Kerala

ബഹ്റൈനില്‍നിന്ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തിയത് 184 പേര്‍; കൊവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയത് നാലുപേര്‍ക്ക്

ബഹ്റൈനില്‍നിന്നെത്തിയ വിമാനത്തിലെ 92 പേരേയാണ് വിവിധ കൊവിഡ് കെയര്‍ സെന്ററുകളിലാക്കിയത്. 88 പേരെ വിവിധ ജില്ലകളിലായി സര്‍ക്കാര്‍ ഒരുക്കിയ കൊവിഡ് കെയര്‍ സെന്ററുകളിലേക്കും നാല് പേരെ അവര്‍ ആവശ്യപ്പെട്ട പ്രകാരം സ്വന്തം ചെലവില്‍ കഴിയേണ്ടുന്ന പ്രത്യേക കൊവിഡ് കെയര്‍ സെന്ററുകളിലേയ്ക്കും മാറ്റി.

ബഹ്റൈനില്‍നിന്ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തിയത് 184 പേര്‍; കൊവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയത് നാലുപേര്‍ക്ക്
X

മലപ്പുറം: ലോകമാകെ കൊവിഡ് 19 ഉയര്‍ത്തുന്ന ആശങ്കകള്‍ക്കിടെ സ്വന്തം നാടിന്റെ സുരക്ഷയിലേയ്ക്ക് ബഹ്റൈനില്‍നിന്ന് 184 പേര്‍ മടങ്ങിയെത്തി. ഇന്ന് പുലര്‍ച്ചെ 12.40നാണ് പ്രത്യേകം ഏര്‍പ്പെടുത്തിയ ഐഎക്സ്- 474 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. മലപ്പുറം ജില്ലയില്‍നിന്ന് 27 പേരാണ് തിരിച്ചെത്തിയത്. എറണാകുളം - ഒന്ന്, കണ്ണൂര്‍ - 51, കാസര്‍ഗോഡ് - 18, കൊല്ലം - ഒന്ന്, കോഴിക്കോട് - 67, പാലക്കാട് - ഏഴ്, പത്തനംതിട്ട - ഒന്ന്, തൃശൂര്‍ - അഞ്ച്, വയനാട് - അഞ്ച് എന്നിങ്ങനെയാണ് തിരിച്ചെത്തിയ പ്രവാസികളുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇവര്‍ക്കൊപ്പം ഗോവയിലേയ്ക്കുള്ള ഒരാളും സംഘത്തിലുണ്ടായിരുന്നു.

12.50ന് ആദ്യസംഘം വിമാനത്തില്‍നിന്ന് പുറത്തിറങ്ങി. കൊവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, തൃശൂര്‍ റെയ്ഞ്ച് ഡിഐജി എസ് സുരേന്ദ്രന്‍, ജില്ലാ പോലിസ് മേധാവി യു അബ്ദുല്‍ കരിം, അസിസ്റ്റന്റ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന, ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ ഒ അരുണ്‍, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ടി ജി ഗോകുല്‍, കൊവിഡ് ലെയ്സണ്‍ ഓഫിസര്‍ ഡോ. എം പി ഷാഹുല്‍ ഹമീദ്, വിമാനത്താവള ഡയറക്ടര്‍ കെ ശ്രീനിവാസറാവു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം യാത്രക്കാരെ സ്വീകരിച്ചു.

മുഴുവന്‍ യാത്രക്കാരെയും എയ്റോ ബ്രിഡ്ജില്‍വച്ചുതന്നെ ശരീരോഷ്മാവ് പരിശോധിച്ച ശേഷം ആരോഗ്യവകുപ്പിന്റെ പ്രത്യേക പരിശോധനകള്‍ക്ക് വിധേയരാക്കി. വിമാനത്തില്‍ നിന്നിറങ്ങിയ യാത്രക്കാരുടെ ചെറുസംഘങ്ങള്‍ക്കെല്ലാം ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ കൊവിഡ്- ക്വാറന്റൈന്‍ ബോധവല്‍ക്കരണ ക്ലാസ് നല്‍കിയ ശേഷം അഞ്ച് കൗണ്ടറുകളിലായി ജില്ല തിരിച്ചുള്ള വിവരശേഖരണം നടത്തി. തുടര്‍ന്ന് എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധന എന്നിവയ്ക്കുശേഷമാണ് യാത്രക്കാര്‍ വിമാനത്താവളത്തിനു പുറത്തിറങ്ങിയത്.

പ്രകടമായ ആരോഗ്യപ്രശ്നങ്ങളുള്ളവരെ നേരിട്ട് ഐസൊലേഷന്‍ കേന്ദ്രങ്ങളിലേയ്ക്കും പ്രത്യേക പരിഗണനാ വിഭാഗത്തിലുള്ള മുതിര്‍ന്ന പൗരന്‍മാര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, തുടര്‍ ചികില്‍സയ്ക്കെത്തിയവര്‍, ഉറ്റ ബന്ധുവിന്റെ മരണത്തോടനുബന്ധിച്ച് എത്തിയവര്‍ തുടങ്ങിയവരെ നേരിട്ട് വീടുകളിലേയ്ക്കും മറ്റുള്ളവരെ കോവിഡ് കെയര്‍ സെന്ററുകളിലേയ്ക്കും ആരോഗ്യവകുപ്പിന്റെ കര്‍ശന മേല്‍നോട്ടത്തില്‍ പ്രത്യേക നിരീക്ഷണത്തിനായി കൊണ്ടുപോയി.

എട്ട് പേരെ ആശുപത്രികളിലേക്ക് മാറ്റി

ബഹ്റൈനില്‍നിന്നെത്തിയ പ്രവാസികളില്‍ കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയത് നാല് പേര്‍ക്ക്. കോഴിക്കോട് സ്വദേശികളായ മൂന്നുപേര്‍ക്കും പാലക്കാട് സ്വദേശിയായ ഒരാള്‍ക്കുമാണ് ആദ്യഘട്ട പരിശോധനയില്‍ത്തന്നെ രോഗലക്ഷണങ്ങള്‍ കണ്ടതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇവരെ മറ്റു യാത്രക്കാര്‍ക്കൊപ്പം വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിക്കാതെ റണ്‍വെയില്‍ത്തന്നെ ആംബുലന്‍സുകള്‍ കൊണ്ടുവന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

ഇവരെ കൂടാതെ ചില ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ട കണ്ണൂര്‍ സ്വദേശിനിയായ ഗര്‍ഭിണിയെയും ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ പത്തനംതിട്ട സ്വദേശിയെയും ഫിസ്റ്റുലയ്ക്ക് ചികില്‍സയിലുള്ള കോഴിക്കോട് സ്വദേശിയേയും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അസ്ഥിരോഗത്തിന് ചികില്‍സയ്ക്കായെത്തിയ മലപ്പുറം സ്വദേശിയെ കോഴിക്കോട് സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരെ ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയ 108 ആംബുലന്‍സുകളിലാണ് വിമാനത്താവളത്തില്‍നിന്ന് കൊണ്ടുപോയത്.

കൊവിഡ് കെയര്‍ സെന്ററുകളില്‍ 92 പേര്‍

ബഹ്റൈനില്‍നിന്നെത്തിയ വിമാനത്തിലെ 92 പേരേയാണ് വിവിധ കൊവിഡ് കെയര്‍ സെന്ററുകളിലാക്കിയത്. 88 പേരെ വിവിധ ജില്ലകളിലായി സര്‍ക്കാര്‍ ഒരുക്കിയ കൊവിഡ് കെയര്‍ സെന്ററുകളിലേക്കും നാല് പേരെ അവര്‍ ആവശ്യപ്പെട്ട പ്രകാരം സ്വന്തം ചെലവില്‍ കഴിയേണ്ടുന്ന പ്രത്യേക കൊവിഡ് കെയര്‍ സെന്ററുകളിലേയ്ക്കും മാറ്റി.

മലപ്പുറം ജില്ലയിലെ 13 പേര്‍ കാളികാവിലെ സഫ ആശുപത്രിയിലെ കൊവിഡ് കെയര്‍ സെന്ററിലാണ് കഴിയുന്നത്. സ്വന്തം ചെലവില്‍ കഴിയേണ്ടുന്ന പ്രത്യേക കൊവിഡ് കെയര്‍ സെന്ററുകളിലേയ്ക്കു മാറ്റിയ നാല് പേരും മലപ്പുറം സ്വദേശികളാണ്. കണ്ണൂര്‍ ജില്ലയില്‍നിന്നുള്ള 24 പേര്‍, കാസര്‍കോഡ് ജില്ലയിലെ ആറ് പേര്‍, കോഴിക്കോട് ജില്ലയിലെ 40 പേര്‍, പാലക്കാട് ജില്ലയിലെ മൂന്ന് പേര്‍, തൃശൂര്‍ ജില്ലയിലെ രണ്ട് പേര്‍ എന്നിവരെ അതത് ജില്ലാ കേന്ദ്രങ്ങള്‍ ഒരുക്കിയ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്ക് കൊണ്ടുപോയി.

85 പേര്‍ സ്വന്തം വീടുകളില്‍ ആരോഗ്യവകുപ്പിന്റെ കര്‍ശനനിരീക്ഷണത്തില്‍

65 വയസിന് മുകളില്‍ പ്രായമുള്ള ആറ് പേര്‍, 10 വയസിനു താഴെ പ്രായമുള്ള 31 കുട്ടികള്‍, 31 ഗര്‍ഭിണികള്‍ എന്നിവരടക്കം മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത 85 പേരെ സ്വന്തം വീടുകളിലേയ്ക്ക് പ്രത്യേക നിരീക്ഷണത്തിന് അയച്ചു. ഇവര്‍ ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ പൊതു സമ്പര്‍ക്കമില്ലാതെ കഴിയണം. മലപ്പുറം ജില്ലയിലെ 10 പേരാണ് ഇങ്ങനെ സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിയത്.

എറണാകുളം - ഒന്ന്, കണ്ണൂര്‍ - 26, കാസര്‍കോഡ് - 12, കൊല്ലം - ഒന്ന്, കോഴിക്കോട് - 21, പാലക്കാട് - നാല്, പത്തനംതിട്ട - ഒന്ന്, തൃശൂര്‍ - മൂന്ന്, വയനാട് - അഞ്ച് എന്നിങ്ങനെയാണ് സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഗോവയിലേയ്ക്കുള്ള യാത്രക്കാരനും സ്വകാര്യവാഹനത്തില്‍ പ്രത്യേക അനുമതിയോടെ നാട്ടിലേയ്ക്ക് മടങ്ങി.

വിമാനത്താവളത്തിലൊരുക്കിയത് വിപുലമായ ക്രമീകരണങ്ങള്‍

തിരിച്ചെത്തിയ ഓരോ പ്രവാസിയുടെയും ആരോഗ്യസുരക്ഷയ്ക്ക് വിപുലമായ ക്രമീകരണങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിമാനത്താവള അതോറിറ്റിയുമായി ചേര്‍ന്ന് ഒരുക്കിയിരുന്നത്. യാത്രക്കാരുടെ ശരീര ഊഷ്മാവ് പരിശോധിക്കാന്‍ ആറ് മെഡിക്കല്‍ സംഘങ്ങളും ആരോഗ്യപരിശോധനയ്ക്ക് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളുമാണുണ്ടായിരുന്നത്.

ഗര്‍ഭിണികളടക്കമുള്ളതിനാല്‍ ഗൈനക്കോളജിസ്റ്റിന്റെയും സ്റ്റാഫ് നഴ്‌സുമാരുടെയും സേവനവുമുണ്ടായിരുന്നു. ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ് യാത്രക്കാര്‍ക്കായി പ്രത്യേക കൊവിഡ് പ്രതിരോധ ബോധവല്‍ക്കരണ ക്ലാസുകള്‍ കൈകാര്യം ചെയ്തത്. യാത്രക്കാരുടെ വിവരശേഖരണത്തിന് അഞ്ച് കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു. എമിഗ്രേഷന് 15 ഉം കസ്റ്റംസ് പരിശോധനകള്‍ക്ക് നാലും കൗണ്ടറുകളുമുണ്ടായിരുന്നു.

യാത്രക്കാരെ വിമാനത്താവളത്തില്‍നിന്ന് കൊണ്ടുപോവാന്‍ 108 ആംബുലന്‍സുകളുള്‍പ്പെടെ 43 ആംബുലന്‍സുകളും ആറ് കെഎസ്ആര്‍ടിസി ബസ്സുകളും 60 പ്രീപെയ്ഡ് ടാക്സി വാഹനങ്ങളും വിമാനത്താവള പരിസരത്ത് സജ്ജമാക്കിയിരുന്നു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് യാത്രാ അനുമതി ലഭിച്ച സ്വകാര്യവാഹനങ്ങള്‍ക്ക് മാത്രമെ വിമാനത്താവളത്തിനകത്തേയ്ക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. വിമാനത്താവള ജീവനക്കാര്‍, മറ്റ് ഏജന്‍സി പ്രതിനിധികള്‍, കൊവിഡ് പ്രത്യേക ചുമതലയുള്ള വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെയല്ലാതെ ആരെയും വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിച്ചില്ല. വിമാനത്താവളത്തിനകത്ത് സിഐഎസ്എഫും പുറത്ത് പോലിസും കര്‍ശനസുരക്ഷാ വലയമാണ് തീര്‍ത്തിരുന്നത്.

Next Story

RELATED STORIES

Share it