India

ഡല്‍ഹി മെട്രോ: സ്ത്രീകളുടെ സൗജന്യയാത്ര ചോദ്യംചെയ്ത് സുപ്രിംകോടതി

സൗജന്യം നല്‍കുന്നത് ഡിഎംആര്‍സിയുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. പൊതുജനങ്ങളുടെ പണം കൃത്യമായി വിനിയോഗിക്കണമെന്നും ആളുകള്‍ക്ക് സൗജന്യമായി പണം നല്‍കുന്നത് ഒഴിവാക്കണമെന്നും സുപ്രിംകോടതി ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഡല്‍ഹി മെട്രോ: സ്ത്രീകളുടെ സൗജന്യയാത്ര ചോദ്യംചെയ്ത് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാനുള്ള അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരിന്റെ തീരുമാനം ചോദ്യംചെയ്ത് സുപ്രിംകോടതി. എന്തിനാണ് സൗജന്യയാത്ര അനുവദിക്കുന്നതെന്നും സാമ്പത്തിക ബാധ്യത ആര് വഹിക്കുമെന്നും കോടതി ചോദിച്ചു. സൗജന്യം നല്‍കുന്നത് ഡിഎംആര്‍സിയുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. പൊതുജനങ്ങളുടെ പണം കൃത്യമായി വിനിയോഗിക്കണമെന്നും ആളുകള്‍ക്ക് സൗജന്യമായി പണം നല്‍കുന്നത് ഒഴിവാക്കണമെന്നും സുപ്രിംകോടതി ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഡിഎംആര്‍സിയുടെ സാമ്പത്തിക ഭദ്രത കാത്തുസൂക്ഷിക്കാന്‍ ആം ആദ്മി സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ഡിഎംആര്‍സിക്ക് നഷ്ടം വരുന്ന നടപടികളൊന്നും സ്വീകരിക്കരുതെന്നും കോടതി ഉത്തരവിട്ടു. മെട്രോ പദ്ധതിയുടെ നാലാംഘട്ടത്തിന്റെ ഭൂമി ചെലവിന്റെയും നികുതിയുടെയും 50 ശതമാനം കേന്ദ്രം വഹിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കവെയാണ് സുപ്രിംകോടതി ഇക്കാര്യം അറിയിച്ചത്. ഒരുവശത്ത് ഡല്‍ഹി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൂട്ടിക്കൊണ്ടിരിക്കുന്നു. മറുവശത്ത് 50 ശതമാനം പ്രവര്‍ത്തനനഷ്ടം വഹിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്ന് കോടതിയോട് ആവശ്യപ്പെടുന്നു. ജനങ്ങള്‍ക്ക് സൗജന്യമായി യാത്രചെയ്യാന്‍ അവസരം നല്‍കുന്നത് ഭാവിയില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. നിങ്ങളാണ് പൊതുപണം കൈകാര്യം ചെയ്യുന്നത്.

ഫണ്ടുകള്‍ കൃത്യമായി വിനിയോഗിക്കണമെന്ന് ഉത്തരവിടാന്‍ കോടതിക്ക് അധികാരമില്ല. ഇക്കാര്യത്തില്‍ സ്വന്തമായി പരിശോധന നടത്തുകയാണ് ചെയ്യേണ്ടതെന്നും കോടതി നിര്‍ദേശിച്ചു. ആം ആദ്മി പാര്‍ട്ടിയുടെ വനിതാ ശാക്തീകരണമെന്ന പ്രഖ്യാപനത്തിന്റെ ഭാഗമായാണ് കെജ്‌രിവാള്‍ സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് മെട്രോയിലും ബസ്സിലും സൗജന്യയാത്ര പ്രഖ്യാപിച്ചത്. സൗജന്യയാത്രയ്‌ക്കെതിരേര നേരത്തെ ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവായ ഇ ശ്രീധരന്‍തന്നെ രംഗത്തുവന്നിരുന്നു. സാമ്പത്തിക ബാധ്യതയുണ്ടാക്കാനിടയുള്ള നീക്കം അനുവദിക്കരുതെന്നാവശ്യപ്പെട്ട് ശ്രീധരന്‍ പ്രധാനമന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it