India

വോട്ടിങ് യന്ത്രത്തിലെ അട്ടിമറി വിവാദം കത്തുന്നു; സിബലിനെ വിട്ടത് രാഹുലെന്ന് ബിജെപി

ഇന്ത്യന്‍ ജനാധിപത്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് സ്‌പോണ്‍സര്‍ ചെയ്ത പരിപാടിയാണിതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

വോട്ടിങ് യന്ത്രത്തിലെ അട്ടിമറി വിവാദം കത്തുന്നു; സിബലിനെ വിട്ടത് രാഹുലെന്ന് ബിജെപി
X

ന്യൂഡല്‍ഹി: 2014ലെ പൊതു തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചത് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടത്തിയാണെന്ന ആരോപണം കത്തുന്നു. വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേടു കാട്ടിയെന്ന് ആരോപിച്ച് ലണ്ടനില്‍ ഇന്ത്യന്‍ ജേണലിസ്റ്റ് അസോസിയേഷനും ഫോറിന്‍ പ്രസ് അസോസിയേഷനും സംഘടിപ്പിച്ച പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ സാന്നിധ്യം കോണ്‍ഗ്രസിനെതിരേ ആയുധമാക്കുകയാണ് ബിജെപി. 'സൈബര്‍ വിദഗ്ധന്‍' സെയ്ദ് ഷുജ യുഎസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഹാക്കിങിനു സഹായിച്ചത് റിലയന്‍സാണെന്നും ഷുജ പറഞ്ഞിരുന്നു.

ഇന്ത്യന്‍ ജനാധിപത്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് സ്‌പോണ്‍സര്‍ ചെയ്ത പരിപാടിയാണിതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. പരിപാടിയുടെ സംഘാടകനായ ആഷിഷ് റേ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും രാഹുല്‍ ഗാന്ധിയുടെ ലണ്ടന്‍ യാത്ര സ്‌പോണ്‍സര്‍ ചെയ്തത് ഇയാളാണെന്നും മന്ത്രി ആരോപിച്ചു. കോണ്‍ഗ്രസ് ബന്ധമുള്ള നാഷനല്‍ ഹെറാള്‍ഡ് പത്രത്തില്‍ ആഷിഷ് സ്ഥിരമായി എഴുതിയിരുന്നുവെന്നതാണ് കോണ്‍ഗ്രസ് ബന്ധത്തിനുള്ള മറ്റൊരു തെളിവായി ചൂണ്ടിക്കാട്ടിയത്.

പരിപാടിയില്‍ കപില്‍ സിബല്‍ ആകസ്മികമായി പങ്കെടുത്തതല്ലെന്നും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് സിബലിനെ അയച്ചതാണെന്നും ബിജെപി ആരോപിച്ചു. കോണ്‍ഗ്രസിന് നിരവധി ഫ്രീലാന്‍സര്‍മാരുണ്ടെന്നും നരേന്ദ്ര മോദിയെ മാറ്റാനായി ഇവര്‍ പാക്കിസ്ഥാനില്‍നിന്നു വരെ സഹായം തേടാറുണ്ടെന്നും ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.

അതേസമയം ആരോപണത്തില്‍നിന്ന് കൃത്യമായ അകലം പാലിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. സംഘാടകര്‍ ക്ഷണിച്ചതു കൊണ്ടാണ് കപില്‍ സിബല്‍ പോയതെന്നും കോണ്‍ഗ്രസ് പ്രതിനിധിയായല്ല അദ്ദേഹം പങ്കെടുത്തതെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി പറഞ്ഞു. വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ വിവിപാറ്റ് പരിശോധന ശക്തമാക്കണമെന്നും സിങ്‌വി പറഞ്ഞു.

Next Story

RELATED STORIES

Share it