India

മോദി, അമിത് ഷാ, രാഹുല്‍ എന്നിവര്‍ക്കെതിരായ പരാതി; തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രത്യേക യോഗം ചേരും

പരാതി സംബന്ധിച്ച് കമ്മീഷന്‍ എല്ലാ വിവരങ്ങളും വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും തുടര്‍ച്ചയായി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടും നടപടിയെടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

മോദി, അമിത് ഷാ, രാഹുല്‍ എന്നിവര്‍ക്കെതിരായ പരാതി; തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രത്യേക യോഗം ചേരും
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതി പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രത്യേക യോഗം ചേരും. പരാതി സംബന്ധിച്ച് കമ്മീഷന്‍ എല്ലാ വിവരങ്ങളും വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും തുടര്‍ച്ചയായി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടും നടപടിയെടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

കേസ് ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി പരിശോധിക്കുന്നത്. പുല്‍വാമ ആക്രമണത്തിന്റെയും സൈന്യത്തിന്റെയും പേരില്‍ വോട്ടുചോദിച്ചതു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് എംപി സുഷ്മിത ദേവാണ് സുപ്രികോടതിയില്‍ ഹരജി നല്‍കിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സൈന്യത്തെക്കുറിച്ചും സൈനിക നടപടികളെക്കുറിച്ചും പരാമര്‍ശിക്കരുതെന്നാണ് പെരുമാറ്റച്ചട്ടത്തില്‍ പറയുന്നത്. ഹരജി സമര്‍പ്പിച്ച കാര്യം ശ്രദ്ധയില്‍പെടുത്തിയ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വിയോട് ഇന്ന് വീണ്ടും ഹാജരാവാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. നരേന്ദ്രമോദിയും അമിത് ഷായും തുടര്‍ച്ചയായി പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്നും പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ണടയ്ക്കുകയാണെന്നുമാണ് സുഷ്മിത ദേവ് നല്‍കിയ ഹരജിയില്‍ ആരോപിക്കുന്നത്.

ഇതുകൂടാതെ, ഗുജറാത്തിലെ വോട്ടെടുപ്പ് ദിവസം മോദി റോഡ് ഷോ നടത്തിയത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ഹരജിക്കാരി ആരോപിക്കുന്നു. ഹരജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യമാണ് സുഷ്മിത ദേവിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ശ്രദ്ധയില്‍പെടുത്തിയത്. മോദിയ്‌ക്കെതിരേ പരാതി നല്‍കി രണ്ടാഴ്ചയ്ക്ക് ശേഷമാണ് കമ്മീഷന്‍ പരിഗണിയ്ക്കുന്നത്. 11 പരാതികളാണ് രാഹുല്‍ ഗാന്ധിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലുള്ളത്. ചൗക്കീദാര്‍ ചോര്‍ഹേ പ്രയോഗം, അനില്‍ അംബാനിയ്‌ക്കെതിരെയുള്ള ആരോപണം തുടങ്ങിയവയാണ് രാഹുലിനെതിരെയുള്ള പരാതികളിലേറെയും.

Next Story

RELATED STORIES

Share it