Kerala

ഭീകര നിയമങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചാൽ ഒരായിരം തെരുവുകൾ പ്രക്ഷുബ്ധമാവും: മൗലാനാ മുഫ്തി ഹനീഫ് അഹ്റാർ ഖാസിമി

അക്രമകാരികളുടെ കൈയിൽ പള്ളി നൽകുന്ന വിചിത്രവിധിയാണ് കോടതി നടത്തിയത്. സുപ്രധാന തെളിവുകൾ ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി അക്രമികളെ തുറങ്കിലടയ്ക്കാൻ നടപടി എടുക്കുകയാണ് വേണ്ടത്. ബാബരി മസ്ജിദ് യഥാസ്ഥാനത്ത് നിർമിക്കാൻ ഭരണകൂടവും തയ്യാറാവണം.

ഭീകര നിയമങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചാൽ ഒരായിരം തെരുവുകൾ പ്രക്ഷുബ്ധമാവും: മൗലാനാ മുഫ്തി ഹനീഫ് അഹ്റാർ ഖാസിമി
X

തിരുവനന്തപുരം: ഭീകര നിയമങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചാൽ ഒന്നല്ല, ഒരായിരം തെരുവുകൾ പ്രക്ഷുബ്ധമാവുമെന്ന് ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ ദേശീയ ജനറൽ സെക്രട്ടറി മൗലാനാ മുഫ്തി ഹനീഫ് അഹ്റാർ ഖാസിമി പറഞ്ഞു. ബാബരി വിധി; മസ്ജിദാണ് നീതി എന്ന പ്രമേയത്തിൽ ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന കമ്മിറ്റി തിരുവനന്തപുരം ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശത്രു സംഹാര താണ്ഡവമാടുമ്പോൾ നീതിക്ക് വേണ്ടി പോരാടേണ്ടത് മാനവരാശിയുടെ ആവശ്യമാണ്.


ബാബരി വിഷയത്തിൽ അക്രമകാരികളുടെ കൈയിൽ പള്ളി നൽകുന്ന വിചിത്രവിധിയാണ് കോടതി നടത്തിയത്. സുപ്രധാന തെളിവുകൾ ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി അക്രമികളെ തുറങ്കിലടയ്ക്കാൻ നടപടി എടുക്കുകയാണ് വേണ്ടത്. ബാബരി മസ്ജിദ് യഥാസ്ഥാനത്ത് നിർമിക്കാൻ ഭരണകൂടവും തയ്യാറാവണം. സുപ്രീം കോടതിയെ പരിപൂർണമായി അംഗീകരിക്കുന്നു. എന്നാൽ, തുല്യനീതിക്കെതിരായി വിധി പുറത്തുവന്നാൽ അത്തരം വിധികളെ അതേപടി വിഴുങ്ങാനാവില്ല. കോടതി വിധികൾ നീതിയുക്തമാവണം. ബാബരി മസ്ജിദ് അയോധ്യയിൽ പുനർനിർമിക്കും വരെ ശക്തമായ സമരങ്ങളുമായി ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ രംഗത്തുണ്ടാവും.


പള്ളി പരിപാലിക്കുകയും സംരക്ഷിക്കുകയും എന്നത് വിശ്വാസിയുടെ ലക്ഷണമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ തോളിൽ കയ്യിട്ട് സംഘപരിവാരം തുടങ്ങിവച്ച നിഗൂഢ ശ്രമങ്ങളാണ് ഹിന്ദുത്വ ശക്തികൾ ഇപ്പോഴും തുടരുന്നത്. കുതന്ത്രങ്ങൾ എത്രതന്നെ പയറ്റിയാലും ഇസ്ലാം മുന്നോട്ടുവയ്ക്കുന്ന പ്രത്യയശാസ്ത്രം ഉയർന്നു നിൽക്കുമെന്നതിൽ സംശയമില്ല. ബാബരി വിഷയം മാത്രമല്ല, ജനങ്ങളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും ഹനിക്കുന്ന നിരവധി ഭീകരനിയമങ്ങളാണ് അനുദിനം സംഘപരിവാരം നടപ്പിലാക്കുന്നത്. ഇത്തരത്തിൽ പൗരാവകാശങ്ങളെ തട്ടിയെടുക്കുന്ന ഏതെല്ലാം നിയമങ്ങൾ കൊണ്ടുവന്നാലും ഒരുതരത്തിലും സന്ധി ചെയ്യില്ല. ഭരണഘടനയെ അപ്രസക്തമാക്കി സംഘപരിവാരം മുന്നോട്ടു പോയാൽ ഏറെ വൈകാതെ അവർക്ക് രാജ്യം വിട്ടുപോവേണ്ടിവരുമെന്ന് കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ടി അബ്ദുറഹിമാൻ ബാഖവി അധ്യക്ഷത വഹിച്ചു.

കെ എച്ച് നാസർ(സംസ്ഥാന വൈസ് പ്രസിഡന്റ്, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ), അബ്ദുശ്ശുക്കൂർ അൽ ഖാസിമി (മെമ്പർ, ഓൾ ഇന്ത്യ മുസ് ലിം പഴ്സണൽ ലോ ബോർഡ് ), കരമന അഷ്റഫ് മൗലവി(ദേശീയ വൈസ് പ്രസിഡന്റ്, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ), ഷംസുദ്ദീൻ മന്നാനി ഇലവുപാലം, അർഷദ് അൽ ഖാസിമി കല്ലമ്പലം (സംസ്ഥാന വൈസ് പ്രസിഡന്റ്, ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്), വി എം ഫത്ഹുദ്ദീൻ റഷാദി(സംസ്ഥാന വൈസ് പ്രസിഡന്റ്, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ), പാച്ചല്ലൂർ അബ്ദുസ്സലീം മൗലവി (പ്രസിഡന്റ്, മുസ് ലിം സംയുക്ത വേദി), കെ കെ അബ്ദുൽ മജീദ് അൽഖാസിമി (വൈസ് പ്രസിഡന്റ്, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ), അർഷദ് മുഹമ്മദ് നദ് വി(ജനറൽ സെക്രട്ടറി ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ), മുഹമ്മദ് അഫ്സൽ ഖാസിമി (സെക്രട്ടറി, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ), എം ഇ എം അശ്റഫ് മൗലവി(സംസ്ഥാന ട്രഷറർ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ), ഫിറോസ് ഖാൻ ബാഖവി പൂവച്ചൽ, ഫസലുദ്ദീൻ നദ് വി കൗസരി (അൽ കൗസർ ഉലമാ കൗൺസിൽ), സൈനുദ്ദീൻ മൗലവി അൽ ഹാദി(ജനറൽ സെക്രട്ടറി അൽ ഹാദി അസോസിയേഷൻ), നിസാറുദ്ദീൻ ബാഖവി അഴിക്കോട് (തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ), ഡോ. നിസാർ (മുൻ അറബിക് ഡിപ്പാർട്ട്മെന്റ് മേധാവി യൂണിവേഴ്‌സിറ്റി കേരള), പാനിപ്ര ഇബ്രാഹിം മൗലവി (പ്രസിഡന്റ് ഖാദി ഫോറം) സംസാരിച്ചു.

Next Story

RELATED STORIES

Share it