India

ബില്‍ക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസിലെ പ്രതിക്ക് പരോള്‍

ബില്‍ക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസിലെ പ്രതിക്ക് പരോള്‍
X
അഹ്‌മദാബാദ്: ബില്‍ക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസിലെ ഒരു പ്രതിക്ക് കൂടി പരോള്‍ അനുവദിച്ച് ഗുജറാത്ത് ഹൈക്കോടതി. അനന്തരവന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രതികളിലൊരാളായ രമേശ് ചന്ദാനയ്ക്കാണ് കോടതി പത്തു ദിവസത്തെ പരോള്‍ അനുവദിച്ചത്. കഴിഞ്ഞയാഴ്ചയാണ് ചന്ദാന

പരോളിനായി അപേക്ഷ നല്‍കിയത്.അയ്യായിരം രൂപയുടെ ജാമ്യബോണ്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ദിവ്യേഷ് എ ജോഷിയുടെ ബഞ്ച് പരോള്‍ അനുവദിക്കാന്‍ തീരുമാനിച്ചത്. പരോള്‍ നല്‍കുന്നതിനെ ഗുജറാത്ത് സര്‍ക്കാര്‍ എതിര്‍ത്തുമില്ല. പരോള്‍ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് ജയിലിലെത്തി കീഴടങ്ങണമെന്ന് കോടതി ചന്ദാനയോട് നിര്‍ദേശിച്ചു.

സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്ന് കേസിലെ പ്രതികള്‍ ജനുവരി 21നാണ് ജയിലില്‍ കീഴടങ്ങിയത്. ഇതിന് ശേഷം രണ്ടാം തവണയാണ് പ്രതികള്‍ക്ക് പരോള്‍ അനുവദിക്കുന്നത്. ഫെബ്രുവരി ഏഴു മുതല്‍ 11വരെ പ്രദീപ് മോധിയ എന്ന പ്രതിക്കാണ് നേരത്തെ കോടതി പരോള്‍ അനുവദിച്ചിരുന്നത്. ഭാര്യാ പിതാവിന്റെ അന്ത്യചടങ്ങുകളില്‍ പങ്കെടുക്കാനായിരുന്നു പരോള്‍.

സുപ്രിംകോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്ന് ജനുവരി 21ന് അര്‍ധരാത്രിയാണ് ബില്‍ക്കീസ് ബാനു പ്രതികള്‍ ഗോധ്ര സബ് ജയിലില്‍ കീഴടങ്ങിയത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളെ ഇടക്കാലത്ത് മോചിപ്പിച്ച ഗുജറാത്ത് ഗവണ്‍മെന്റിന്റെ തീരുമാനം റദ്ദാക്കിയിരുന്നു സുപ്രിംകോടതിയുടെ ചരിത്രവിധി. 1992ലെ ജയില്‍ ശിക്ഷയില്‍ ഇളവു കൊടുക്കല്‍ നയപ്രകാരം 2022 മെയിലാണ് പ്രതികളെ സംസ്ഥാന സര്‍ക്കാര്‍ വിട്ടയച്ചിരുന്നത്. ഇതിനെതിരെ ബില്‍ക്കീസ് ബാനു സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

2002ലെ ഗുജറാത്ത് കലാപ വേളയിലാണ് പ്രതികള്‍ ബില്‍ക്കീസിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. അന്ന് അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു 21കാരിയായ ബില്‍ക്കീസ്. മൂന്നര വയസായ മകള്‍ സലീഹയെയും പ്രതികള്‍ കൊല്ലപ്പെടുത്തിയിരുന്നു. രാധേശ്യാം ഷാ, ജസ്വന്ത് നൈ, ഗോവിന്ദ് നൈ, കേസര്‍ വൊഹാനിയ, ബാക വൊഹാനിയ, രാജു സോണി, രമേശ് ചന്ദന, ശൈലേഷ് ഭട്ട്, ബിപിന്‍ ജോഷി, മിതേഷ് ഭട്ട്, പ്രതീപ് മോധിയ എന്നിവരാണ് കേസിലെ പ്രതികള്‍. മുംബൈയിലെ സിബിഐ പ്രത്യേക കോടതിയാണ് 2008 ജനുവരി 21ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.


Next Story

RELATED STORIES

Share it