India

സ്ത്രീകളെ നഗ്‌നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവം; മണിപ്പൂരില്‍ 19 കാരന്‍ അറസ്റ്റില്‍

കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ഈ സൈനികന്‍ തന്റെ ഭാര്യ വിഷാദ രോഗിയായെന്നും ഒരു മാധ്യമത്തോട് പറഞ്ഞു.

സ്ത്രീകളെ നഗ്‌നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവം; മണിപ്പൂരില്‍ 19 കാരന്‍ അറസ്റ്റില്‍
X

ഡല്‍ഹി: മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തി ലൈംഗിക അതിക്രമം ചെയ്ത സംഭവത്തില്‍ 19 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. യുംലെംബാം നുങ്‌സിത്തോയി മെയ്‌ത്തെയി എന്നയാളാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ലൈംഗിക അതിക്രമത്തിനെതിരെ വ്യാപകരോഷം ഉയരുന്നതിനിടെയാണ് നടപടി. അതിനിടെ, മണിപ്പൂരില്‍ നിന്ന് കൂടുതല്‍ ലൈംഗികാതിക്രമ കൊലയുടെ വിവരം പുറത്ത് വരുകയാണ്. തോബാലില്‍ 45 കാരിയെ നഗ്‌നയാക്കി തീകൊളുത്തിക്കൊന്നുവെന്നാണ് റിപ്പോര്‍ട്ട്.

മണിപ്പൂരിലെ ചൗബാല്‍ ജില്ലയില്‍ സ്ത്രീകളെ നഗ്‌നരാക്കി ലൈംഗീകാതിക്രമം നടത്തിയ ക്രൂരതയില്‍ വ്യാപക പ്രതിഷേധം തുടരുകയാണ്. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്റെ ഭാര്യയടക്കമുള്ള മൂന്ന് കുക്കി സ്ത്രീകളെയാണ് അക്രമികകള്‍ നഗ്‌നരാക്കിയത്. ഇതില്‍ രണ്ട് പേരെ നഗ്‌നാരാക്കി റോഡിലൂടെ നടത്തി. ഒരാളെ കൂട്ടബലാത്സഗം ചെയ്തുവെന്നാണ് പരാതി. മേയ് പതിനെട്ടിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് വീഡിയോ പുറത്തുവന്ന ശേഷമാണ് അക്രമികളെ അറസ്റ്റ് ചെയ്തത്. പൊലീസ് പരാതി അവഗണിച്ചുവെന്ന് അക്രമം നേരിട്ട സ്ത്രീകളില്‍ ഒരാളുടെ ഭര്‍ത്താവ് ആരോപിച്ചു. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ഈ സൈനികന്‍ തന്റെ ഭാര്യ വിഷാദ രോഗിയായെന്നും ഒരു മാധ്യമത്തോട് പറഞ്ഞു.

അതിനിടെ, മണിപ്പൂരിലെ മറ്റൊരു കൂട്ടബലാല്‍സംഗക്കേസിന്റെ വിവരങ്ങള്‍ കൂടി പുറത്ത് വന്നു. ഇംഫാലില്‍ കാര്‍വാഷ് സെന്ററില്‍ ജോലി ചെയ്തിരുന്ന രണ്ട് സ്ത്രീകളെ ജനക്കൂട്ടം കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ട്. മേയ് നാലിന് നടന്ന സംഭവത്തില്‍ ഇതുവരെ അറസ്റ്റുണ്ടായിട്ടില്ല. ജനക്കൂട്ടത്തില്‍ സ്ത്രീകളും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തോബാലില്‍ 45 കാരിയെ നഗ്‌നയാക്കി തീകൊളുത്തിക്കൊന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. മെയ് 7 ന് കത്തിക്കരഞ്ഞ മൃതദേഹം കണ്ടെത്തിയതായി പ്രദേശവാസികള്‍ പറയുന്നു. തോബാലില്‍ വ്യാപക സംഘര്‍ഷം നടന്നിരുന്നു. മൃതദേഹം അധികൃതര്‍ ഇംഫാലിലേക്ക് കൊണ്ടുപോയതായും പ്രദേശവാസികള്‍ അറിയിച്ചു. അതേസമയം, മണിപ്പൂരിലെ എല്ലാ കേസുകളും വിലയിരുത്താന്‍ കേന്ദ്രം നിര്‍ദേശം നല്‍കി. കൂട്ടബലാത്സംഗക്കേസില്‍ പൊലീസ് വീഴ്ച വരുത്തിയെന്ന് വ്യക്തമായ സാഹചര്യത്തിലാണിത്. മണിപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത 6000ത്തിലധികം കേസുകള്‍ കേന്ദ്രം പരിശോധിക്കും.

Next Story

RELATED STORIES

Share it