്ജമാക്കിയിരിക്കുന്നത്

അനുസ്യൂത യാത്ര കൊച്ചിയില്‍ യാഥാര്‍ഥ്യമാക്കും: മുഖ്യമന്ത്രി
X

കൊച്ചി : വിവിധ ഗതാഗത സംവിധാനങ്ങളെ കോര്‍ത്തിണക്കി 'അനുസ്യൂത യാത്ര' എന്ന സ്വപ്‌നം കൊച്ചിയില്‍ യാഥാര്‍ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായുള്ള മെട്രോപൊളിറ്റന്‍ ആക്ടിന്റെ ആദ്യചുവടുവെയ്പ്പ് നടത്തിയിരിക്കുകയാണ്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടപ്പാക്കുന്ന സീം ലെസ് മൊബിലിറ്റി യാഥാര്‍ഥ്യമാക്കാന്‍ ഇന്റലിജന്റ് ട്രാഫിക് സിസ്റ്റം സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി സ്മാര്‍ട്ട് മിഷന്‍ പദ്ധതിയുടെ ഭാഗമായി ഗതാഗതക്കുരുക്ക് ഒഴിവാക്കി സുരക്ഷിത യാത്രയൊരുക്കുന്ന ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത സൗകര്യ വര്‍ധനവിന് കാര്യക്ഷമമായ നഗര സേവനങ്ങള്‍ ലഭ്യമാക്കുന്ന കൊച്ചി സ്മാര്‍ട്ട് മിഷന്‍ പദ്ധതിയുടെ ഭാഗമായി കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ, ബസ് - ഓട്ടോ തൊഴിലാളികളുടെ സൊസൈറ്റി തുടങ്ങി വിവിധ ഗതാഗത സംവിധാനങ്ങളെ കോര്‍ത്തിണക്കിയാകും അനുസ്യൂത യാത്ര സൗകര്യം ഒരുക്കുക എന്നും മുഖ്യമന്ത്രി പറഞ്ഞു.

വെഹിക്കിള്‍ ആക്യുവേറ്റഡ് സിഗ്നലുകള്‍,കാല്‍നടക്കാര്‍ക്കു റോഡ് കുറുകെ കടക്കാന്‍ സ്വയം പ്രവര്‍ത്തിപ്പിക്കാവുന്ന പെലിക്കണ്‍ സിഗ്നല്‍, മൂന്ന് മോഡുകളില്‍ ഏരിയ ട്രാഫിക് മാനേജ്‌മെന്റ്, നിരീക്ഷണ ക്യാമറകള്‍, ചുവപ്പ് ലൈറ്റ് ലംഘനം നടത്തുന്ന വാഹനങ്ങളെ തിരിച്ചറിയാനുള്ള സംവിധാനം, നഗരത്തിലെ അപ്പപ്പോഴുള്ള ഗതാഗത പ്രശ്‌നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍ നിയന്ത്രണ കേന്ദ്രം എന്നിവയാണ് ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം പദ്ധതിയുടെ ഭാഗമായി സജ്ജമാക്കിയിരിക്കുന്നത്.

നഗരത്തിലെ തിരക്കനുസരിച്ചു സ്വയം പ്രവര്‍ത്തിക്കുന്ന വെഹിക്കിള്‍ സിഗ്നല്‍ നിലവില്‍ വരുന്നതോടെ കാത്തു നില്‍പ്പ് ഒഴിവാക്കി വാഹനങ്ങള്‍ ഉള്ള ട്രാക്കിനും ഇല്ലാത്ത ട്രാക്കിനും വ്യത്യസ്ത പരിഗണന നല്‍കി സിഗ്നലുകള്‍ പ്രവര്‍ത്തിക്കും. റഡാര്‍ സംവിധാനം ഉപയോഗിച്ച് വാഹനത്തിരക്ക് അനുസരിച്ച് ഓട്ടോമാറ്റിക്കായി സിഗ്നല്‍ സമയം ക്രമീകരിക്കും. കൊച്ചി നഗരത്തിലും പുറത്തുമായി 21 പ്രധാന ജംഗ്ഷനുകളിലാണ് സിഗ്നലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. റോഡിലെ വാഹനങ്ങളുടെ തിരക്കനുസരിച്ച് ഗതാഗതം സുഗമമാക്കാന്‍ ഇതു വഴി കഴിയും.കാല്‍നടയാത്രക്കാര്‍ക്ക് റോഡ് കുറുകെ കടക്കാന്‍ പെലിക്കണ്‍ സിഗ്നലുകളും പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്.

ട്രാഫിക് സിഗ്നല്‍ നിയന്ത്രണത്തിനൊപ്പം ഗതാഗത നിയമലംഘനം പിടികൂടാനും ഐടിഎം എസ് സഹായിക്കും. റെഡ് ലൈറ്റ് ലംഘിക്കുന്നവരെ പിടികൂടാനായി 35 കേന്ദ്രങ്ങളില്‍ നൂതന കാമറകളും സിസ്റ്റത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്.രാത്രിയിലും മോശം കാലാവസ്ഥയിലും വ്യക്തമായ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇവയ്ക്കാകും.സെന്‍ട്രല്‍ കണ്‍ട്രോള്‍ സിസ്റ്റം വഴി ഐ ടി എം എസ് സ്ഥാപിച്ച ജംഗ്ഷനുകളുടെ നിയന്ത്രണം ഒരു കേന്ദ്രത്തില്‍ നിന്ന് നടത്താനാകും. മുഴുവന്‍ കേന്ദ്രങ്ങളിലെയും വിവരങ്ങള്‍ കാണാനും ആവശ്യമായ പരിഷ്‌കാരങ്ങള്‍ നടത്താനും ഇതിലൂടെ കഴിയും. റവന്യൂ ടവറില്‍ ഒരുക്കിയിരിക്കുന്ന കണ്‍ട്രോള്‍ സെന്ററില്‍ ഗതാഗതം നിരീക്ഷിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സൗകര്യമുണ്ട്.

Next Story

RELATED STORIES

Share it