Kerala

ആതിരപ്പിള്ളി പദ്ധതിക്ക് പിന്നാലെ ആനക്കയം ജലവൈദ്യുത പദ്ധതിയുമായി കെഎസ്ഇബി

3.65 മീറ്റർ വ്യാസവും 5167 മീറ്റർ നീളവുമുള്ള തുരങ്കം സ്ഫോടനത്തിലൂടെ പാറ പൊട്ടിച്ച് മല തുരന്ന് വേണം നിർമ്മിക്കാൻ.

ആതിരപ്പിള്ളി പദ്ധതിക്ക് പിന്നാലെ ആനക്കയം ജലവൈദ്യുത പദ്ധതിയുമായി കെഎസ്ഇബി
X

ചാലക്കുടി: ആതിരപ്പിള്ളി പദ്ധതിക്ക് പിന്നാലെ ആദിവാസികൾ കുടിയിറക്കപ്പെടുന്ന ആനക്കയം ജലവൈദ്യുത പദ്ധതിയുമായി കെഎസ്ഇബി. പദ്ധതിയുടെ ഭാഗമായി ആതിരപ്പിള്ളി വാഴച്ചാൽ വനമേഖലയിൽ 20 ഏക്കർ സ്ഥലത്തെ മരം മുറിച്ചുനീക്കാൻ ശ്രമം തുടങ്ങിയിരിക്കയാണ്. പദ്ധതിക്കെതിരേ പരിസ്ഥിതി സാമൂഹിക രംഗത്തുള്ളവരും തൊഴിലും ജീവിതവും വഴിമുടക്കുമെന്ന ആശങ്കയിൽ പ്രദേശത്തെ കാടർ വിഭാ​ഗത്തിൽ പെടുന്ന ആദിവാസികളും പ്രതിഷേധവുമായി രംഗത്ത്.

കേരള ഷോളയാർ ജലവൈദ്യുത പദ്ധതിയുടെ പവർഹൗസിൽ നിന്ന് പുറത്ത് വരുന്ന വെള്ളം വീണ്ടും ഒരു ടണലിലൂടെയും ടർബൈനിലൂടെയും കടത്തിവിട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനാണ് ആനക്കയം ചെറുകിട ജലവൈദ്യുത പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. 7.5 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള പദ്ധതിയിൽ നിന്ന് പ്രതിവർഷം 22.5 ദശലക്ഷം യൂനിറ്റ് വൈദ്യുതി ലഭിക്കുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ. പദ്ധതിക്ക് 150 കോടി രൂപ ചെലവ് വരുമെന്നാണ് 2018 ലെ എസ്റ്റിമേറ്റ്.

ഇതിനായി ഷോളയാറിൽ നിന്ന് ആനക്കയത്തേക്ക് 5.5 കിലോമീറ്റർ നീളത്തിൽ തുരങ്കം നിർമ്മിക്കണം. പദ്ധതിയുടെ ഭാഗമായി വാഴച്ചാൽ വനം ഡിവിഷനിൽപെട്ട 20 ഏക്കർ നിബിഡ വനത്തിൽ നിന്ന് 70 സെൻ്റി മീറ്റർ മുതൽ 740 സെൻ്റി മീറ്റർ വരെ ചുറ്റളവുള്ള 1897 മരങ്ങൾ മുറിച്ചു നീക്കണം. മണ്ണിടിച്ചിലും ഉരുൾപൊട്ടലും നിരന്തരം ഉണ്ടാകുന്ന മേഖലകളിൽ വീട് പോലും നിർമ്മിക്കരുതെന്നാണ് സർക്കാർ നിർദേശം. 3.65 മീറ്റർ വ്യാസവും 5167 മീറ്റർ നീളവുമുള്ള തുരങ്കം സ്ഫോടനത്തിലൂടെ പാറ പൊട്ടിച്ച് മല തുരന്ന് വേണം നിർമ്മിക്കാൻ. ആനമലയുടെ വിവിധ ഭാഗങ്ങളിലാണ് കാടർ ആദിവാസികൾ അധിവസിക്കുന്നത്.

2011 ലെ സെൻസസ് പ്രകാരം കേരളത്തിൽ അവശേഷിക്കുന്ന 26,273 ആദിവാസികളിൽ കേവലം 2949 മാത്രമാണ് കാടരുടെ ജനസംഖ്യ. വനാശ്രിത സമൂഹങ്ങൾക്ക് അവരുടെ പരമ്പരാഗത ആവാസ ഭൂമിയിലും പ്രകൃതി വിഭവങ്ങളിലും നിയമപരമായ ഉടമസ്ഥത നൽകുന്ന 2006 ലെ വനാവകാശ നിയമപ്രകാരം ഗോത്രവിഭാഗത്തിൽപെട്ട കാടർ ആദിവാസികൾ സാമൂഹിക വനാവകാശം നേടിയെടുത്ത പ്രദേശമാണ് അതിരപ്പിള്ളി വാഴച്ചാൽ വനമേഖല. വനവിഭവങ്ങൾ ശേഖരിച്ച് സൊസൈറ്റികളിലും വനംവകുപ്പിന്റെ വിഎസ്എസ് പോലുള്ള സംവിധാനങ്ങളിലും വിൽക്കുന്നത് വഴി ലഭിക്കുന്ന തുകയാണ് ഇവരുടെ ഉപജീവനമാർഗ്ഗം.

കാടിനെ ആശ്രയിച്ച് ജീവിച്ചുവരുന്ന ആദിവാസി സമൂഹം പരമ്പരാഗതമായി വന വിഭവശേഖരണത്തിനും മറ്റും പോയിക്കൊണ്ടിരിക്കുന്ന വനമേഖലയാണ് ഇപ്പോൾ നശിപ്പിക്കുന്നത്. സാധാരണ നിലയിൽ ജലവൈദ്യുത പദ്ധതികൾക്ക് ശരാശരി ഒരു മെഗാവാട്ടിന് ഒൻപത് മുതൽ 10 കോടി രൂപ വരെ ചെലവ് വരുമ്പോൾ, ഇവിടെ 7.5 മെഗാവാട്ട് പദ്ധതിക്ക് 150 കോടിയാണ് പദ്ധതി പ്രഖ്യാപനത്തിലുള്ളത്. അതായത് ഒരു മെഗാവാട്ടിന് 20 കോടി രൂപ. വനാവകാശ നിയമ പ്രകാരം ആദിവാസികൾക്ക് അവകാശപ്പെട്ട മേഖലയാണിത്. കൂടാതെ നിരന്തരം ഉരുൾപൊട്ടലുണ്ടായിട്ടുള്ള പരിസ്ഥിതിലോല മേഖലയുമാണ് ഇത്.

Next Story

RELATED STORIES

Share it