India

വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടു; പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണു

വിശ്വാസ വോട്ടെടുപ്പിന് മുമ്പായി വി നാരായണസ്വാമിയും ഭരണപക്ഷ എംഎല്‍എമാരും സഭയില്‍നിന്ന് ഇറങ്ങിപോയി. തുടര്‍ന്ന് വിശ്വാസം നേടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു. പിന്നീടദ്ദേഹം രാജി സമര്‍പ്പിക്കുന്നതിനായി ഗവര്‍ണറെ കാണാന്‍ പോയി. തിരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം ബാക്കി നില്‍ക്കെയാണ് പുതുച്ചേരിയില്‍ കോണ്‍ഗ്രസ്- ഡിഎംകെ സര്‍ക്കാരിന് അധികാരം നഷ്ടമാവുന്നത്.

വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടു; പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണു
X

ചെന്നൈ: പുതുച്ചേരിയിലെ വി നാരാണസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി സ്പീക്കര്‍ അറിയിച്ചു. വിശ്വാസ വോട്ടെടുപ്പിന് മുമ്പായി വി നാരായണസ്വാമിയും ഭരണപക്ഷ എംഎല്‍എമാരും സഭയില്‍നിന്ന് ഇറങ്ങിപോയി. തുടര്‍ന്ന് വിശ്വാസം നേടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു. പിന്നീടദ്ദേഹം രാജി സമര്‍പ്പിക്കുന്നതിനായി ഗവര്‍ണറെ കാണാന്‍ പോയി.

തിരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം ബാക്കി നില്‍ക്കെയാണ് പുതുച്ചേരിയില്‍ കോണ്‍ഗ്രസ്- ഡിഎംകെ സര്‍ക്കാരിന് അധികാരം നഷ്ടമാവുന്നത്. കോണ്‍ഗ്രസ്, ഡിഎംകെ എംഎല്‍എമാരുടെ കൂട്ടരാജിയെത്തുടര്‍ന്നാണ് പുതുച്ചേരിയിലെ നാരായണസ്വാമി സര്‍ക്കാരിന്റെ ഭാവി തുലാസിലായത്. കേന്ദ്രസര്‍ക്കാരിനെതിരെയും മുന്‍ ലെഫ്റ്റണന്റ് ഗവര്‍ണര്‍ കിരണ്‍ബേദിക്കെതിരെയും വിശ്വാസവോട്ടെടുപ്പിന് മുമ്പായി വി നാരായണസ്വാമി രൂക്ഷവിമര്‍ശനമുന്നയിച്ചു.

കിരണ്‍ബേദിയെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയം കളിച്ചു. പുതുച്ചേരിക്ക് ഫണ്ട് തടഞ്ഞുവച്ച് ഗൂഢാലോചന നടത്തിയെന്നും നാരായണസ്വാമി ആരോപിച്ചു. ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാഴ്ത്തി കോണ്‍ഗ്രസ്, ഡിഎംകെയില്‍നിന്നായി രണ്ട് എംഎല്‍എമാര്‍കൂടി ഞായറാഴ്ച രാജിവച്ചിരുന്നു. കോണ്‍ഗ്രസ് എംഎല്‍എയും മുഖ്യമന്ത്രിയുടെ പാര്‍ലമെന്ററി സെക്രട്ടറിയുമായ കെ ലക്ഷ്മീനാരായണനും സഖ്യകക്ഷിയായ ഡിഎംകെയിലെ വെങ്കടേശനുമാണ് ഞായറാഴ്ച സ്പീക്കര്‍ വി പി ശിവകൊളുന്തുവിനു രാജി സമര്‍പ്പിച്ചത്. ഇതോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാരിന് നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടമായത്.

കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാരടക്കം ഭരണകക്ഷിയില്‍നിന്ന് ആറ് എംഎല്‍എമാരാണ് രാജിവച്ചത്. ആറ് എംഎല്‍എമാര്‍ രാജിവച്ചതോടെ 28 അംഗ പുതുച്ചേരി നിയമസഭയില്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ അംഗബലം 12 ആയി ചുരുങ്ങി. എന്‍ ആര്‍ കോണ്‍ഗ്രസ്- ബിജെപി സഖ്യം നയിക്കുന്ന പ്രതിപക്ഷത്ത് 14 അംഗങ്ങളുണ്ട്. ഓള്‍ ഇന്ത്യ എന്‍ ആര്‍ കോണ്‍ഗ്രസ്, എഐഎഡിഎംകെ എന്നീ പാര്‍ട്ടികളിലെ 11 എംഎല്‍എമാരും ബിജെപിയുടെ നാമനിര്‍ദേശം ചെയ്യപ്പെട്ട മൂന്ന് അംഗങ്ങളുമടക്കമാണിത്.

നാമനിര്‍ദേശത്തിലൂടെ നിയമസഭാ അംഗങ്ങളായ പുതുച്ചേരി ബിജെപി അധ്യക്ഷന്‍ വി സാമിനാഥന്‍, കെ ജി ശങ്കര്‍, എസ് സെല്‍വഗണപതി എന്നീ എംഎല്‍എമാര്‍ വോട്ടുചെയ്യുമോയെന്ന കാര്യം അനിശ്ചിതത്വത്തിലായിരുന്നു. നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസും ഇവര്‍ക്ക് മറ്റു നിയമസഭാ സാമാജികരുടെ അവകാശങ്ങളുണ്ടെന്ന് പ്രതിപക്ഷവും വാദിച്ചിരുന്നു.

കേന്ദ്രഭരണ പ്രദേശങ്ങളില്‍ കേന്ദ്രസര്‍ക്കാരിനു മൂന്ന് എംഎല്‍എമാരെ നാമനിര്‍ദേശം ചെയ്യാമെന്നാണു 2018ലെ സുപ്രികോടതി വിധി. എന്നാല്‍, ഇവരെ ബിജെപി അംഗങ്ങളായി കണക്കാക്കരുതെന്നും വിധിയിലുണ്ട്. വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസ് കോടതിയെ സമീപിച്ചേക്കുമെന്നാണു റിപോര്‍ട്ടുകള്‍.

Next Story

RELATED STORIES

Share it